Latest NewsIndia

ഇന്ന് രണ്ടാം മോദിസർക്കാരിന്റെ അവസാന ബജറ്റ്: സ്ത്രീകള്‍ക്കും കർഷകർക്കുമുളള സഹായം ഉൾപ്പെടെ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷ

ന്യൂഡൽഹി: രണ്ടാം മോ​ദി സർക്കാരിന്റെ അവസാന ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. ഇന്ന് രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിരവധി ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം. കർഷകർ, സ്ത്രീകൾ, സംരംഭകർ എന്നിവരെ ലക്ഷ്യമിട്ടുള്ളതായിരിക്കും ഇടക്കാല ബജറ്റ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഇടക്കാല ബജറ്റാണ് ഇത്തവണ. അതിനാൽ 2024-25 സാമ്പത്തിക ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്നും പൊതുതെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ അധികാരമേൽക്കുന്നതുവരെയുള്ള നടപടി ക്രമം മാത്രമായിരിക്കും ബജറ്റെന്നും ധനമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. അതേസമയം, ആദായ നികുതി ഇളവുകൾ, ക്ഷേമപദ്ധതികൾ, സ്ത്രീകൾക്കും കർഷകർക്കുമുളള സഹായം അടക്കം ബജറ്റിലുണ്ടാകാനാണ് സാധ്യത.

ആദായ നികുതിയിൽ വലിയ ഇളവുകൾക്ക് സാധ്യത നിലനിൽക്കുന്നുണ്ട്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലുള്ള വനിത കർഷകർക്ക് ആറായിരത്തിൽ നിന്ന് 12,000 രൂപയാക്കി സഹായം വർധിപ്പിച്ചേക്കും. രാജ്യത്ത് ആകെ സ്ത്രീ കർഷകരിൽ തന്നെ 13 ശതമാനത്തോളം പേർക്ക് മാത്രമാണ് ഭൂമിയുള്ളതെന്നതിനാൽ വലിയ ബാധ്യതക്ക് വഴിവെക്കില്ലെന്നതും പ്രഖ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. മധ്യപ്രദേശിൽ സ്ത്രീകൾക്കുള്ള ലാഡ്‍ലി ബഹൻ യോജന നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ സ്വാധീനവും ബിജെപി കണക്കിലെടുക്കാനാണ് സാധ്യത. ധനകമ്മി നിയന്ത്രിക്കാനുള്ള ഇടപെടലും സർക്കാർ തുടരും.

2024 ൽ പാരീസ് ഒളിംപിക്സ് നടക്കാനിരിക്കുന്നത് കണക്കിലെടുത്ത് കായികരംഗത്തും പ്രഖ്യാപനങ്ങൾ വന്നേക്കും. പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ രണ്ട് വലിയ പ്രശ്നങ്ങളെ സർക്കാർ ബജറ്റിൽ എങ്ങനെ ഉൾക്കൊള്ളുമെന്നതിലും ആകാംഷ നിലനൽക്കുന്നുണ്ട്. ഇലക്ട്രിക് വാഹന രംഗം,ഡിജിറ്റൽമേഖലകളും ഊ‍ർജ്ജം പ്രഖ്യാപനങ്ങൾക്ക് കാത്തിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button