Latest NewsUAEKeralaNewsGulf

ആദ്യം ഹാരിസിന്റെ ഭാര്യയെ സ്വന്തമാക്കി, ശേഷം ഹാരിസിനെയും ഡെൻസിയേയും കൊലപ്പെടുത്തി: ഷൈബിന്റെ ക്രൂരത ഇങ്ങനെ

ഹാരിസിന്റെ ഭാര്യ നസ്ലീനും ഷൈബിനും തമ്മിൽ പുലർത്തിയത് രഹസ്യബന്ധം, കൈയോടെ പിടികൂടി: ഹാരിസിനൊപ്പം ഡെൻസിയേയും കൊലപ്പെടുത്തി, തെളിവിനായി റീ പോസ്റ്റ്‌മോർട്ടം

മലപ്പുറം: നിലമ്പൂര്‍ പാരമ്പര്യ വൈദ്യന്‍ ശാബാ ശരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫ് ഒരു സീരിയൽ കില്ലർ ആണോയെന്ന സംശയം ശക്തിപ്പെടുന്നു. ശാബാ ശരീഫിനെ കൂടാതെ തന്റെ ബിസ്‌നസ് പങ്കാളി ആയിരുന്ന കുന്ദമംഗലം സ്വദേശി ഹാരിസിനെയും ഇയാൾ കൊലപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, ഹാരിസിനൊപ്പം അബുദാബിയിൽ കൊല്ലപ്പെട്ട ചാലക്കുടി സ്വദേശിയായ ഡെന്‍സിയുടെ കൊലപാതകത്തിലും ഷൈബിന് പങ്കുണ്ടെന്ന ആരോപണം ശക്തമാകുന്നു. രണ്ട് വർഷം മുൻപ് കൊല്ലപ്പെട്ട ഡെൻസിയുടെ മൃതദേഹം ഇന്ന് റീ പോസ്റ്റ്‌മോർട്ടം ചെയ്യും.

തഹസില്‍ദാറുടെ മേല്‍നോട്ടത്തിലാണ് മൃതദേഹം പുറത്തെടുക്കുന്നത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ഫൊറന്‍സിക് മേധാവിയുടെ മേല്‍നോട്ടത്തില്‍ പോസ്റ്റ്‌മോർട്ടം നടത്തും. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ കീഴിലെ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും തെളിവെടുപ്പ് നടത്തും. തെളിവ് കണ്ടെത്താൻ വേണ്ടിയാണ് റീ പോസ്റ്റ്‌മോർട്ടം. മൃതദേഹം അബുദാബിയില്‍ നിന്ന് എംബാം ചെയ്‌ത് വിമാനത്തിലെത്തിച്ച് കല്ലറയില്‍ സംസ്‌കരിച്ചതിനാല്‍ പൂര്‍ണമായും അഴുകാനുള്ള സാധ്യത കുറവാണെന്ന നിഗമനത്തിലാണ് പോലീസ്.

Also Read:സ്‌കൂൾ വിട്ട് ആടിപ്പാടി വീട്ടിലെത്തിയ മക്കളെ ഇരുമ്പുകമ്പിക്ക് അടിച്ചു കൊലപ്പെടുത്തി യുവതി

2020 മാര്‍ച്ച് അഞ്ചിനാണ് ഷൈബിന്‍ അഷ്‌റഫിന്‍റെ ബിസ്‌നസ് പങ്കാളി കുന്ദമംഗലം സ്വദേശി ഹാരിസിനെയും ഇയാളുടെ മാനേജര്‍ ഡെന്‍സിയേയും അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരവധി കൊലപാതക കേസുകളിൽ സംശയ നിഴലിൽ ആയ ആളാണ് ഷൈബിൻ. ഹാരിസിന്റെ മരണം കൊലപാതകമാണെന്നും ഷൈബിനാണ് പിന്നിലെന്നും ഹാരിസിന്റെ കുടുംബം ആരോപിച്ചതോടെയാണ് കേസിൽ ഷൈബിന്റെ പങ്ക് ഉയർന്നുവന്നത്. ഹാരിസിന്റെ ഭാര്യയുമായി ഷൈബിനുണ്ടായിരുന്ന രഹസ്യബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു കുടുംബം ആരോപിച്ചിരുന്നത്.

ഹാരിസിന്റെ കൊലപാതകത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം ഡെൻസിയിലേക്കുമെത്തി. ഇരുവരെയും കൊലപ്പെടുത്തിയത് തങ്ങളാണെന്നും ഷൈബിന്റെ നിർദ്ദേശ പ്രകാരമായിരുന്നു കൊലപാതകമെന്നും ശാബാ ശരീഫ് വധക്കേസിലെ പ്രതികൾ വെളിപ്പെടുത്തിയതോടെയാണ് അന്വേഷണം പുതിയ തലത്തിലേക്ക് എത്തിയത്. ഹാരിസിന്‍റെ മൃതദേഹം ഈ മാസം പത്തിന് പോസ്റ്റ്‌മോർട്ടം നടത്തുകയും സാമ്പിള്‍ രാസ പരിശോധനക്കായി അയക്കുകയും ചെയ്‌തിട്ടുണ്ട്.

