KeralaLatest NewsNews

ക്ഷേമനിധി ബോർഡുകൾ തൊഴിലാളി ക്ഷേമത്തിന് വേണ്ടി: മന്ത്രി വി ശിവൻകുട്ടി

 

തിരുവനന്തപുരം: ക്ഷേമനിധി ബോർഡുകൾ തൊഴിലാളി ക്ഷേമത്തിന് വേണ്ടിയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ചില ജീവനക്കാർക്ക് തങ്ങളുടെ മാത്രം ക്ഷേമത്തിനാണെന്നുള്ള തെറ്റിദ്ധാരണയുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സെക്രട്ടേറിയറ്റിലെ ലയം ഹാളിൽ നടന്ന ക്ഷേമനിധി ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

 

തൊഴിലാളികൾക്ക് ലഭ്യമാക്കേണ്ട ആനുകൂല്യങ്ങൾ ഒരു കാരണവശാലും വൈകിപ്പിക്കാൻ പാടില്ലെന്നും എല്ലാ ബോർഡ് ഓഫീസുകളിലും ബയോമെട്രിക് പഞ്ചിംഗ് സംവിധാനം രണ്ട് മാസത്തിലകം നടപ്പിലാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

ബോർഡുകളിൽ കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തണം. അനർഹരായ ആളുകളുടെ അംഗത്വവും ഇരട്ട അംഗത്വവും കണ്ടെത്തി നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ഇത്തരത്തിലുള്ള അംഗത്വങ്ങളാണ് പലപ്പോഴും കാര്യക്ഷമമായ ബോർഡ് പ്രവർത്തനങ്ങൾക്ക് വിഘാതമാകുന്നത്.

 

ബോർഡ് ഓഫീസുകളിലെത്തുന്നവരോട് ജീവനക്കാർ മാന്യമായി പെരുമാറണം. ക്ഷേമനിധി ബോർഡ് ഓഫീസുകളിൽ ഫോൺ സംവിധാനം ഏർപ്പെടുത്തണമെന്നും അതിനായി ഒരു ജീവനക്കാരനെ ചുമതലപ്പെടുത്തണമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാർക്ക് മന്ത്രി നിർദ്ദേശം നൽകി. യോഗത്തിൽ തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മീഷണർ ഡോ. നവ്‌ജ്യോത് ഖോസ, വിവിധ ബോർഡുകളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാർ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button