Latest NewsNewsInternational

മനുഷ്യരുടെ ഡി.എന്‍.എയില്‍ മാറ്റം വരുത്താനൊരുങ്ങി നാസ : പുതിയ മരുന്ന് ലോകം തന്നെ മാറ്റി മറിയ്ക്കുമെന്ന് ശാസ്ത്രജ്ഞര്‍

 

മനുഷ്യര്‍ക്ക് ഇന്നും ഒരു അത്ഭുതമാണ് ശാസ്ത്രം. ലോകം തന്നെ മാറ്റി മറിയ്ക്കാന്‍ ഇന്ന് ശാസ്ത്രലോകത്തിന് കഴിയും. അത്തരത്തിലുള്ള ഒരു പരീക്ഷണത്തിനാണ് നാസ ഒരുങ്ങുന്നത്. ഭൂമിയില്‍ നിന്ന് ശരാശരി 22.5 കോടി കിലോമീറ്റര്‍ ദൂരെ മനുഷ്യന്റെ ജിജ്ഞാസയെ ജ്വലിപ്പിച്ചു കൊണ്ട് നിലനില്‍ക്കുന്ന ചുവപ്പന്‍ ഗ്രഹം- ചൊവ്വ. ജ്യോതിഷവിധി പ്രകാരം പലര്‍ക്കും ചൊവ്വ ‘ദോഷ’മാണ്. നാസയിലെ ഗവേഷകരും പറയുന്നു, ചൊവ്വയില്‍ മനുഷ്യനെ കാത്തിരിക്കുന്നത് ഏറെ ദോഷകരമായ അന്തരീക്ഷമാണ്. സത്യം പറഞ്ഞാല്‍ ചൊവ്വയില്‍ എന്താണ് കാത്തിരിക്കുന്നതെന്ന് കൃത്യമായി നിര്‍ണയിക്കാന്‍ പോലും ഇപ്പോഴുമായിട്ടില്ല. അത്രയേറെ പ്രവചനാതീതമാണ് അവിടത്തെ അന്തരീക്ഷം. മനുഷ്യന്റെ തലച്ചോറിനെ തകര്‍ക്കുന്ന മാരക റേഡിയേഷന്‍ തലങ്ങും പലങ്ങും പായുന്നുവെന്നു വരെ കണ്ടെത്തലുണ്ടായിട്ടുണ്ട്.

അതിനിടെയും അവിടേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ശ്രമത്തിലാണ് നാസ. ഇതിനോടകം സിനിമകളിലേറി ഒട്ടേറെ പേര്‍ ചൊവ്വയിലേക്ക് സാങ്കല്‍പികയാത്രകള്‍ നടത്തിയും കഴിഞ്ഞു. പക്ഷേ 2030ഓടെ ചൊവ്വയിലേക്ക് മനുഷ്യരെ അയയ്ക്കുമെന്നാണ് നാസയുടെ ഉറപ്പ്. അവിടത്തെ കനത്തെ റേഡിയേഷനെ നേരിടാനുള്ള ‘പടച്ചട്ട’ ഉള്‍പ്പെടെ തയാറാക്കുന്ന തിരക്കിലാണ് ഗവേഷകരിപ്പോള്‍. യാത്രയുടെ വേഗതയനുസരിച്ച് 150 മുതല്‍ 300 വരെ ദിവസങ്ങളെടുക്കും ചൊവ്വയിലെത്താന്‍. ഭൂമിയിലാണെങ്കില്‍ ബഹിരാകാശത്തെ റേഡിയേഷനില്‍ നിന്നു നമ്മെ രക്ഷിക്കാന്‍ കാന്തികമണ്ഡലമുണ്ട്. പക്ഷേ തലങ്ങും വിലങ്ങും പലതരം അണുവികിരണങ്ങള്‍ പായുന്ന ബഹിരാകാശത്ത് നാളുകളോളം ജീവിക്കേണ്ടി വരികയാണെങ്കിലോ? ചൊവ്വായാത്രികരെ അഥവാ ‘മാര്‍സോനോട്ടു’കളെ കാത്തിരിക്കുന്നത് അത്തരമൊരു വിധിയാണ്.

