KeralaLatest News

രണ്ടാഴ്ച മുൻപ് ഒളിച്ചോടിയ പ്ലസ് ടു വിദ്യാർത്ഥിനിയും കാമുകനും മാരക മയക്കുമരുന്നുമായി അറസ്റ്റിൽ

ഇവര്‍ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് കായംകുളം ഡിവൈഎസ്പി പറഞ്ഞു.

കായംകുളം : രണ്ടാഴ്ച മുൻപ് ഒളിച്ചോടിയ വിദ്യാര്‍ത്ഥിനിയെയും കാമുകനെയും മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂര്‍ വടക്ക് ബിനു ഭവനത്തില്‍ താമസിച്ചുവരുന്ന കായംകുളം കണ്ണമ്പള്ളിഭാഗം ചാലില്‍ വടക്കതില്‍ വീട്ടില്‍ അനീഷ് (24), പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന കായംകുളം കണ്ണമ്പള്ളി ഭാഗത്ത് താമസക്കാരിയായ ആര്യ (18) എന്നിവരെയാണ് വിപണിയില്‍ മൂന്നര ലക്ഷം രൂപ വിലവരുന്ന 67 ഗ്രാം എം.ഡി.എം.എയുമായി ജില്ല പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്.

അനീഷിന്റെയും ആര്യയുടെയും ശരീരത്തിലും ആര്യയുടെ ബാഗിലുമായാണ് എം.ഡി.എം.എ ഒളിപ്പിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്ന് സ്വകാര്യ ബസില്‍ ഇന്നലെ പുലര്‍ച്ചെ കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനു തെക്കുവശം വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് ആര്യ അനീഷിനൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. ഇവര്‍ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് കായംകുളം ഡിവൈഎസ്പി അലക്സ് ബേബി പറഞ്ഞു.

അനീഷിന്റെ വീടിനടുത്തുള്ള സ്കൂളിലാണ് ആര്യ പഠിച്ചിരുന്നത്. ഇവിടെ വച്ച്‌ ഇരുവരും അടുപ്പത്തിലാകുകയായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ആര്യ ബന്ധം തുടര്‍ന്നു. കായംകുളത്ത് ആംബുലന്‍സ് ഡ്രൈവറായിരുന്ന അനീഷ്, പിന്നീട് സ്വന്തമായി വാഹനം എടുത്ത് സെപ്ടിക് ടാങ്ക് ക്ളീനിംഗ് ജോലികള്‍ ചെയ്തുവരികയായിരുന്നു. ഇതിനിടയിലാണ് മയക്കുമരുന്ന് കച്ചവടം നടത്തിവന്നത്. ഇതില്‍ ആര്യയുടെ സഹായം ലഭിച്ചിരുന്നതായി സംശയിക്കുന്നുണ്ട്.

ഇരുവരും ക്ഷേത്രത്തില്‍ വച്ച്‌ മാലയിട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഹണിമൂണിന് പോകുകയാണെന്ന് കൂട്ടുകാരോട് പറഞ്ഞ ശേഷമാണ് ഇവർ ബെംഗളുരുവിലേക്ക് പോയത്. ഇവര്‍ നിരന്തരം മയക്കുമരുന്ന് കച്ചവടത്തിലേര്‍പ്പെട്ടുവരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. മയക്കുമരുന്നിന്റെ ഉറവിടവും കായംകുളത്തെ ഇവരുടെ ബന്ധങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button