ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയുടെ ആദ്യ പുന:സംഘടന ഇന്ന് വൈകുന്നേരം ആറ് മണിയ്ക്ക് നടക്കും. രാഷ്ട്രപതി ഭവനില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങളോടെ അമ്പത് പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യ ക്യാബിനറ്റ് പദവിയോടെ മന്ത്രിസഭയിലെത്തും. ഇത് സംബന്ധിച്ച് അദ്ദേഹത്തിന് ഡൽഹിയിൽ നിന്നും ഫോൺകോൾ വന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അസമില്‍നിന്നുള്ള സര്‍ബാനന്ദ സോനോവാള്‍, മഹാരാഷ്ട്രയില്‍നിന്നുള്ള നാരായണ്‍ റാണെ എന്നിവരും ക്യാബിനറ്റ് മന്ത്രിമാരാവും. ലോക് ജനശക്തി പാര്‍ട്ടിയില്‍ നിന്ന് പശുപതി പരസിനും അപ്നാ ദളില്‍ നിന്ന് അനുപ്രിയ പട്ടേലും, നിഷാദ് പാര്‍ട്ടിയുടെ സഞ്ജയ് നിഷാദും മന്ത്രിസഭയിലെത്തും. വി മുരളീധരന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല ലഭിച്ചേക്കും. വിദേശകാര്യ വകുപ്പ് നിലനിര്‍ത്തും.
ഇന്ന് സത്യപ്രതിജ്ഞ ചെയ്യേണ്ടവരെ പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് നേരിട്ടു വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് നേതാക്കള്‍ നേരത്തെ തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു. പട്ടികയിലുള്ള ജ്യോതിരാദിത്യ സിന്ധ്യ, നാരായണ്‍ റാണെ, സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ പ്രധാനമന്ത്രിയുടെ വസതിയിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയാണ്.
ബി ജെ പി ദേശീയ വക്താവ് മീനാക്ഷി ലേഖി, കര്‍ണാടകയില്‍നിന്നുള്ള ശോഭാ കരന്തലജെ എന്നിവരും പ്രധാനമന്ത്രിയെ കാണാന്‍ എത്തിയതോടെ ഇവരും മന്ത്രിമാരാവുമെന്ന് വ്യക്തമായിട്ടുണ്ട്. ആറ് ക്യാബിനറ്റ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
Post Your Comments