KeralaLatest News

ഷൈബിന് മറ്റൊരു കൊലപാതകത്തിലും പങ്ക്: പരാതി പൊലീസ് ഒതുക്കി, ആരോപണവുമായി വയനാട് സ്വദേശിയുടെ കുടുംബം

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കര്‍ണാടക പൊലീസ് നല്‍കിയിരുന്നില്ലെന്ന് ദീപേഷിന്റെ മാതാവ്

മലപ്പുറം: നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിനെതിരെ വീണ്ടും ആരോപണം. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ദീപേഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. നിലമ്പൂരിൽ കൊല്ലപ്പെട്ട പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ തടവിൽ പാർപ്പിച്ചിരുന്ന കൈപ്പഞ്ചേരി ഷൈബിന്റെ നിലമ്പൂരിലെ വീട്ടിൽ നിന്ന് ഷാബ ഷെരീഫിന്റേത് എന്ന് കരുതുന്ന രക്തക്കറ കണ്ടെത്തി.

കേസിലെ പ്രധാനപ്രതികളിലൊരാളായ തങ്ങളകത്ത് നൗഷാദുമായി പോലീസ് നടത്തിയ തെളിവെടുപ്പിലാണ് രക്തക്കറ കണ്ടെത്തിയത്. അതേസമയം, ഷൈബിനെതിരെ വീണ്ടും ആരോപണം. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ദീപേഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ഷൈബിന് ദീപേഷിനോട് വൈരാഗ്യമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

എട്ടു വര്‍ഷം മുമ്പ്, ബത്തേരിയില്‍ നടന്ന വടംവലി ടൂര്‍ണമെന്റില്‍ ഷൈബിന്‍ സ്‌പോണ്‍സര്‍ ചെയ്ത ടീമിനെ ദീപേഷും സംഘവും തോല്‍പിച്ചിരുന്നു. ഈ വൈരാഗ്യത്തില്‍ അന്ന് ദീപേഷിനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച്‌ ഷൈബിന്‍ തട്ടിക്കൊണ്ടുപോയി, മര്‍ദ്ദിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച്‌ ഷൈബിന്‍ കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്ന് ദീപേഷിന്റെ ബന്ധുക്കള്‍ ഒരു മാധ്യമത്തോട് പറഞ്ഞു.

2020ല്‍ കര്‍ണാടകയിലെ കുട്ടയില്‍, കൃഷിസ്ഥലത്തിന് സമീപമുള്ള കുളത്തിലാണ് ദീപേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കര്‍ണാടക പൊലീസ് നല്‍കിയിരുന്നില്ലെന്ന് ദീപേഷിന്റെ മാതാവ് വ്യക്തമാക്കി. ഷൈബിന്റെ കർണാടക ബന്ധവും ഇപ്പോഴത്തെ കൊലപാതകങ്ങളും അറിഞ്ഞപ്പോഴാണ് ദീപേഷിന്റെ മരണത്തിൽ വീണ്ടും പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയത്

shortlink

Related Articles

Post Your Comments


Back to top button