KeralaLatest News

സത്യനാഥന്റെ കൊലപാതകം: പ്രതി സിപിഎം പ്രവർത്തകനാണെന്ന ആരോപണം തള്ളി ഏരിയാ കമ്മറ്റി, പാർട്ടിയെ കരിവാരിതേക്കാനുള്ള ശ്രമം

കോഴിക്കോട്: സി.പി.എം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥൻ (62) വെട്ടേറ്റുമരിച്ച സംഭവത്തിൽ കൊലപാതകി സി.പി.എം. പ്രവർത്തകനാണെന്ന ആരോപണം തള്ളി ഏരിയാ കമ്മറ്റി. ചില മാധ്യമങ്ങളിൽ കൊലപാതകി സി.പി.എം. പ്രവർത്തകനാണെന്ന രീതിയിൽ വാർത്ത നൽകിയതായി ശ്രദ്ധയിൽപ്പെട്ടതായും പാർട്ടിയെ കരിവാരിത്തേക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിലുള്ളതെന്നും സി.പി.എം. ഏരിയാ കമ്മറ്റി പ്രസ്താവനയിൽ വിശദീകരിച്ചു.

കൊല ചെയ്ത പെരുവട്ടൂർ പുറത്തോന അഭിലാഷ് സി.പി.എം. പ്രവർത്തകനല്ല. എട്ടു വർഷങ്ങൾക്ക് മുൻപ് സി.പി.എം പ്രവർത്തകനായിരുന്നു. അക്കാലത്ത് നഗരസഭയുടെ ഭാരവാഹികളുടെ ഡ്രൈവറായി കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് പ്രദേശത്തെ പല പ്രശ്നങ്ങളിലും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

യാതൊരു പ്രകോപനവുമില്ലാതെയാണ് ക്ഷേത്രത്തിൽ വച്ച് സത്യനാഥിനെ ക്രൂരമായി കൊല ചെയ്തത്. കൊലപാതകത്തിൽ സി.പി.എം. ശക്തമായി പ്രതിഷേധിക്കുന്നെന്നും സംഭവവുമായി ബന്ധപ്പെട്ട് മുഴുവൻ ജനാധിപത്യവിശ്വാസികളും ജാഗരൂകരാകണമെന്നും ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button