KeralaLatest NewsNews

സ്ത്രീകളോടുള്ള അയിത്തം അം​ഗീകരിക്കാൻ പറ്റില്ല: സമസ്‌തയെ വിമർശിച്ച് എം.എൻ കാരശ്ശേരി

ഭരണഘടന പ്രകാരം എല്ലാ തരത്തിലുള്ള വിവേചനങ്ങളിൽ നിന്നും നമുക്ക് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.

കോഴിക്കോട്: സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്ലിയാരുടെ നടപടിയില്‍ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ എം.എൻ കാരശ്ശേരി. ഇന്ത്യൻ ഭരണഘടന സ്ത്രീകൾക്ക് നൽകുന്ന അവകാശത്തെ ഹനിക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നതെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും എം.എൻ കാരശ്ശേരി മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിം ലീ​ഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങൾ വിഷയത്തിൽ മറുപടി പറയേണ്ടതുണ്ടെന്നും അറേബ്യയിലെ ​ഗോത്ര സമൂ​ഹത്തിന് പോലും ഇല്ലാത്ത ചട്ടങ്ങളാണ് ഈ നൂറ്റാണ്ടിൽ ഇവിടെ മത നേതാക്കൾ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും കാരശ്ശേരി ആരോപിച്ചു.

‘പൗരൻമാരുടെ സമത്വ ബോധത്തോടുള്ള തികഞ്ഞ വെല്ലുവിളിയാണിത്. ഭരണഘടന പ്രകാരം എല്ലാ തരത്തിലുള്ള വിവേചനങ്ങളിൽ നിന്നും നമുക്ക് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. സ്ത്രീ-പുരുഷ സമത്വം അതിൽ വളരെ പ്രധാനമാണ്. മതത്തിന്റെയോ ജാതിയുടെയോ ലിം​ഗത്തിന്റെ പേരിലോ ആരെങ്കിലും വിവേചനം നേരിടുന്നുണ്ടെങ്കിൽ അത് ക്രിമിനൽ കുറ്റമാണ്. സ്ത്രീകൾക്ക് അയിത്തം കൽപ്പിക്കുകയാണ് ഇവിടെ ഉണ്ടായത്. ഇത്തരത്തിലുള്ള അയിത്തം അം​ഗീകരിക്കാൻ പറ്റില്ല’- അദ്ദേഹം പറഞ്ഞു.

Read Also: സമുദായ വോട്ടുകള്‍ തേടാനായി ജോ ജോസഫ് എന്‍.എസ്.എസ് ആസ്ഥാനത്ത്

‘മുസ്ലിം സമുദായത്തിന്റെ ആചാരത്തെയോ അനുഷ്ഠാനത്തെയോ വിമർശിച്ചാൽ ഇസ്ലാമോഫോബിയ എന്നാണ് പറയുന്നത്. അത് അവർ പറഞ്ഞോട്ടെ. പൗരത്വ ഭേദ​ഗതിയെ എതിർക്കുന്ന ഇവർ ഭരണഘടന പിടിച്ചാണല്ലോ ആണയിടാറ്. അപ്പോൾ പറയുന്ന സമത്വം ഏത് മതത്തിൽപ്പെട്ടാലും സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും ഒരു പോലെ അവകാശപ്പെട്ടതാണ്. സമസ്തയുടെയും മുസ്ലിം ലീ​ഗിന്റെയും നേതാക്കൾ മറുപടി പറയണം’- കാരശ്ശേരി പറഞ്ഞു.

‘മുസ്ലിം ലീ​ഗിന്റെയും സമസ്തയുടെയും നേതൃത്വം പാണക്കാട് തങ്ങൾമാർക്കാണ്. സാദിഖലി തങ്ങൾ പറയണം. ഭരണ ഘടനയിൽ അദ്ദേഹത്തിന് വിശ്വാസമുണ്ടോ. സമത്വത്തിന് വേണ്ടിയുള്ള അവകാശം ഇന്ത്യൻ ഭരണ ഘടന നൽകുന്നതാണ്. ആ അവകാശത്തിൽ നിന്നും മുസ്ലിം സ്ത്രീകളെ ഒഴിവാക്കാൻ ശ്രമിക്കുകയാണ് ഇവർ. മുസ്ലിം സ്ത്രീകളെ രണ്ടാം പൗരരായി അവർക്ക് കാണണമെങ്കിൽ കാണാം. പക്ഷെ, നമുക്ക് അം​ഗീകരിക്കാൻ പറ്റില്ല’- കാരശ്ശേരി വ്യാക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button