കൊച്ചി: വിദേശത്തുള്ള പ്രവാസികള്‍ വിമാനത്തില്‍ കയറുന്നതിന് മുന്‍പായി കോവിഡ് പരിശോധന നടത്തുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. പരിശോധനയില്‍ കോവിഡ് പരിശോധന പോസറ്റീവാണെന്ന് തെളിഞ്ഞാല്‍ ഇവരെ വിമാനത്തില്‍ കയറ്റില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഇത് സംബന്ധമായി പറഞ്ഞത് അങ്ങേയറ്റം തെറ്റിദ്ധാരണജനകവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങളാണെന്ന് മുരളീധരന് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത് അനുസരിച്ച്, കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്താതെയാണ് വിദേശത്തുനിന്ന് വിമാനത്തില്‍ ആളുകളെ എത്തിക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
കോവിഡ് ടെസ്റ്റില്ലാതെ പ്രവാസികളെ നാട്ടിലേക്കെത്തിക്കുന്നത് അപകടകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തുനിന്ന് യാത്ര തിരിക്കുന്നതിനു മുന്‍പ് പരിശോധന നടത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വിമാനത്തില്‍ 200 പേരാണ് ഉണ്ടാകുക. ഇതില്‍ ഒന്നോ രണ്ടോ പേര്‍ക്ക് വൈറസ് ബാധയുണ്ടെങ്കില്‍ യാത്രക്കാര്‍ മുഴുവന്‍ പ്രശ്നത്തിലാകും. രാജ്യത്താകെ രോഗവ്യാപനത്തിന് ഇടയാക്കും. ഇതു രാജ്യത്താകെ വരുന്ന വിമാനങ്ങള്‍ക്ക് ബാധകമാണ്. എല്ലായിടത്തും രോഗവ്യാപന സാധ്യത വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു .
എന്നാൽ ഇതാണ് പാടെ നിഷേധിച്ചു മന്ത്രി രംഗത്തെത്തിയത് . വിമാനത്തില്‍ കയറിയ ഒരാള്‍ക്ക് വൈറസ് ബാധയുണ്ടെങ്കില്‍ അത് മറ്റ് യാത്രക്കാര്‍ക്കും പകരും. അതുകൊണ്ട് അത് ഉണ്ടാകാതിരിക്കുനുള്ള സൗകര്യങ്ങളുമായാണ് വിമാനം പുറപ്പെടുക. ലോകരക്ഷകന്റെ അവതാരപുരുഷനാവുകയാണ് ഇന്നത്തെ വാര്‍ത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി ചെയ്തത്. കേന്ദ്രസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രാലയമല്ല തീരുമാനമെടുക്കുന്നത്. ഐസിഎംആറാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അന്തിമമായ തീരുമാനം നാളെയോ മറ്റന്നാളോ ഉണ്ടാകുമെന്നും വി മുരളീധരന് പറഞ്ഞു.
Post Your Comments