KeralaLatest NewsNews

പുരുഷനാണെന്ന് പറഞ്ഞ് സ്ത്രീ ശരീര ഭാഗം മുറിച്ചു, അവരാണ് പ്രസവിച്ചത്: പി.എം.എ സലാം

മലപ്പുറം: ട്രാന്‍സ്‌ജെന്റര്‍ എന്നത് വ്യാജ മാനസിക അവസ്ഥയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തെ ഒന്നടങ്കം അപമാനിക്കുന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്. ഇതിനെ എതിര്‍ത്താല്‍ പിന്തിരിപ്പന്‍ ആകുമെന്നു പറഞ്ഞ അദ്ദേഹം ട്രാന്‍സ്‌ജെന്റര്‍ പ്രസവം ആഘോഷിച്ചുവെന്ന് പറഞ്ഞ് മാധ്യമങ്ങളെ കുറ്റപ്പെടുത്തി. കോഴിക്കോട് മുസ്ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പുരുഷനാണെന്ന് പറഞ്ഞ് സ്ത്രീ ശരീര ഭാഗം മുറിച്ചു. ഈ ആളാണ് അവസാനം പ്രസവിച്ചത്. ശരീര ഭാഗം മുറിച്ച് കളഞ്ഞ് പുരുഷനാണെന്ന് പറഞ്ഞാലും ശരീരത്തിന്റെ ഉള്ളിലുള്ള അവയവങ്ങളൊക്കെ അങ്ങനെ തന്നെ ഉണ്ടാകും. സ്വതന്ത്ര ലൈംഗികത കൊണ്ട് വന്നു ക്യാമ്പസുകളില്‍ ആളെ കൂട്ടാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നത്. സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലും എസ്എഫ്‌ഐ – ഡിവൈഎഫ്‌ഐക്കാരാണ് പ്രതികളാകുന്നത്’, അദ്ദേഹം പറഞ്ഞു.

നേരത്തെ, ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ലെന്ന് പറഞ്ഞ് എം കെ മുനീർ എംഎൽഎ രംഗത്തെത്തിയിരുന്നു. ട്രാൻസ് ദമ്പതികളായ സഹദിനും സിയയ്ക്കും കുഞ്ഞ് പിറന്നതിൽ പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങൾ പോലും പുരുഷൻ പ്രസവിച്ചുവെന്ന പ്രചാരണമാണ് നടത്തുന്നതെന്നും, പുറം തോടിൽ പുരുഷനായി മാറിയപ്പോഴും യഥാർത്ഥത്തിൽ സ്ത്രീയായത് കൊണ്ടാണ് പ്രസവിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ട്രാൻസ്‌ജെൻഡർ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നത്. ഗർഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌മെൻ പിതാവ് എന്ന പ്രത്യേകത കൂടിയാണ് സഹദിന് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button