Latest NewsNewsIndia

ബജറ്റ് പ്രസംഗത്തിലും രാമക്ഷേത്രം പരാമ‍ർശിച്ച് ധനകാര്യ മന്ത്രി

ന്യൂഡൽഹി: പാര്‍ലമെന്റിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിൽ അയോദ്ധ്യയിലെ രാമ ക്ഷേത്രം പരാമര്‍ശിച്ച് ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ. പുരപ്പുറ സോളാര്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനത്തിലാണ് രാമ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനം അനുസരിച്ചുള്ളതാണ് ഈ പദ്ധതിയെന്ന് ധനകാര്യ മന്ത്രി വിശദീകരിച്ചത്. ഒരു കോടി വീടുകളിൽ പുറപ്പുറ സോളാർ പദ്ധതി നടപ്പാക്കുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം.

വീടുകളിൽ സോളാര്‍ പദ്ധതി നടപ്പാക്കുക വഴി പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കും. ഇതിലൂടെ വര്‍ഷം 15,000 മുതല്‍ 18,000 രൂപ വരെ ഓരോ വീടുകള്‍ക്കും ലാഭിക്കാന്‍ സാധിക്കും. ഇതിന് പുറമെ അധികമുള്ള വൈദ്യുതി വിതരണ കമ്പനികള്‍ക്ക് വില്‍ക്കാനുള്ള അവസരം കൈവരുന്നു. വൈദ്യുത വാഹനങ്ങളുടെ ചാര്‍ജിങിനും സോളാര്‍ പ്ലാന്റുകള്‍ സഹായകമാവും. സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും അതിന്റെ ഭാഗങ്ങള്‍ എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള വലിയ സംരംഭകത്വ അവസരങ്ങളും പദ്ധതിക്ക് അനുബന്ധമായി കൈവരും. സോളാര്‍ പ്ലാന്റുകളുടെ ഘടകങ്ങളുടെ നിര്‍മാണം, സ്ഥാപനം, അറ്റകുറ്റപ്പണികള്‍ എന്നിവയിൽ സാങ്കേതിക വൈഭവമുള്ള യുവാക്കൾക്ക് തൊഴിൽ അവസരങ്ങളും ഈ പദ്ധതിയിലൂടെ കൈവരുമെന്നും ബജറ്റ് പ്രസംഗത്തിൽ വിശദീകരിക്കുന്നു.

കൂടാതെ, പ്രധാനമന്ത്രി മോദിയുടെ ഭരണത്തിനു കീഴില്‍ രാജ്യം പുരോഗതിയിലേക്ക് കുതിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. അമൃതകാലത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രയത്‌നിച്ചുവെന്നും സാമ്പത്തിക രംഗത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങളുണ്ടായെന്നും ബജറ്റ് അവതരണത്തിന് മുന്നോടിയായി അവർ പറഞ്ഞു. ആശ വര്‍ക്കര്‍മാരും അംഗന്‍വാടി ജീവനക്കാരും ആയുഷ്മാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് നിര്‍മല ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. വന്ദേഭാരത് നിലവാരത്തില്‍ 40000 ബോഗികള്‍ നിര്‍മിക്കും.

ജിഎസ്ടി ഒരു രാജ്യം, ഒരു നികുതി സാധ്യമാക്കി. സമ്പദ്‌രംഗം മികച്ച നിലയിലാണെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് നിര്‍മല ബജറ്റ് അവതരിപ്പിക്കുന്നത്. ഒരു കോടി വീടുകളില്‍ സോളാര്‍ പദ്ധതി നടപ്പിലാക്കും, കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കുമെന്നും അവര്‍ വ്യക്തമാക്കി. എല്ലാ വീട്ടിലും വെള്ളം, എല്ലാവര്‍ക്കും വൈദ്യുതി, ഗ്യാസ്, സാമ്പത്തിക സേവനങ്ങള്‍, ബാങ്ക് അക്കൗണ്ട് തുറക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഭക്ഷണത്തിന്റെ ആശങ്കകള്‍ പരിഹരിച്ചു. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കി. അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടു, ഇതുമൂലം ഗ്രാമീണ മേഖലയിലെ ആളുകളുടെ വരുമാനം വര്‍ദ്ധിച്ചു. 2047ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറും. ജനങ്ങളെ ശാക്തീകരിക്കാനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിച്ചുവെന്നും ധനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button