KeralaLatest NewsNews

യുപിയില്‍ നിന്ന് ജയില്‍ മോചിതനായി ഒന്നര മാസത്തിന് ശേഷം സിദ്ദീഖ് കാപ്പന്‍ കേരളത്തിലെത്തി

വിമാനത്താവളത്തില്‍ സ്വീകരണം ഏറ്റുവാങ്ങി കാപ്പന്‍

കോഴിക്കോട്: യുപിയില്‍ നിന്ന് ജയില്‍ മോചിതനായ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഒന്നര മാസത്തിനു ശേഷം കേരളത്തില്‍ തിരിച്ചെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ സിദ്ദീഖ് കാപ്പനെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സ്വീകരിച്ചു. ജയില്‍ മോചിതനായെങ്കിലും ജാമ്യ വ്യവസ്ഥകള്‍ പ്രകാരം ആറു ആഴ്ചക്കാലം ഡല്‍ഹിയില്‍ തങ്ങുകയായിരുന്നു കാപ്പന്‍.

Read Also: യുദ്ധകാലാടിസ്ഥാനത്തിൽ മെഡിക്കൽ സ്പെഷ്യാലിറ്റി റെസ്പോൺസ് സെന്റർ: നാളെ മുതൽ ആരോഗ്യ സർവേ

27 മാസം നീണ്ട ജയില്‍വാസത്തിന് ശേഷമായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ജയില്‍ മോചിതനായത്. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് കാപ്പന്റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്. ലക്‌നൗ ജയിലില്‍ നിന്നും പുറത്തിറങ്ങിയ കാപ്പന്‍ തന്റെ മോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച പൊതുസമൂഹത്തോടും മാധ്യമപ്രവര്‍ത്തകരോടും നന്ദിയറിയിച്ചിരുന്നു.

‘പല സഹോദരന്‍മാരും കള്ളക്കേസില്‍ കുടുങ്ങി ജയില്‍ കഴിയുന്നുണ്ട്. അവര്‍ക്കൊന്നും നീതി ലഭിക്കാത്ത കാലം വരെയും നീതി പൂര്‍ണമായി നടപ്പിലായെന്ന് പറയാന്‍ കഴിയില്ല. തനിക്കൊപ്പം ജയിലിലായവര്‍ക്കും ഇപ്പോഴും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ആ നിലയില്‍ നീതി നടപ്പായെന്ന് പറയാനാകില്ല’, അദ്ദേഹം അന്ന് പ്രതികരിച്ചിരുന്നു.

റിപ്പോര്‍ട്ടിംഗിന് വേണ്ടി പോയ സമയത്താണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊന്നും ചെയ്തിട്ടില്ല. ബാഗില്‍ നോട്ട് പാഡും രണ്ട് പേനയുമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊന്നും ബാഗില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്നും കാപ്പന്‍ പറഞ്ഞു.

ഹാഥ്‌റാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനായി പോയപ്പോഴാണ് സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയെുള്ളവരെ 2020 ഒക്ടോബര്‍ അഞ്ചിന് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം യാത്ര ചെയ്ത സിദ്ദീഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യു എ പി എ ചുമത്തിയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യു എ പി എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button