KeralaLatest NewsNews

നമിതയെ കണ്ണീരോടെ യാത്രയാക്കി കൂട്ടുകാർ;അമിതവേഗത വിദ്യാർത്ഥികൾ ചോദ്യം ചെയ്തതിന് പിന്നാലെ ആൻസൺ ബൈക്കിൽ പാഞ്ഞെത്തി ഇടിച്ചു

കൊച്ചി: റോഡ് മുറിച്ച് കടക്കവേ അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് മരിച്ച മൂവാറ്റുപുഴ നിർമല കോളേജ് വിദ്യാർത്ഥിനി നമിതയ്ക്ക് കണ്ണീരോടെ ആദരാഞ്ജലിയർപ്പിച്ച് സഹപാഠികൾ. കോളേജിൽ പൊതുദർശനത്തിന് വെച്ച നമിതയുടെ മൃതദേഹത്തിൽ സഹപാഠികളും അധ്യാപകരും ആദരാഞ്ജലിയർപ്പിച്ചു. ഇന്നലെ വരെ കളിച്ച് ചിരിച്ച് സന്തോഷത്തോടെ, നല്ലൊരു ഭാവി സ്വപ്നം കണ്ട് കൂടെ നടന്നിരുന്ന സുഹൃത്ത് ഇനിമുതൽ ഭൂമിയിൽ ഇല്ലെന്ന് വിശ്വസിക്കാൻ നമിതയുടെ സുഹൃത്തുക്കൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അപകടത്തിന്റെ ഞെട്ടലിലാണ് അവരിപ്പോഴും.

മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ബി.കോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ വാളകം കുന്നയ്ക്കാല്‍ നമിതയാണ് ഇന്നലെ ബൈക്കിടിച്ച് മരിച്ചത്. മൂവാറ്റുപുഴയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു അപകടം. നമിതയുടെ കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനിക്ക് അപകടത്തില്‍ പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ ആൻസൺ റോയിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നമിതയുടെ ജീവന്‍ രക്ഷിക്കാനായില്ല. പഠനത്തിൽ മിടുക്കിയായിരുന്നു നമിത.

അതേസമയം, നമിതയുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന ആൻസൺ കൊലപാതക ശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. അപകടത്തിന് മുൻപ് ഇയാളുടെ അമിതവേഗതയെ വിദ്യാർഥികൾ ചോദ്യം ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റത്തിനും അപകടകരമായി വാഹനമോടിച്ചതിനും പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button