KeralaCinemaMollywoodLatest NewsNewsEntertainment

‘26 വയസുള്ളപ്പോൾ വിവാഹം, 15 കാരിയായ സുഹ്‌റാബീവി വധു’; സംഭവബഹുലം മാമുക്കോയയുടെ ജീവിതം

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മാമുക്കോയ. വര്‍ഷങ്ങളായി മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അദ്ദേഹം നമ്മോടൊപ്പമുണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടിയിരിക്കുകയാണ് സഹപ്രവർത്തകരും ആരാധകരും. ഇതിനിടെ മാമുക്കോയയുടെ പഴയ അഭിമുഖം ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. 1991 ആഗസ്റ്റ് ഒന്നിന് വനിത പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ തന്റെ പെണ്ണുകാണലുകളെക്കുറിച്ച് മാമുക്കോയ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. വിവാഹം കഴിക്കുമ്പോൾ മാമുക്കോയയ്ക്ക് 26 വയസും സുഹ്‌റാബീവിക്ക് 15 വയസുമായിരുന്നു. കല്യാണക്കുറിയടിക്കാൻ പോലും കാശില്ലായിരുന്നുവെന്ന് മാമുക്കോയ വെളിപ്പെടുത്തിയിട്ടുണ്ട്.

രണ്ട് തവണ പെണ്ണ് കണ്ടിട്ടുണ്ടെന്നും, രണ്ടാമത് കണ്ടിഷ്ടപ്പെട്ട പെണ്ണിനെയാണ് ജീവിതത്തിൽ കൂടെ കൂട്ടിയതെന്നും മാമുക്കോയ അന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ആദ്യത്തെ പെണ്ണിനെ ഇഷ്ടപ്പെട്ടുവെങ്കിലും അത് നടന്നില്ല. മാമുക്കോയ അറിയാതെ അദ്ദേഹത്തെ കുറിച്ച് പെണ്ണിന്റെ വീട്ടുകാർ വിശദമായി അന്വേഷിച്ചു. ചെറുക്കന്‍ കള്ളു കുടിക്കുമോ? കൂട്ടുകൂടുമോ? എന്നൊക്കെ അന്വേഷിച്ചെന്ന് അറിഞ്ഞതോടെ മാമുക്കോയ അവരോട് പറഞ്ഞതിങ്ങനെ ആയിരുന്നു, ‘ഞാന്‍ കഞ്ചാവടിച്ചിട്ടുണ്ട്, കള്ളടിച്ചിട്ടുണ്ട്. ഇതൊക്കെ ഒരു കുറ്റമായി ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ ഈ റൂട്ടില്‍ അന്വേഷിച്ചാല്‍ എന്നെ കിട്ടില്ല. നിങ്ങളുടെ മോളെ എനിക്കിഷ്ടമായി’. എന്നാൽ, അവർ ആലോചനയിൽ നിന്നും പിന്മാറുകയായിരുന്നു. പിന്നീട് പെണ്ണുകണ്ട സുഹ്‌റാബീവിയെ മാമുക്കോയ കല്യാണം കഴിക്കുകയായിരുന്നു.

അതേസമയം, മാമുക്കോയയുടെ സംസ്‌കാരം നാളെ രാവിലെ പത്ത് മണിയോടെ നടത്തും. കണ്ണംപറമ്പ് ഖസര്‍സ്ഥാനില്‍ ആയിരിക്കും സംസ്കാരം. മൃതദേഹം വൈകിട്ട് മൂന്ന് മണി മുതല്‍ പൊതുദര്‍ശനത്തിന് വയ്ക്കും. കോഴിക്കോട് ടൗണ്‍ ഹാളില്‍ രാത്രി പത്ത് മണി വരെയാണ് പൊതുദര്‍ശനം. രാത്രി ഭൗതികശരീരം വീട്ടിലേക്കെത്തിക്കുമെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് 1.05 നായിരുന്നു അദ്ദേഹത്തിന് അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button