KeralaLatest News

മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജാ എസ് മേനോൻ പാർട്ടി വിപ്പ് ലംഘിച്ചു യുഡിഎഫിനൊപ്പം നിന്നു, ബിജെപി നടപടി

കൊച്ചി: മഹിളാ മോർച്ചാ ദേശീയ സെക്രട്ടറി പദ്മജ എസ് മേനോനെതിരേ ബിജെപിയുടെ അച്ചടക്ക നടപടി. കൊച്ചി മുൻസിപ്പൽ കോർപ്പറേഷനിൽ കൗൺസിലർ ആയ പദ്മജ പാർട്ടി വിപ്പ് ലംഘിച്ച് യുഡിഎഫിനൊപ്പം നിന്ന് വോട്ട് ചെയ്തതിനാണ് നടപടി. 2023 ഏപ്രിൽ 26 ന് രാവിലെ 10.30 ന് വിദ്യാഭ്യാസ കായിക കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ.ശ്രീജിത്തിന് എതിരെ നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ ബിജെപി പാർട്ടിയുടെ തീരുമാനത്തിനെതിരേ യു.ഡി എഫിനൊപ്പം നിന്ന് വോട്ട് ചെയ്യുകയായിരുന്നു.

അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വിട്ട് നിൽക്കാനായിരുന്നു ബിജെപി നൽകിയിരുന്ന നിർദ്ദേശം. പാർട്ടി ഇക്കാര്യത്തിൽ ഒരു കക്ഷിയേയും പിൻതുണക്കേണ്ടതില്ല എന്ന് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ കർണാടകത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയിരുന്ന പത്മജ അവിടെ നിന്നും വോട്ട് ചെയ്യാനായി കൊച്ചിയിൽ എത്തുകയായിരുന്നു. കർണാടക തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പോയ അവർ അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് എത്തില്ലെന്ന് ധാരണയിലായിരുന്നു ബി.ജെ.പിജില്ലാ നേതൃത്വം.

എന്നാൽ, അവർ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ വിവരം ലഭിച്ചതോടെ ജില്ലാ കമ്മിറ്റി ഓഫ് സിൽ നിന്ന് വിപ്പുമായി ഓഫീസ് സെക്രട്ടറി യോഗം ചേരുന്ന മുറിയിലെത്തി. എന്നാൽ പാർട്ടിയുടെ വിപ്പ് വാങ്ങിക്കാൻ പത്മജ തയ്യാറായില്ല എന്ന് മാത്രമല്ല യു ഡിഎഫിനൊപ്പം നിന്ന് വോട്ട് ചെയ്യുകയായിരുന്നു. പ്രധാനമന്ത്രിയുടെ യുവം പരിപാടിക്ക് പൊലും എത്താതിരുന്ന ഇവർ കോൺഗ്രസിന്റെ അവിശ്വാസ പ്രമേയത്തേ പിന്തുണയ്ക്കാൻ ബാംഗ്ളൂരിൽ നിന്നും രാത്രി വിമാനത്തിൽ എത്തുകയായിരുന്നു.

പത്മജക്ക് വിപ്പ് നല്കുവാൻ ബിജെപി ഓഫീസ് സെക്രട്ടറി പത്മജയുടെ ഓഫീസിലും വീട്ടിലും ചെന്നിരുന്നു. അപ്പോൾ ഇവർ വിപ്പ് വാങ്ങാതെ ഒഴിഞ്ഞു മാറി. തുടർന്ന് ജില്ലാ സെക്രട്ടറി വിപ്പ് നല്കുവാൻ കോർപ്പറേഷൻ ഓഫീസിൽ എത്തി. എന്നാൽ വിപ്പ് വാങ്ങാതെ ഇയാൾ തന്നെ ശല്യം ചെയ്യുന്നു എന്ന് ഇവർ ജില്ലാ കളക്ടറോട് പരാതിയും പറഞ്ഞു. ഇതേത്തുടർന്ന് യോഗത്തിന് നേതൃത്വം നൽകിയിരുന്ന ജില്ലാ കളക്ടർക്ക് വിപ്പ് അടങ്ങിയ കത്ത് ബിജെപി നേതൃത്വം കൈമാറി.

മഹിളാ മോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയായ പദ്മജയെതിരേ നടപടിയെടുക്കാൻ പാർട്ടി ജില്ലാ നേതൃത്വത്തിന് സാധിക്കില്ല. നടപടി ആവശ്യപ്പെട്ട് പാർട്ടി ദേശീയ -സംസ്ഥാന നേതൃത്വങ്ങൾക്ക് ജില്ലാ പ്രസിഡന്റ് കത്ത് നൽകുകയായിരുന്നു. ഇപ്പോൾ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ്‌ പത്മജ മേനോനെതിരേ നടപടി എടുത്തിരിക്കുന്നത്.

കാരണം കാണിക്കൽ നോട്ടീസാണ്‌ സുരേന്ദ്രൻ നൽകിയിട്ടുള്ളത്. അതോടൊപ്പം കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉള്ള പത്മജയെ അവിടെ നിന്നും മാറ്റി നിർത്താനും പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കരുത് എന്നും കേരള നേതൃത്വം അറിയിച്ചിട്ടുണ്ട്.

അതേസമയം, പദ്മജ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത് തങ്ങളുടെ അഭ്യർഥന പ്രകാരമല്ലെന്ന് ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. തങ്ങൾക്ക് ബി.ജെ.പി.യുടെ പിന്തുണ ആവശ്യമില്ല. എന്നാൽ, പ്രതിപക്ഷ അംഗം എന്ന നിലയിലാകും അവർ അവിശ്വാസത്തെ അനുകൂലിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. പദ്മജയെ പാർട്ടി പുറത്താക്കിയാൽ കോൺഗ്രസിലേക്ക് ക്ഷണിക്കുമെന്നും ഇവർ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button