ഡെന്‍സി 2019 ഡിസംബറിലാണ് ജോലിക്കായി അബുദാബിയിലെത്തിയത്. പിന്നീട് മൂന്ന് മാസത്തോളം ഹാരിസിന്‍റെ സ്ഥാപനത്തില്‍ ജോലി ചെയ്തു. മാർച്ചിലാണ്‌ ഡെന്‍സിയെയും ഹാരിസിനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വാഹനാപകടത്തില്‍ മരണപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ക്ക് ആദ്യം വിവരം ലഭിച്ചത്. പിന്നീട് ഹൃദയാഘാതമാണെന്നും വിവരം ലഭിച്ചു. ശാബാ ശരീഫ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞതോടെയാണ് ഹാരിസും ഡെന്‍സിയും കൊല്ലപ്പെട്ടതാണെന്ന നിഗനത്തിലെത്തിയത്.

കേസ് അവസാനിപ്പിച്ചത് എങ്ങനെ?

ഇരുവരുടെയും കേസ് അബുദാബി പൊലീസ് ക്ളോസ് ചെയ്തതാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരീസ് കൈ ഞരമ്പ് മുറിച്ച് മരിക്കുകയായിരുന്നുവെന്നാണ് അബുദാബി പൊലീസ് കണ്ടെത്തിയത്. ഇതോടെ കേസ് അന്വേഷണവും അവസാനിപ്പിച്ചു. ശാബാ ശരീഫ് കൊലപാതകത്തിലെ ചുരുളഴിഞ്ഞതോടെയാണ്, അബുദാബി പൊലീസ് ക്ളോസ് ചെയ്ത ഇരട്ടക്കൊലപാതകത്തിലും ഷൈബിന്റെ പങ്കുണ്ടെന്ന് വ്യക്തമായത്.

സൗഹൃദത്തിൽ നിന്നും കൊലപാതകത്തിലേക്ക്

ഹാരിസും ഷൈബിനും ആദ്യം സുഹൃത്തുക്കളായിരുന്നു. ഹാരിസിന്റെ ഭാര്യ നസ്ലീനുമായി ഷൈബിൻ അവിഹിത ബന്ധം പുലർത്തിയിരുന്നു. ഇത് ഹാരിസ് കണ്ടുപിടിച്ചു. ഇതോടെ ഇവർ തമ്മിലുള്ള ബന്ധം വഷളായി. ഹാരിസിനെതിരെ ഷൈബിൻ ക്വട്ടേഷൻ നൽകി. നസ്ലീന്റെയും ഷൈബിന്റെയും അടുക്കൽ നിന്നും തനിക്ക് വധഭീഷണി ഉണ്ടെന്ന് ഹാരിസ് തന്നോട് പറഞ്ഞതായി ഹാരിസിന്റെ മാതാവ് വെളിപ്പെടുത്തി. ഇതിനിടെ, ലഹരിമരുന്ന് കേസില്‍ പ്രതിയായ ഷൈബിന്‍ അഷറഫിന് അബുദാബിയില്‍ പ്രവേശിക്കാന്‍ വിലക്ക് ഉണ്ടായിരുന്നു. തന്നെ ഒറ്റിയത് ഹാരിസ് ആണെന്ന നിഗമനത്തില്‍ ഷെബിന്‍ ഹാരിസിനെയും ഡാന്‍സിയേയും കൊലപ്പെടുത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.

വിശ്വസ്‌തരായ സംഘത്തെ ചാര്‍ട്ടേഡ് വിമാനത്തില്‍ ഷൈബിൻ അബുദാബിയിലെത്തിച്ചു. നിലമ്പൂരിലെ വീട്ടിലിരുന്നാണ് ഷൈബിൻ കൊലപാതകം ആസൂത്രണം ചെയ്തത്. ഹാരിസിന്‍റെ ഫ്‌ളാറ്റിന് മുകളില്‍ മറ്റൊരു ഫ്‌ളാറ്റ് ഇവര്‍ക്ക് താമസിക്കാന്‍ നേരത്തെ വാടകക്ക് എടുത്തിരുന്നു. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസിനെ കൊണ്ട് മരിച്ച യുവതിയുടെ കവിളത്ത് അടിപ്പിക്കുകയും കഴുത്ത് പിടിച്ച് ഞരിക്കുകയും ചെയ്യിപ്പിച്ച് കേസ് വഴിതിരിച്ചുവിടാനും ഇവർ ശ്രമിച്ചു. ഈ ദൃശ്യങ്ങളെല്ലാം പ്രത്യേക ആപ്പ് വഴി ഷൈബിന്‍ തല്‍സമയം മൊബൈലില്‍ കണ്ടിരുന്നു.

അതേസമയം, ഇരട്ട കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹാരിസിന്‍റെ മാതാവ് ഹൈക്കോടതിയില്‍ നല്‍കിയ ഹർജി ഓണാവധിക്ക് ശേഷം കോടതി പരിഗണിക്കും. നിലവിൽ അബുദാബിയില്‍ നിന്ന് തെളിവുകള്‍ ലഭ്യമാക്കാന്‍ പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button