പത്മഭൂഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്ത വിടവാങ്ങി. 103 വയസായിരുന്നു. ശാരീരിക ക്ഷീണത്തെ തുടര്‍ന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്. കുമ്പനാട്ടെ ഫെലോഷിപ്പ് മിഷന്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 1.15നായിരുന്നു അന്ത്യം.
ലോകത്തിലെ തന്നെ ഏറ്റവും പ്രായമേറിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമാണ് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. 2018ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ച മഹദ്വ്യക്തിത്വവുമായിരുന്നു തിരുമേനി. കുഞ്ചന്‍ നമ്പ്യാർക്കും ഇ.വി. കൃഷ്ണപിള്ളക്കും ശേഷം മലയാളികളെ എറെ ചിരിപ്പിച്ച വ്യക്തി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു.
ക്രിസ്തു ഉപമകളിലൂടെ വചനത്തെ ജനകീയമാക്കി ജനമനസ്സുകളെ ചേര്‍ത്തുനിര്‍ത്താന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം കണ്ടെത്തിയതും ദൈവപുത്രെന്റ മാര്‍ഗം തന്നെയായിരുന്നു. ആത്മീയ ലോകത്ത് നര്മത്തിെന്റ സാധ്യത കണ്ടറിഞ്ഞു ഈ വലിയ ഇടയന്‍. ക്രിസോസ്റ്റം തുറന്നുവിട്ട ചിരികളുടെ അലകള്‍ സമൂഹത്തിലേക്ക് പടര്‍ന്നുകയറി.ലാളിത്യജീവിതത്തിെന്‍റ ഉടമയായിരുന്നു തിരുമേനി.
1918 ഏപ്രില്‍ 27ന് മാര്‍ത്തോമാ സഭയിലെ പ്രമുഖ വൈദികനും വികാരി ജനറാളുമായിരുന്ന ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഇ. ഉമ്മന്‍ അച്ചന്റെയും കളക്കാട് നടക്കേ വീട്ടില്‍ ശോശാമ്മയുടെയും രണ്ടാമത്തെ മകനായി ജനനം. ധര്‍മ്മിഷ്ടന്‍ എന്ന വിളിപേരില്‍ ഫിലിപ്പ് ഉമ്മനായി വിദ്യാഭ്യാസം. പമ്പാ തീരത്ത് മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം, ആലുവ യു.സി കോളജില്‍ ബിരുദ പഠനം, ബംഗ്ലൂരു, കാന്‍റര്‍ബെറി എന്നിവിടങ്ങളില്‍ വേദശാസ്ത്ര പഠനം എന്നിവ പൂര്‍ത്തിയാക്കി.
1940 ജൂണ്‍ മൂന്നിന് വികാരിയായി ഇരവിപേരൂര്‍ പള്ളിയില്‍ ഔദ്യോഗിക തുടക്കം. 1944 ജനുവരി ഒന്നിന് ശെമ്മാശനായി. 1953 മെയ് 21ന് റമ്ബാന്‍ പട്ടവും 23ന് എപ്പിസ്കോപ്പയുമായി. 1978ല്‍ സഫ്രഗന്‍ മെത്രാപ്പോലീത്ത, 1999 മാര്‍ച്ച് 15ന് ഒഫീഷ്യറ്റിംഗ് മെത്രാപ്പോലീത്ത എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഒക്ടോബര്‍ 23ന് മെത്രാപ്പൊലീത്തയായി. 2018ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചു.
Post Your Comments