കൊച്ചി: ലക്ഷദ്വീപില്‍ മദ്യം ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തിയ സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് മറുപടിയുമായി സന്ദീപ് വാര്യർ. ലക്ഷദ്വീപ് എക്‌സൈസ് റഗുലേഷന്‍ കരട് ബില്ലില്‍ സര്‍ക്കാര്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് ഐഷ സുല്‍ത്താനയുടെ പ്രതികരണം. ബില്‍ നിലവില്‍ വന്നാല്‍ 1979ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമം ഇല്ലാതാവുമെന്ന് ഐഷ സുല്‍ത്താന പറയുന്നു. മദ്യമല്ല ലഭ്യമാക്കേണ്ടത്, കുടിവെള്ളം, ഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളാണ് തങ്ങള്‍ക്ക് വേണ്ടത് എന്ന് പറഞ്ഞ ഐഷ സുൽത്താന, ഗുജറാത്തില്‍ നടപ്പാക്കാതിരിക്കുന്ന മദ്യവില്പന ലക്ഷദ്വീപില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ കാരണം എന്താണെന്നും ചോദിച്ചു.
ഇപ്പോഴിതാ, ഐഷ സുൽത്താനയ്ക്ക് മറുപടിയുമായി സന്ദീപ് വാര്യർ രംഗത്ത്. ഗുജറാത്തിൽ മദ്യവിൽപ്പന നിരോധിക്കപ്പെട്ടതിന് കാരണം മതമല്ലെന്നും അത് ഗാന്ധിജിയുടെ ജന്മനാട് ആയതുകൊണ്ടുള്ള ആദരവിനാലാണെന്നും സന്ദീപ് വാര്യർ പറയുന്നു. കൊച്ചിയിലും കോഴിക്കോട്ടും മംഗലാപുരത്തും എല്ലാ ആധുനിക സൗകര്യങ്ങളും അനുഭവിച്ച് സുഖിക്കുന്ന എക്സ് ദ്വീപ് മതമൗലിക വാദികൾ ലക്ഷദ്വീപിൽ എത്തുന്ന വികസനം തടയരുതെന്നും സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
സന്ദീപ് വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
ഗുജറാത്തിൽ മദ്യവിൽപ്പന നിരോധിക്കപ്പെട്ടതിന് മതമല്ല കാരണം ഐഷേ , അത് ഗാന്ധിജിയുടെ ജന്മനാട് ആയതുകൊണ്ടുള്ള ആദരവിനാലാണ് .
ലക്ഷദ്വീപ് അനന്തമായ ടൂറിസം സാധ്യതയുള്ള ഇന്ത്യയുടെ ഭാഗമായ ഒരു സ്ഥലമാണ് . അവിടെ മദ്യനിരോധനമുള്ളതിന് ഒരു ന്യായീകരണവുമില്ല . മത നിയമമൊന്നും അവിടെ നടപ്പിലാക്കാൻ കഴിയില്ല . റിസോർട്ടുകളിലും ഹോട്ടലുകളിലും വിനോദസഞ്ചാരികൾക്ക് മദ്യം ലഭ്യമാക്കിയാൽ എന്താണ് കുഴപ്പം ?
മാത്രമല്ല ടൂറിസം വികസനം വരുമ്പോൾ സ്വഭാവികമായും ഐഷ ആഗ്രഹിക്കുന്ന മാറ്റങ്ങൾ , വികസനങ്ങൾ സ്വാഭാവികമായും ദ്വീപിലും വരും. കൂടുതൽ കപ്പലുകൾ , കുടിവെള്ളം , മെച്ചപ്പെട്ട ആരോഗ്യ ചികിത്സാസംവിധാനങ്ങൾ ഇതെല്ലാം ലക്ഷദ്വീപിലും വരും.
കൊച്ചിയിലും കോഴിക്കോട്ടും മംഗലാപുരത്തും എല്ലാ ആധുനിക സൗകര്യങ്ങളും അനുഭവിച്ച് സുഖിക്കുന്ന എക്സ് ദ്വീപ് മതമൗലിക വാദികൾ ലക്ഷദ്വീപിൽ എത്തുന്ന വികസനം തടയരുത് .
Post Your Comments