KeralaLatest NewsNews

‘ഷംസീർ എന്ന് തിരുത്തിയിട്ടും ഷെമീർ എന്ന് തന്നെ വിളിച്ചു, കോൺഗ്രസിലെ മതേതരവാദി’: നഷ്ടമായത് ജനകീയനായ നേതാവിനെയെന്ന് ഷംസീർ

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി എ.എൻ ഷംസീർ. ജനകീയനായ ഒരു നേതാവിനെയാണ് കേരളം രാഷ്ട്രീയത്തിന് നഷ്ടമായതെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. കോണ്‍ഗ്രസിലെ മതേതര വാദിയായിരുന്നു അദ്ദേഹമെന്ന് ഷംസീർ ഓർത്തെടുക്കുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസിലെത്തിയ അദ്ദേഹം ശ്രദ്ധേയനായ നിസമസഭാ സാമാജികനായിരുന്നു. 1980ല്‍ തൊഴില്‍ മന്ത്രിയായിരിക്കെ തൊഴില്‍രഹിത വേതനവും, കര്‍ഷക തൊഴിലാളി പെന്‍ഷനും നടപ്പാക്കിയത് പലപ്പോഴും സംഭാഷണവേളകളില്‍ അദ്ദേഹം വിഷയമാക്കിയെന്നും ഷംസീർ പറയുന്നു.

ഷംസീറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഹലോ., ഷെമീര്‍… എന്ന വിളി ഇനിയില്ല.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മികച്ച പാര്‍ലമെന്റേറിയനും മന്ത്രിയുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. എന്നോട് വ്യക്തിപരമായി വലിയ അടുപ്പം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നെ ഷെമീര്‍ എന്നാണ് വിളിക്കുക. ആദ്യം രണ്ടുതവണ എന്റെ പേര് ഷംസീറാണെന്ന് തിരുത്തിയെങ്കിലും പിന്നെയും നിറഞ്ഞ സ്‌നേഹത്തോടെ ഷെമീര്‍ എന്ന വിളി ആവര്‍ത്തിച്ചപ്പോള്‍ തിരുത്താന്‍ പോയില്ല. റെയില്‍വെ സ്‌റ്റേഷനുകളിലും എം എല്‍ എ ഹോസ്റ്റലിലും മറ്റും കാണുമ്പോള്‍ വലിയ അടുപ്പത്തോടെ ചേര്‍ത്ത് പിടിച്ച് സംസാരിക്കുമ്പോള്‍ ഷെമീര്‍ വിളി മാറുന്നുണ്ടോ എന്ന് ഞാന്‍ ശ്രദ്ധിച്ചു. എപ്പോഴും അതു തന്നെയായിരുന്നു എന്റേതായി അദ്ദേഹത്തിന്റെ മനസ്സില്‍ പതിഞ്ഞ പേര്.

ആര്യാടന്‍ മുഹമ്മദ് കോണ്‍ഗ്രസിലെ മതേതര വാദിയായിരുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ കോണ്‍ഗ്രസിലെത്തിയ അദ്ദേഹം ശ്രദ്ധേയനായ നിസമസഭാ സാമാജികനായിരുന്നു. 1980ല്‍ തൊഴില്‍ മന്ത്രിയായിരിക്കെ തൊഴില്‍രഹിത വേതനവും, കര്‍ഷക തൊഴിലാളി പെന്‍ഷനും നടപ്പാക്കിയത് പലപ്പോഴും സംഭാഷണവേളകളില്‍ അദ്ദേഹം വിഷയമാക്കി. ജനകീയനായ ഒരു നേതാവിനേയാണ് ആര്യാടന്‍ മുഹമ്മദിന്റെ വിയോഗത്തിലൂടെ നഷ്ടമാവുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും സഹപ്രവര്‍ത്തകരുടേയും ദുഖത്തില്‍ പങ്കാളിയാവുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button