പക്ഷേ ചുമ്മാ ചൊവ്വയുടെ ‘ദോഷ’ങ്ങള്‍ക്ക് തങ്ങളുടെ യാത്രികരെ വിട്ടുകൊടുക്കാനുദ്ദേശിച്ചിട്ടില്ല നാസ. അവരുടെ സംരക്ഷണത്തിനു വേണ്ടി ഇന്നേവരെ ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെയാണ് യാത്ര. ഏറ്റവും പുതിയ വാര്‍ത്ത ചൊവ്വായാത്രികരുടെ ഡിഎന്‍എയില്‍ മാറ്റം വരുത്താനാണ് നാസയുടെ നീക്കം എന്നതാണ്. ഇതിനു വേണ്ടിയുള്ള മരുന്ന് അണിയറയില്‍ ഒരുങ്ങുകയാണെന്നു പറഞ്ഞത് മറ്റാരുമല്ല, നാസയുടെ ചീഫ് ടെക്‌നോളജിസ്റ്റ് ഡോ.ഡഗ്ലസ് ടെറിയര്‍ തന്നെ. ചൊവ്വായാത്രികരുടെ ഡിഎന്‍എ കോഡില്‍ മാറ്റം വരുത്തുന്ന മരുന്ന് പ്രയോഗിച്ച് റേഡിയേഷനില്‍ നിന്നു രക്ഷിക്കാനാകുമോയെന്നാണ് നാസ പരിശോധിക്കുന്നത്. ഉന്നതോര്‍ജത്തില്‍ ദേഹത്തു പതിക്കുന്ന വികിരണങ്ങള്‍ ശരീരകലകളെ ആവരണം ചെയ്തിട്ടുള്ള ന്യൂക്ലിയൈകളെ തകര്‍ത്തു കളയും. അണുവികിരണങ്ങളും ന്യൂക്ലിയൈകളും ഒരു പോലെ ശരീരത്തില്‍ വിഭജിക്കപ്പെടും. കാന്‍സറും സ്മൃതിനാശവും ഉള്‍പ്പെടെയുള്ള അവസ്ഥകളിലേക്കാണ് ഇത് നയിക്കുക.

ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറത്തു വച്ച് ഒരാള്‍ക്ക് വികിരണമേറ്റ് അപകടമുണ്ടായാല്‍ മതി അത് ഒപ്പമുള്ളവരുടെയും ജീവനെയും മാരകമായി ബാധിക്കും. എന്നാല്‍ റേഡിയേഷനേറ്റ് ശരീരകലകള്‍ക്കുള്ള ഏതു പ്രശ്‌നത്തെയും നിമിഷ നേരം കൊണ്ട് ‘റിപ്പയര്‍’ ചെയ്യുന്നതായിരിക്കും നാസയുടെ മരുന്ന്. എന്‍എംഎന്‍ സംയുക്തമാണ് ഇതിനായി ഉപയോഗപ്പെടുത്തുക. സംഗതി വയസ്സന്‍ എലികളില്‍ പ്രയോഗിച്ച് ‘കരുത്ത്’ തെളിയിച്ചതുമാണ്. അതായത് വയസ്സു ചെന്ന എലികളില്‍ എന്‍എംഎന്‍ അകത്തു ചെന്നതും അവ ചെറുപ്പക്കാരെപ്പോലെ ഉഷാറാവുകയായിരുന്നു. ബഹിരാകാശയാത്രികരുടെ ഡിഎന്‍എയില്‍ ഗുണകരമായ മാറ്റം വരുത്താന്‍ ഇവയ്ക്കാകുമെന്നാണ് നിഗമനം. ഇതിനായുള്ള ക്ലിനിക്കല്‍ ട്രയല്‍ നടത്താനിരിക്കുകയാണ്. അതേസമയം പരമ്പരാഗതമായിട്ടുള്ള ജനിതകഘടനയില്‍ മാറ്റം വരുത്തുക വഴിയുണ്ടാകുന്ന പ്രശ്‌നങ്ങളും ഗവേഷകരുടെ മുന്നിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button