KeralaLatest NewsNews

BREAKING: വിസ്മയ കേസ്: കിരൺ കുമാറിന് പത്ത് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

കൊല്ലം: നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭർത്താവ് കിരൺ കുമാറിനുള്ള ശിക്ഷ വിധിച്ച് കോടതി. കിരൺ കുമാറിന് പത്ത് വർഷം തടവും പിഴയും. 3 വകുപ്പുകളിലായി 18 വർഷം തടവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അതെല്ലാം കൂടി ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നാണ് കോടതി വിധിച്ചത്. പന്ത്രണ്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപ വിസ്മയയുടെ കുടുംബത്തിന് നൽകേണ്ടതാണെന്നും കോടതി അറിയിച്ചു. കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. രാവിലെ പതിനൊന്നു മണിയോടെ കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ശിക്ഷയെ കുറിച്ചുളള വാദം ആരംഭിച്ചിരുന്നു. കേസിൽ കിരൺ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു.

അതേസമയം, വാദത്തിനിടെ കുറ്റം ചെയ്തിട്ടില്ലെന്ന് കിരൺ കോടതിയിൽ പലതവണ അവകാശപ്പെട്ടു. കുടുംബത്തിന്റെ ചുമതല തനിക്കാണെന്നും, അച്ഛന് സുഖമില്ലെന്നും കിരൺ വാദിച്ച് നോക്കി. താൻ നിരപരാധിയാണെന്നായിരുന്നു കിരണിന്റെ വാദം. തന്റെ പ്രായം പരിഗണിക്കണമെന്ന് പറഞ്ഞ കിരൺ, തനിക്ക് ശിക്ഷയിൽ ഇളവ് തരണമെന്നും ആവശ്യപ്പെട്ടിരുന്നു.

Also Read:‘ഉക്രൈൻ ഒരു യൂറോപ്യൻ വിഷയമല്ല, അതൊരു അന്താരാഷ്ട്ര വിഷയമാണ്’: ക്വാഡ് സമ്മേളനത്തിൽ ജോ ബൈഡൻ

സ്ത്രീധന പീഡനവും ആത്മഹത്യ പ്രേരണയും ഉൾപ്പെടെ വിസ്മയയുടെ ഭർത്താവ് കിരണിനെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളെല്ലാം നില നിൽക്കുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്. കിരൺ കുമാറിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞിരുന്നു.

ഐപിസി 304 (B), ഗാർഹിക പീഡനത്തിനെതിരായ 498 (A), ആത്മഹത്യാ പ്രേരണയ്ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3, 4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. ഐപിസി 506, 323 വകുപ്പുകൾ മാത്രമാണ് തള്ളിക്കളഞ്ഞത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിന്‍റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഇയാളെ ജയിലിലേക്ക് മാറ്റി. ശാസ്ത്രീയ വഴികളിലൂടെ നടത്തിയ അന്വേഷണത്തിനുള്ള അംഗീകാരമാണ് കോടതി വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button