KeralaLatest News

പ്രവാസി പൂജിക്കാൻ നൽകിയ നവരത്നമോതിരം മേൽശാന്തി പണയംവച്ചു, ഒന്നര ലക്ഷം രൂപയുടെ മോതിരത്തിന് പകരം നൽകിയത് ചന്ദനവും പൂവും

കോട്ടയം: പ്രവാസി പൂജിച്ചുനൽകാൻ ഏൽപ്പിച്ച നവരത്നമോതിരം പണയംവച്ച മേൽശാന്തിയെ സസ്പെൻഡ് ചെയ്തു. തിരുമൂഴിക്കുളം ദേവസ്വം മേൽശാന്തി കെ.പി. വിനീഷിനെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തത്. ദുബായിൽ ജോലി നോക്കുന്ന പറവൂർ സ്വദേശിയും കുടുംബവും പൂജിച്ച് നൽകാൻ ഏൽപ്പിച്ച ഒന്നര ലക്ഷം രൂപ വിലവരുന്ന നവരത്നമോതിരമാണ് ഇയാൾ പണയംവച്ചത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് സസ്പെൻഷൻ.

പറവൂർ സ്വദേശി പുതുതായി വാങ്ങിയ നവരത്ന മോതിരം പൂജിക്കാൻ ഏൽപ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. 21 ദിവസത്തെ പൂജ ചെയ്താൽ കൂടുതൽ ഉത്തമമാകുമെന്ന് മേൽശാന്തി പ്രവാസിയേയും കുടുംബത്തേയും പറഞ്ഞ് വിശ്വസിപ്പിച്ചു. ഒടുവിൽ ദിവസങ്ങൾക്കു ശേഷം മേൽശാന്തി പട്ടിൽ പൊതിഞ്ഞ് നൽകിയത് ചന്ദനവും പൂവും മാത്രമായിരുന്നു.

മോതിരം കൈമോശം വന്നെന്നാണു മേൽശാന്തി പറഞ്ഞത്. പ്രവാസിയും കുടുംബവും ദേവസ്വം കമ്മിഷണർക്കു പരാതി നൽകിയതോടെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മോതിരം പണയം വച്ചെന്നു മേൽശാന്തി സമ്മതിച്ചു. അന്വേഷണത്തിനിടയിൽ പിന്നീട് മേൽശാന്തി മോതിരം തിരികെ നൽകി.

എന്നാൽ വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേവസ്വം കമ്മിഷണറുടെ ഉത്തരവു പ്രകാരം സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇതേ സമയം മോതിരം യഥാവിധി രസീത് എഴുതി വഴിപാടായി ക്ഷേത്രത്തിൽ ഏൽപിച്ചതല്ലെന്നും മേൽശാന്തിയുമായി വഴിപാടുകാർ നേരിട്ട് ഇടപാട് നടത്തുകയായിരുന്നുവെന്നുമാണു തിരുമൂഴിക്കുളം ദേവസ്വം അധികൃതർ പറഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് എസ്ഐ എസ്.വി. ബിജു പറഞ്ഞു.

തിരുമൂഴിക്കുളം ദേവസ്വത്തിലെത്തന്നെ കീഴ്ശാന്തി മനോജിനെ മേടവിഷു ഡ്യൂട്ടിക്കു ശബരിമലയിൽ ആടിയ നെയ്യ് മറിച്ചുവിറ്റെന്ന പരാതിയിൽ കഴിഞ്ഞ മാസം സസ്പെൻഡ് ചെയ്തിരുന്നു. രണ്ടു ശാന്തിക്കാരും സസ്പെൻഷനിലായതോടെ തിരുവാലൂർ സബ്ഗ്രൂപ്പിൽപെട്ട കീഴാനിക്കാവ് ദേവസ്വം ശാന്തി എം.ജി. കൃഷ്ണനെ പകരം നിയമിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button