KeralaLatest NewsIndia

പ്ലസ് ടു വിദ്യാഭ്യാസമുള്ള ഷൈബിന്റെ വളർച്ചയിൽ അടിമുടി ദുരൂഹത: വൈദ്യനെ പീഡിപ്പിച്ചു കൊന്നത് ഭാര്യയും മക്കളും ഉള്ളപ്പോൾ

ബത്തേരിയിൽ ഷൈബിന് 2 വീടുകളുണ്ട്. കൂടാതെ താമരശ്ശേരി ഈങ്ങാപ്പുഴയിൽ ബിസിനസ് പ്രൊജക്ടും ഉണ്ട്.

മലപ്പുറം: അടിമുടി നിഗൂഢതകൾ നിറഞ്ഞതാണ് കർണാടക സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ കൈപ്പഞ്ചേരി ഷൈബിന്റെ ജീവിതം. പ്രതിയുടെ നിലമ്പൂരിലെ വീടും ബത്തേരിയിൽ നിർമ്മാണത്തിലുള്ള ആഡംബര വസതിയും കൂറ്റൻ മതിൽ കെട്ടിനുള്ളിലാണ്. ബത്തേരിയിൽ ഷൈബിന് 2 വീടുകളുണ്ട്. കൂടാതെ താമരശ്ശേരി ഈങ്ങാപ്പുഴയിൽ ബിസിനസ് പ്രൊജക്ടും ഉണ്ട്. ഇതെല്ലാം എത്തിപ്പിടിക്കുന്ന നിലയിലേക്ക് ഇയാൾ വളർന്നത് അതിവേഗമാണ്. സാധാരണ കുടുംബത്തിലാണ് ഷൈബിൻ ജനിച്ചത്. പിതാവ് മെക്കാനിക്കായിരുന്നു.

പ്ലസ് ടു വിദ്യാഭ്യാസവും കംപ്യൂട്ടർ ജ്ഞാനവും മാത്രം കൈമുതലുള്ള 32കാരന്റെ സാമ്പത്തിക വളർച്ചക്കു പിന്നിലെ രഹസ്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. 10 വർഷം മുൻപാണ് അബുദാബിയിലെത്തിയത്. ഡീസൽ വ്യാപാരത്തിലായിരുന്നു തുടക്കം. അബുദാബിയിൽ സ്വന്തമായി റസ്റ്റോറന്റുണ്ട്. ഇപ്പോൾ അബുബാദിയിലേക്ക് പോകാറില്ല. പ്രവേശന വിലക്കുള്ളതായാണ് പോലീസിന് ലഭിച്ച വിവരം. കാരണം പോലീസ് അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പു നടത്തി മുങ്ങിയതാണെന്ന സംശയമടക്കം നിലനിൽക്കുന്നുണ്ട്.

2019 ലാണ് ഷാബാ ശെരീഫിനെ ഷൈബിനും സംഘവും തട്ടിക്കൊണ്ട് വന്നത്. ഷാബാ ശെരീഫിനെ കാണാതായതോടെ ബന്ധുക്കൾ മൈസൂർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം വഴിമുട്ടിയപ്പോളാണ് നിലമ്പൂർ പോലീസ് ഷാബാ ശെരീഫിൻ്റെ ബന്ധുക്കളെ അന്വേഷിച്ച് ചെല്ലുന്നത്. ഒന്നാം പ്രതി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിന്റെ(42) സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും പരിശോധിക്കുന്നുണ്ട്.

ഷാബാ ശെരീഫിനെ തടവിൽ പാർപ്പിച്ച കാലത്ത്, ഷൈബിന്റെ ഭാര്യയും കുട്ടിയും ഈ വീട്ടിലുണ്ടായിരുന്നു. ഭാര്യയുടെ മൊഴി രേഖപ്പെടുത്തി. ഇവർക്ക് സംഭവത്തെക്കുറിച്ച് അറിയാമോയെന്നും അന്വേഷിക്കുന്നുണ്ട്. തെളിവ് നശിപ്പിക്കുന്നതിനുൾപ്പെടെ കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നു പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. മൈസൂരു സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ശെരീഫിനെ 2019 ഓഗസ്റ്റ് മുതൽ ഷൈബിന്റെ മുക്കട്ടയിലെ വീടിന്റെ ഒന്നാം നിലയിലെ മുറിയിൽ പ്രത്യേക സജ്ജീകരണങ്ങളൊരുക്കിയാണ് ചങ്ങലയ്ക്കിട്ട് പീഡിപ്പിച്ചത്.

ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. മൂലക്കുരു ചികിത്സയ്ക്കുള്ള ഒറ്റമൂലി ഷാബാ ഷരീഫിൽനിന്നു മനസ്സിലാക്കി സ്വന്തമായി സ്ഥാപനം തുടങ്ങാനായിരുന്നു ഷൈബിന്റെ പദ്ധതി. 2020 ഒക്ടോബറിൽ ഇയാൾ കൊല്ലപ്പെട്ടു. അറസ്റ്റിലായ ഷൈബിൻ, ബത്തേരി സ്വദേശികളായ പൊന്നക്കാരൻ ഷിഹാബുദ്ദീൻ, തങ്ങളകത്ത് നൗഷാദ്, ഷൈബിന്റെ ഡ്രൈവർ നടുത്തൊടിക നിഷാദ് എന്നിവർ റിമാൻഡിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button