KeralaNews

ആര്‍.എസ്.എസ് നേതാവിന്റെ കൊലവിളി: സംസ്ഥാന വ്യാപക പ്രതിഷേധവുമായി സി.പി.എം

തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധഭീഷണിയിലൂടെ ആര്‍.എസ്.എസിന്റെ ഭീകരമുഖം മറ നീക്കിയിരിക്കുകയാണെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. പിണറായി വിജയന്റെ തലവെട്ടിയാല്‍ 1 കോടി രൂപ ഇനാം ആര്‍.എസ്.എസ് നേതാവ് ഉജ്ജയിനിയില്‍ പ്രഖ്യാപിച്ചത് മധ്യപ്രദേശിലെ പാര്‍ലമെന്റംഗം ചിന്താമണി മാളവിയയുടേയും നിയമസഭാംഗം മോഹന്‍ യാദവിന്റേയും സാന്നിധ്യത്തിലാണെന്നത് വധഭീഷണിയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. വധഭീഷണി മുഴക്കിയ ആര്‍.എസ്.എസ്. പ്രചാരക പ്രമുഖ് കുന്തന്‍ ചന്ദ്രാവത്തിനെ അടിയന്തിരമായി അറസ്റ്റു ചെയ്യുകയും ഭീകരനിരോധന നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. നരേന്ദ്രമോദി ഭരണത്തിന്റെ തണലിലെ സംഘപരിവാര്‍ അഴിഞ്ഞാട്ടം എത്രമാത്രം ഭീകരമായ അവസ്ഥയില്‍ രാജ്യത്തെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നൂവെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.

മതനിരപേക്ഷതയെ ശക്തിപ്പെടുത്തുന്ന കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനേയും അതിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനേയും സി.പി.ഐ (എം) നേയും സംഘപരിവാര്‍ അത്രമാത്രം ഭയപ്പെടുകയാണ്. മുഖ്യമന്ത്രി പിണറായിയുടെ കേരളത്തിന് പുറത്തെ സഞ്ചാരസ്വാതന്ത്ര്യം തടയാനുള്ള സംഘടിതനീക്കം സംഘപരിവാര്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടപ്പാക്കാന്‍ നോക്കി. ഫെബ്രുവരി 25 ന് മംഗ്‌ളൂരുവില്‍ മതസൗഹാര്‍ദ്ദറാലി ഉദ്ഘാടനം ചെയ്യുന്നതില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയനെ തടയുന്നതിന് ഹര്‍ത്താലും സി.പി.ഐ (എം) ഓഫീസ് തീയിടല്‍ ഉള്‍പ്പെടെയുള്ള അക്രങ്ങളും ആര്‍.എസ്.എസ് നടത്തി. ഇതിനെയെല്ലാം മറികടന്ന് വലിയ ജനപങ്കാളിത്തത്തോടെ മുഖ്യമന്ത്രി മതസൗഹാര്‍ദ്ദറാലി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇതിന്റെ അരിശം കൂടി പ്രകടിപ്പിച്ചു കൊണ്ടാണ് മധ്യപ്രദേശിലെ പ്രമുഖ ആര്‍.എസ്.എസ് നേതാവ് പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയിരിക്കുന്നത്. ഈ സംഭവം ജനാധിപത്യത്തിനും മതേതരത്വത്തിനും നേരെയുള്ള വെല്ലുവിളിയാണ്. ഒരു സംസ്ഥാന മുഖ്യമന്ത്രിയെ വകവരുത്തുമെന്ന ആര്‍.എസ്.എസ് നേതാവിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍.എസ്.എസ് ദേശീയ നേതൃത്വവും തയ്യാറാകണം. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന മുഖ്യമന്ത്രിയെ വധിക്കുമെന്ന് കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ നേതാവ് പ്രഖ്യാപിക്കുന്നത്.

ആര്‍.എസ്.എസ്സിന്റെ കൊലവിളിക്കെതിരെ സംസ്ഥാന വ്യാപകമായി നാളെ പ്രാദേശികമായി പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button