KeralaLatest NewsNewsIndia

കാലത്തിനു മുന്നേ സഞ്ചരിച്ചവരാണ് പോപുലര്‍ ഫ്രണ്ട്, എന്‍ആര്‍സിയെ തള്ളിക്കളയണമെന്ന് ആദ്യം പറഞ്ഞത് ഞങ്ങൾ: പോപുലര്‍ ഫ്രണ്ട്

ആലപ്പുഴ: കാലത്തിനു മുന്നേ സഞ്ചരിച്ചവരാണ് പോപുലര്‍ ഫ്രണ്ട് എന്ന് സംഘടനയുടെ ചെയര്‍മാന്‍ ഒ.എം.എ സലാം. പൗരത്വ നിഷേധത്തിനെതിരെയുള്ള സമരം കാല്‍നൂറ്റാണ്ടു മുന്‍പേ പോപുലര്‍ ഫ്രണ്ട് തുടങ്ങിയിട്ടുണ്ടെന്നും, എന്‍.ആ.ര്‍സിയെ തള്ളിക്കളയണമെന്ന് ആദ്യമായി പറഞ്ഞത് പോപുലര്‍ ഫ്രണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ജനമഹാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സലാം.

‘ഫാഷിസത്തിന്റെ വരവിനെ ഞങ്ങള്‍ മുന്‍കൂട്ടി പ്രവചിച്ചിട്ടുണ്ട്. പൗരത്വ നിഷേധത്തിനെതിരെയുള്ള സമരം കാല്‍നൂറ്റാണ്ടു മുന്‍പേ പോപുലര്‍ ഫ്രണ്ട് തുടങ്ങിയിട്ടുണ്ട്. മനുഷ്യാവകാശ ധ്വംസനങ്ങളെ കുറിച്ചും ഫാഷിസത്തിന്റെ അപകടങ്ങളെക്കുറിച്ചും ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനകീയ പ്രതിരോധത്തില്‍ ഹിന്ദുത്വ കലാപകാരികള്‍ പരാജയപ്പെടുന്നിടത്താണ് പട്ടാളവും ബുള്‍ഡോസറുകളും രംഗപ്രവേശനം ചെയ്യുന്നത്. ബുള്‍ഡോസറുകള്‍ക്ക് കെട്ടിടങ്ങളെ തകര്‍ക്കാനാവും. പക്ഷേ ഇന്ത്യന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാനാവില്ല. ബി.ജെ.പി സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാറിനും ഫാസിസ്റ്റുകള്‍ക്കും ഇഷ്ടമില്ലാത്തവരെ അമര്‍ച്ച ചെയ്യാനുള്ള കേവലം ഉപകരണങ്ങള്‍ മാത്രമായി മാറിയിരിക്കുന്നു. അവയെ ഉപയോഗിച്ചുള്ള അടിച്ചമര്‍ത്തലുകള്‍ക്ക് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് പൊരുതിയ ഒരു തലമുറയുടെ പിന്മുറക്കാരെ നിശബ്ദരാക്കാന്‍ കഴിയില്ല.

Also Read:14 വയസ്സുള്ള പെൺകുട്ടിയെ കത്തിമുനയിൽ നിർത്തി ബലാത്സംഗം ചെയ്തു: പ്രതി ഒളിവിൽ

ഇന്ത്യന്‍ ജനതയുടെ അവസാന പ്രതീക്ഷയായ ജുഡീഷ്യറിയും ഹിന്ദുത്വ പക്ഷം ചേരുന്നത് ജനങ്ങളില്‍ അരക്ഷിതാവസ്ഥയും അരാജകത്വവും ഉണ്ടാക്കാന്‍ കാരണമാകും. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസം ഇക്കാര്യം മുന്നറിയിപ്പ് നല്‍കുകയുണ്ടായി. പൗരന്മാര്‍ക്ക് നീതി ലഭിക്കുകയും ലഭിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട ഉത്തരവാദിത്വം ജുഡീഷ്യറിക്കുണ്ട്. ഫാഷിസ്റ്റുകള്‍ മുസ്ലിംകളെയും മുസ്ലിം സ്ഥാപനങ്ങളെയും തകര്‍ക്കുന്നതിലൂടെ തകരുന്നത് ഇന്ത്യ എന്ന ആശയമാണ്. അതുവഴി തകരുന്നത് രാജ്യത്തെ ജനാധിപത്യ റിപ്പബ്ലിക്കാണ്. അതേസമയം, ഇന്ത്യന്‍ ജനത അക്രമി കൂട്ടങ്ങളുടെ മുമ്പില്‍ കൈകൂപ്പി നിന്നു രക്ഷതേടുന്ന അവസ്ഥയില്‍ നിന്ന് അവരെ അടിച്ചോടിക്കുന്ന അവസ്ഥയിലേക്ക് വളര്‍ന്നിരിക്കുന്നു. ഫാഷിസ്റ്റ് കടന്നാക്രമണങ്ങളെ നേരിടാന്‍ അവര്‍ സജ്ജരായിരിക്കുന്നുവെന്നതിന്റെ തെളിവാണിത്’, സലാം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button