CricketLatest NewsNewsSports

ഇംഗ്ലണ്ടിനെതിരായ ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കേണ്ടത് ബുമ്രയായിരുന്നില്ല: ബ്രാഡ് ഹോഗ്

സിഡ്നി: ഇംഗ്ലണ്ടിനെതിരായ ബര്‍മിംഗ്ഹാം ടെസ്റ്റില്‍ രോഹിത് ശർമയ്ക്ക് പകരം ബുമ്രയായിരുന്നില്ല ഇന്ത്യയെ നയിക്കേണ്ടതെന്ന് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. രോഹിത്തിന്‍റെയും രാഹുലിന്‍റെ അഭാവം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണെന്നും മറുവശത്ത് ന്യൂസിലന്‍ഡിനെ തൂത്തുവാരി ഇംഗ്ലണ്ട് മികച്ച ഫോമിലാണെന്നും ഹോഗ് പറഞ്ഞു.

‘ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ ശരിക്കും ബാക്ക് ഫൂട്ടിലാണ് അവർ. കാരണം, രോഹിത്തിന്‍റെയും രാഹുലിന്‍റെ അഭാവം അവര്‍ക്ക് വലിയ തിരിച്ചടിയാണ്. മറുവശത്ത് ന്യൂസിലന്‍ഡിനെ തൂത്തുവാരി ഇംഗ്ലണ്ട് മികച്ച ഫോമിലുമാണ്. ജസ്പ്രീത് ബുമ്രയെയാണ് ക്യാപ്റ്റനായി തെരഞ്ഞടുത്തിരിക്കുന്നത്’.

‘എന്നാല്‍, എന്‍റെ അഭിപ്രായത്തില്‍ ബുമ്രയല്ല ഇന്ന് ഇന്ത്യയെ നയിക്കേണ്ടിയിരുന്നത്. മുന്‍ നായകനായ വിരാട് കോഹ്ലിയാണ്. കാരണം, കോഹ്‌ലിയ്ക്ക് കീഴിലാണ് ഇന്ത്യ പരമ്പരയില്‍ 2-1ന് മുന്നിലെത്തിയത്. ഈ സാഹചര്യത്തില്‍ ജയത്തോടെ പരമ്പര നേടി തന്‍റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ കോഹ്‌ലിയ്ക്ക് അവസരം നല്‍കണമായിരുന്നു’ ഹോഗ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് മത്സര പരമ്പരയില്‍ ട്രെന്‍റ്ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയായപ്പോള്‍ ലോര്‍ഡ്സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ജയിച്ചു. ഹെഡിങ്‌ലിയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ ഓവലില്‍ നടന്ന നാലാം ടെസ്റ്റ് ജയിച്ച് ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തി. ട്രെന്‍റ്ബ്രിഡ്ജില്‍ നടക്കേണ്ട അഞ്ചാം ടെസ്റ്റ് ഇന്ത്യന്‍ ടീം ക്യാംപില്‍ കൊവിഡ് പടര്‍ന്നതിനാല്‍ മാറ്റിവെക്കുകയായിരുന്നു.

Read Also:- വാഴപ്പഴ ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങൾ!

ഇംഗ്ലണ്ടിനെതിരായ ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. റിഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍. 35 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ് ഒരു ഫാസ്റ്റ് ബൗളര്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. 1987ല്‍ കപില്‍ ദേവാണ് ഇന്ത്യയെ നയിച്ച അവസാന ഫാസ്റ്റ് ബൗളര്‍. ഇന്ത്യൻ സമയം വൈകിട്ട് മൂന്നരയ്ക്ക് ബര്‍മിംഗ്ഹാമിലാണ് മത്സരം. രോഹിത്തിന്‍റെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ചേതേശ്വര്‍ പുജാരയോ കെഎസ് ഭരത്തോ ഓപ്പണറായേക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button