Latest NewsIndia

കോൺഗ്രസ് പ്രീണനം കാരണം കലാപത്തിന്റെയും ഭീകരതയുടെയും മാനസികാവസ്ഥയുള്ളവർ 5 വർഷം കൊണ്ട് രാജസ്ഥാനിൽ തഴച്ചുവളർന്നു- മോദി

രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന് പ്രീണന രാഷ്ട്രീയമല്ലാതെ മറ്റൊന്നും ചിന്തിക്കാനാവില്ലെന്നും സനാതന ധർമ്മം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വികസനത്തിന് മുൻതൂക്കം നൽകുന്ന ഒരു സർക്കാരാണ് രാജസ്ഥാന് ആവശ്യം. കോൺഗ്രസ് മുൻ‌ഗണന നൽകുന്നത് അഴിമതിയ്ക്കും കുടുംബ രാഷ്ട്രീയത്തിനുമാണ്. രാജസ്ഥാനിലെ പാലി ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കോൺഗ്രസിനും സഖ്യകക്ഷികൾക്കും സ്ത്രീവിരുദ്ധ ചിന്താഗതിയാണെന്നും അദ്ദേഹം ആരോപിച്ചു.

“സ്ത്രീകൾക്ക് സംവരണം നൽകുന്ന നിയമം പാസാക്കിയത് മുതൽ, കോൺഗ്രസ് സ്ത്രീകൾക്കെതിരെയുള്ള പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ സഖ്യത്തിന്റെ നേതാക്കൾ നമ്മുടെ അമ്മമാരെയും സഹോദരിമാരെയും കുറിച്ച് വളരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.” -അദ്ദേഹം പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിയമസഭയിൽ സ്ത്രീകൾക്കെതിരെ അപകീർത്തികരമായ വാക്കുകൾ ഉപയോഗിച്ചിരുന്നു. ഒരു കോൺഗ്രസ് നേതാവും ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. രാജസ്ഥാനിലെ ജനങ്ങൾ തിരിച്ചറിഞ്ഞ കോൺഗ്രസിന്റെ യഥാർത്ഥ മുഖമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ബീഹാർ നിയമസഭയിൽ ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തിയ പരാമർശം വിവാദമായിരുന്നു. സ്ത്രീകൾക്കിടയിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വിദ്യാസമ്പന്നയായ ഒരു സ്ത്രീക്ക് ലൈംഗിക ബന്ധത്തിൽ എങ്ങനെ തന്റെ ഭർത്താവിനെ നിയന്ത്രിക്കാം എന്നത് അറിയാം എന്നതായിരുന്നു നിതീഷിന്റെ പ്രസ്തവാന. വിഷയം വിവാദമായതോടെ അദ്ദേഹം ക്ഷമാപണം നടത്തി.

വളരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ളയാളായതിനാൽ മുൻ മുഖ്യമന്ത്രിക്കെതിരെയും ബിഹാർ മുഖ്യമന്ത്രി അപകീർത്തികരമായ പദപ്രയോഗം നടത്തിയെന്നും മോദി ചൂണ്ടിക്കാട്ടി. “വളരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ള ആളായതിനാൽ നിതീഷ് മുൻ മുഖ്യമന്ത്രിയെ അപമാനിച്ചു. അത് തെറ്റാണെന്ന് പറയാൻ കോൺഗ്രസ് ശ്രമിച്ചില്ല.”- പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ദളിതർക്കെതിരായ അതിക്രമങ്ങൾക്കെതിരെ കോൺഗ്രസ് കണ്ണടച്ചിരിക്കുകയാണ്. ഇവിടെയുള്ള കോൺഗ്രസ് സർക്കാർ പ്രീണനമല്ലാതെ മറ്റൊന്നും ചിന്തിക്കുന്നില്ല. ഈ നയം കാരണം കലാപത്തിന്റെയും ഭീകരതയുടെയും മാനസികാവസ്ഥയുള്ളവർ അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്ത് തഴച്ചുവളർന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സനാതന ധർമ്മത്തെ തകർക്കാനാണ് കോൺഗ്രസും സഖ്യകക്ഷികളും ആഗ്രഹിക്കുന്നത്. സനാതന ധർമ്മത്തെ നശിപ്പിക്കുക എന്നതിനർത്ഥം രാജസ്ഥാന്റെ സംസ്കാരത്തെ നശിപ്പിക്കുക എന്നാണെന്നും മോദി കൂട്ടിച്ചേർത്തു.

സനാതൻ ധർമ്മം സാമൂഹ്യനീതിക്ക് എതിരാണെന്നും അതിനാൽ അത് ഉന്മൂലനം ചെയ്യണമെന്നും ആരോപിച്ച് തമിഴ്‌നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ സെപ്റ്റംബറിൽ പറഞ്ഞിരുന്നു. സനാതന ധർമ്മത്തെ കൊറോണ വൈറസ്, മലേറിയ, ഡെങ്കി വൈറസും കൊതുകും മൂലമുണ്ടാകുന്ന പനി എന്നിവയോടും അദ്ദേഹം ഉപമിച്ചിരുന്നു.

സംസ്ഥാനത്ത് പെട്രോൾ വില വർധിച്ചതിന് കോൺഗ്രസ് ഉത്തരവാദികളാണെന്ന് പറഞ്ഞ മോദി, ബിജെപി സർക്കാർ രൂപീകരണത്തിന് ശേഷം പെട്രോൾ വില അവലോകനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെക്കാൾ ഉയർന്ന വിലയിലാണ് രാജസ്ഥാൻ പെട്രോൾ വിൽക്കുന്നത്. കോൺഗ്രസ് ഭരണകാലത്ത് പ്രതിവർഷം രണ്ടു ലക്ഷം രൂപ വരുമാനത്തിന് നികുതി ഈടാക്കിയിരുന്നെങ്കിൽ ഇപ്പോൾ ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഈടാക്കുന്നില്ല. പ്രത്യക്ഷ നികുതി കുറച്ചതിനാൽ രണ്ടര ലക്ഷം കോടി രൂപ ലാഭിക്കാൻ സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് രാജ്യം മുഴുവൻ വികസനം എന്ന ലക്ഷ്യത്തിനായി അഹോരാത്രം പ്രയത്നിക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യ കൈവരിക്കുന്ന ഉയരങ്ങളിൽ രാജസ്ഥാൻ വലിയ പങ്ക് വഹിക്കും. സംസ്ഥാനത്തിന്റെ വികസനത്തിന് മികച്ച പരിഗണന നൽകുന്ന ഒരു സർക്കാരാണ് രാജസ്ഥാനിൽ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. നവംബർ 25 നാണ് രാജസ്ഥാനിൽ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിന് ഫലം പ്രഖ്യാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button