തൃശൂര്‍ : ബിഎംഎസ് വേദിയിൽ പങ്കെടുത്തതിന്റെ പേരിൽ വിവാദത്തിലായ മാധ്യമ പ്രവർത്തക സുജയ പാർവതി ഹിന്ദു ഐക്യവേദി സമ്മേളനത്തില്‍ മുഖ്യപ്രാസംഗികയായി എത്തി. തനിക്കൊപ്പം നിന്ന പ്രസ്ഥാനം പകര്‍ന്ന് നല്‍കിയ ധൈര്യമാണ് പോരാട്ടങ്ങളിൽ വിജയിക്കാൻ തുണയായതെന്ന് സുജയ പാര്‍വതി പറഞ്ഞു.
ഹിന്ദു പുരാണങ്ങളിലെ പാഞ്ചാലിയും കുന്തീദേവിയുമാണ് തന്‍റെ ശക്തിയെന്നും സുജയ പറഞ്ഞു. നുണകൊണ്ട് എന്തൊക്കെ ചീട്ടുകൊട്ടാരം കെട്ടിപ്പൊക്കിയാലും സത്യത്തിന് മുന്നില്‍ അതെല്ലാം തകര്‍ന്നുപോകുമെന്നും ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സമ്മേളനത്തിൽ സുജയ പങ്കുവച്ചു,
സുജയുടെ വാക്കുകൾ ഇങ്ങനെ, ‘നിങ്ങള്‍ നല്‍കിയ നിരുപാധിക പിന്തുണയ്‌ക്ക് നന്ദി. ഇവിടെ ഈ ക്ഷേത്രാങ്കണത്തില്‍ ഞാന്‍ നില്‍ക്കുന്നത് എനിക്ക് നിങ്ങള്‍ നല്‍കിയ പിന്തുണയാണ്. വേട്ടയാടലുകള്‍ ഉണ്ടായപ്പോള്‍ അതിനെ ചെറുക്കാന്‍ കൂടെയുണ്ടായത് നിങ്ങള്‍ ഓരോരുത്തരുമാണ്. എനിക്കൊപ്പം നിന്ന കുടുംബത്തിന്‍റെ ക്ഷണം സ്വീകരിച്ച് ഇവിടെ വന്നില്ലെങ്കില്‍ പിന്നെ ഞാന്‍ എവിടെ പോകാനാണ്.
നിലപാടെന്നത് തരാതരത്തിന് മാറ്റുന്ന ആളല്ല ഞാന്‍. സ്ത്രീയെ ബഹുമാനിക്കാതെ ഇനി ലോകം മുന്നോട്ട് പോകില്ല. നമ്മള്‍ ഇപ്പോള്‍ ഒരു പുതിയ ഭാരതം കെട്ടിപ്പടുക്കുകയാണ്. ആ ഭാരതം, ആ പുതിയ നരേന്ദ്രഭാരതം കെട്ടിപ്പെടുത്തുകൊണ്ടിരിക്കുകയാണ് നമ്മള്‍. ആ ഭാരതത്തിനൊപ്പം നമ്മള്‍ നില്‍ക്കണം.
അന്നത്തെ പ്രസംഗത്തില്‍ നരേന്ദ്രമോദിയുടെ ഭരണനേട്ടത്തെക്കുറിച്ച് പറയേണ്ട ഒരു കാര്യവും എനിക്കില്ല. പലരും പല രീതിയിലും എന്‍റെ പ്രസംഗം വ്യാഖ്യാനിച്ചു. സ്ഥാനാര്‍ത്ഥിയാകാനാണ് ഞാന്‍ അത് ചെയ്തത് എന്ന് ചിലര്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ പറയട്ടെ, നിലപാടുകളില്‍ വെള്ളം ചേര്‍ക്കുക എന്‍റെ ജോലിയല്ല. സത്യസന്ധതയില്‍ നിന്നും വ്യതിചലിച്ച് ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. എതിര്‍ക്കുന്നവര്‍ പ്രബലരാണ്. അര്‍ത്ഥമുണ്ടോ ഈ പോരാട്ടത്തിന് എന്ന് പലരും ചോദിച്ചു. എനിക്കൊപ്പം നിന്ന പ്രസ്ഥാനം പകര്‍ന്ന് നല്‍കിയ ധൈര്യമാണ് എനിക്ക് തുണയായത്. എനിക്കൊപ്പം നിന്നവര്‍ നിരവധിയാണ്. അതുകൊണ്ടാണ് അകത്ത് കയറിയശേഷം ഞാന്‍ തിരിച്ചിറങ്ങിയത്. – സുജയ പാര്‍വ്വതി പറഞ്ഞു.
Post Your Comments