KeralaLatest NewsNews

ജലജീവന്‍ മിഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മന്ത്രി

ഇടുക്കി: ഇടുക്കി ജില്ലയിലെ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയുടെയും ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ്‌ജ്യോതി നാഥിന്റെയും സാന്നിധ്യത്തില്‍ പദ്ധതി

പ്രവര്‍ത്തനങ്ങളുടെ പുരോഗതി ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കണം. ജീവനക്കാരുടെ അഭാവം മൂലം പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടരുത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തണം. ജില്ലയിലെ ലാന്‍ഡ് സര്‍വേ അവസാന ഘട്ടത്തിലാണ്. ഇടമലക്കുടിയില്‍ മാത്രം ഇതിനായി സ്‌പെഷ്യല്‍ സര്‍വേ നടത്തണം. ടെണ്ടര്‍ നടപടികള്‍ സെപ്റ്റംബര്‍ 25 ന് പൂര്‍ത്തീകരിക്കണം. 14.40 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും 6.22 ഏക്കര്‍ സ്വകാര്യ ഭൂമിയുമാണ് പദ്ധതിയ്ക്ക് വേണ്ടത്. ഇതില്‍ 33.51ശതമാനം സര്‍ക്കാര്‍ ഭൂമിയും 16.56 ശതമാനം സ്വകാര്യഭൂമിയുടെയും ലഭ്യത ഉറപ്പായിട്ടുണ്ട്.

ഓരോ പ്രദേശത്തെയും നിലവിലെ പുരോഗതി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തത്തില്‍ ജലജീവന്‍ മിഷന്റെ ഭാഗമായി 2024-25 ഓടെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയില്‍ 2.80 ലക്ഷം വാട്ടര്‍ കണക്ഷനുകള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. യോഗത്തില്‍ ജലവിഭവ വകുപ്പ് മാനേജിങ് ഡയറക്ടര്‍ വെങ്കിടേശപതി എസ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ഡെപ്യൂട്ടി കളക്ടര്‍ എല്‍. ആര്‍. കെ.മനോജ്, വാട്ടര്‍ അതോറിറ്റി- ജലജീവന്‍ മിഷന്‍, ഭൂജല വകുപ്പ്, പി.ഡബ്ല്യു.ഡി, ജലനിധി, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button