KeralaLatest News

ശബരിമലയിലെ തിരക്ക്: ദർശന സമയം കൂട്ടാനാവില്ലെന്ന് തന്ത്രി, ഇന്ന് ലക്ഷത്തിലേറെ ബുക്കിങ്‌

പത്തനംതിട്ട: ശബരിമലയിൽ ദര്‍ശനസമയം ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. തിരക്കു പരിഗണിച്ച് നിലവിൽ ഒരു മണിക്കൂർ ദർശനസമയം ദീർഘിപ്പിച്ചതിനാൽ ഇനി വര്‍ധിപ്പിക്കുക ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ന് ഒരു ലക്ഷത്തിനു മുകളിൽ ഭക്തരെത്തും. ഈ മണ്ഡലകാലത്തെ ഏറ്റവും ഉയർന്ന ബുക്കിങ്ങാണിത്. ഇന്നലെ തിക്കിലും തിരക്കിലും പെട്ട് കുട്ടികൾക്ക് അടക്കം പരുക്കേറ്റതോടെ ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തുകയും ദർശനം ഒരു മണിക്കൂർ ദീർഘിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ, ഇന്നലെ തന്നെ ഒരു മണിക്കൂർ ദീർഘിപ്പിച്ചതിനാൽ ഇനി വർധിപ്പിക്കാൻ ഇടയില്ല. കഴിഞ്ഞ കാലങ്ങളിൽ പതിനെട്ടാം പടി കയറ്റിവിടുന്നവരുടെ എണ്ണം മിനിറ്റിൽ 90 ആയിരുന്നു. എന്നാൽ ഈ തവണ 35 – 40 ആണ്. ഇതാണ് തിരക്ക് വർധിക്കാൻ കാരണം. സന്നിധാനത്ത് എത്തുന്നവരുടെ എണ്ണം 85,000 ആയി കുറയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. പതിനെട്ടാംപടി കയറാൻ 13 മണിക്കൂറിൽ കൂടുതൽ തീർഥാടകർ കാത്തുനിൽക്കുമ്പോഴും ദർശനത്തിനു മേൽപാലത്തിലേക്കും തിരുനടയിലേക്കുമുള്ള വരികളിൽ തിരക്കില്ല.

തിരക്കു നിയന്ത്രണത്തിൽ പൊലീസിനു പറ്റിയ പാളിച്ചയുടെ തെളിവാണിതെന്നു പരാതിയുണ്ട്. ആദ്യ 2 ബാച്ചിനെ അപേക്ഷിച്ച് ഇത്തവണ പതിനെട്ടാംപടി ഡ്യൂട്ടിക്കു നിയോഗിച്ച പൊലീസ് സംഘത്തിന്റെ പ്രവർത്തനം പോരെന്നാണു പരാതി. ആദ്യത്തെ രണ്ട് ബാച്ചുകളും മിനിറ്റിൽ 70 – 80 പേരെ പതിനെട്ടാംപടി കയറ്റി വിടുമായിരുന്നു. എന്നാൽ, ഇപ്പോൾ തിരക്കുള്ള ദിവസങ്ങളിൽ പോലും മിനിറ്റിൽ 35 – 40 പേർ മാത്രമാണു പടി കയറുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button