
ന്യൂഡല്‍ഹി: ഇന്ന് മുതല്‍ ഞായറാഴ്ച്ച വരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഹാരാഷ്ട്രയിലെയും ഗോവയിലെയും നിരവധി തീരദേശ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 23 ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കുന്ന ഗോവ, റായ്ഗഡ്, രത്‌നഗിരി എന്നിവിടങ്ങളില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവില്‍ മുംബൈ, താനെ, പാല്‍ഘര്‍, സിന്ധുദുര്‍ഗ്, പൂനെ, സത്താറ എന്നിവിടങ്ങളിലെ ഘാട്ടുകളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ്.
Read Also: ബംഗാൾ ഉൾക്കടലിൽ പുതിയ മിസൈൽ പരീക്ഷണത്തിന് ഇന്ത്യ: 9 അന്താരാഷ്ട്ര വിമാന റൂട്ടുകൾ അടച്ചിടും
മെയ് 23, 24 തീയതികളില്‍ മുംബൈയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ മഴയും ഇടിമിന്നലോടുകൂടിയ കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. തെക്കന്‍ കൊങ്കണ്‍, ഗോവ തീരത്ത് കിഴക്കന്‍-മധ്യ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതാണ് ഈ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊങ്കണിലും മഹാരാഷ്ട്രയുടെ മറ്റ് ഭാഗങ്ങളിലും ഇത് കൂടുതല്‍ ശക്തമാകാനും ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ട്.
മെയ് 23 ഉച്ചയ്ക്ക് മുമ്പ് കടലില്‍ പോയിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ കരയിലേക്ക് മടങ്ങണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം മെയ് 25 മുതല്‍ 27 വരെ കിഴക്കന്‍ മധ്യ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള വടക്കുകിഴക്കന്‍ അറബിക്കടലിലും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments