KeralaLatest NewsNews

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിൽ പൂർണമായി ഓൺലൈനിലൂടെ പൊതുസ്ഥലംമാറ്റം

തിരുവനന്തപുരം: ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഇന്റർ ട്രാൻസ്ഫറബിലിറ്റി സാധ്യമാക്കിക്കൊണ്ട് നടപ്പിലാക്കിയ സംസ്ഥാന തലത്തിലെ ആദ്യ പൊതു സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങി. ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ ഏത് വിഭാഗത്തിലേക്കും സ്ഥലംമാറ്റം സാധ്യമാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ്. അപേക്ഷ മുതൽ സ്ഥലം മാറ്റ ഉത്തരവ് വരെ പൂർണമായും ഓൺലൈനിൽ പൂർത്തീകരിച്ച ആദ്യ സ്ഥലംമാറ്റ നടപടിയാണിത്. മൂന്ന് വർഷം ഒരു ഓഫീസിൽ പൂർത്തിയാക്കിയ എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ വകുപ്പിലെ 31451 ജീവനക്കാരുടെയും എല്ലാ വിവരങ്ങളും ഓൺലൈനിൽ ശേഖരിച്ച് കുറ്റമറ്റ നിലയിലാണ് പ്രക്രീയ നടന്നത്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലുമായി ആകെ 13279 പേരാണ് സ്ഥലംമാറ്റത്തിന് അപേക്ഷിച്ചത്.

Read Also: കേരളത്തില്‍ ഒരു സംരംഭമോ നിക്ഷേപമോ നടത്തുക എന്നുപറഞ്ഞാല്‍ നെഞ്ചില്‍ ബോംബ് വെച്ചുകെട്ടുന്ന സ്ഥിതി സാബു എം ജേക്കബ്

ഇതിൽ സംസ്ഥാനതല സ്ഥലംമാറ്റത്തിന് അപേക്ഷിച്ച 7875 പേരിൽ അർഹരായ 6316 പേർക്ക് (80.2%) മാറ്റം അനുവദിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജില്ലാ തല സ്ഥലം മാറ്റങ്ങളുടെ നടപടികൾ പുരോഗതിയിലാണ്, ഈ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഇത്രയും വിപുലമായ സ്ഥലംമാറ്റ നടപടിയും ചരിത്രത്തിൽ ആദ്യമാണ്. ഒരു ഓഫീസിൽ മൂന്ന് വർഷമായ ജീവനക്കാരെ നിർബന്ധമായും, അല്ലാത്തവരെ സ്വന്തം അപേക്ഷയുടെ അടിസ്ഥാനത്തിലുമാണ് സ്ഥലംമാറ്റത്തിന് പരിഗണിച്ചത്. പൂർണമായും ജീവനക്കാരെ വിശ്വാസത്തിലെടുത്താണ് നടപടികളെല്ലാം പൂർത്തിയാക്കിയത്. സ്ഥലംമാറ്റ മാനദണ്ഡങ്ങളുടെ കരട് തയ്യാറാക്കി സർവീസ് സംഘടനകളുമായി ചർച്ച ചെയ്ത്, അവരുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് ഏകകണ്ഠമായാണ് അന്തിമമാക്കിയത്. ഈ നിർദേശങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ അസോസിയേഷനുകളുമായും സർക്കാർ ചർച്ച ചെയ്തു. സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിൽ തന്നെ സ്ഥലംമാറ്റം നടത്തി, പദ്ധതി നടത്തിപ്പിന് വേഗം കൂട്ടണമെന്ന തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ ആവശ്യം കൂടി ഫലം കാണുകയാണ്.

നിശ്ചിത നിബന്ധനകൾക്ക് അനുസൃതമായി പരാതികൾക്ക് ഇടനൽകാതെ പൂർണമായും ഓൺലൈനിലാണ് സ്ഥലംമാറ്റ പ്രക്രീയ പൂർത്തിയാക്കിയത്. ജീവനക്കാർക്ക് താത്പര്യമുള്ള ഓഫീസും വിഭാഗവും ഓൺലൈനിൽ പരിധിയില്ലാതെ തെരഞ്ഞെടുക്കാനും, കരട് ലിസ്റ്റിൽ അപ്പീൽ നൽകാനുമുള്ള അവസരം നൽകിയിരുന്നു. സ്ഥലംമാറ്റ പ്രക്രീയയിൽ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥരെയും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. സീനിയോറിറ്റിക്കും താത്പര്യത്തിനും അനുസൃതമായി ജോലി ഓരോ ജീവനക്കാരനും ഉറപ്പാക്കാൻ നടപടിയിലൂടെ സാധിച്ചു. മൂന്ന് വർഷത്തിലൊരിക്കലുള്ള നിർബന്ധിതമായ മാറ്റം കാര്യശേഷി വർധിപ്പിക്കാനും അഴിമതിയുടെ സാധ്യത തടയാനും സഹായകമാണ്. പരാതികളില്ലാതെയും സുതാര്യമായും ട്രാൻസ്ഫർ പ്രക്രീയ പൂർത്തിയാക്കാനായി. നടപടികൾ വിജയകരമായി നടപ്പിലാക്കിയ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും, ഓൺലൈൻ സംവിധാനമൊരുക്കിയ ഐകെഎമ്മിനെയും മന്ത്രി അഭിനന്ദിച്ചു.

പൊതു ക്യൂ ലിസ്റ്റിന് പുറമെ പ്രത്യേക മുൻഗണനകൾക്ക് അർഹരായവരുടെ പ്രത്യക ക്യൂ ലിസ്റ്റുകളും, പരിഗണിക്കുന്നതിനുള്ള റൊട്ടേഷൻ ചാർട്ടും തയ്യാറാക്കിയിരുന്നു. കരട് ക്യൂ ലിസ്റ്റിൻ മേലും കരട് സ്ഥലം മാറ്റ ഉത്തരവിൻമേലും 10 ദിവസം വീതം ആക്ഷേപത്തിന് സമയം അനുവദിച്ചു. യാതൊരു മാന്വൽ നടപടിയും ഇല്ലാതെ പൂർണമായും സിസ്റ്റം ജനറേറ്റഡും ശാസ്ത്രീയവുമായാണ് സ്ഥലം മാറ്റ നടപടികൾ സ്വീകരിച്ചത്. പൊതു സ്ഥലമാറ്റ ഉത്തരവിൽ ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉള്ളവർക്ക് സർക്കാർ മുമ്പാകെ അപ്പീൽ നൽകാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്

Read Also: അണ്ഡാശയ ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങൾ ഇവയാണ്: മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button