Latest NewsIndia

സര്‍ക്കാര്‍ മാറിയിട്ടും ബംഗ്ലാവ് വിടാതെ തേജസ്വി: ഒഴിഞ്ഞേ തീരൂ എന്ന് സുപ്രീംകോടതി

ബീഹാര്‍ ഉപമുഖ്യമന്ത്രിയ്ക്ക് താമസിക്കാന്‍ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിഞ്ഞുകൊടുക്കണമെന്ന് മുന്‍ ഉപമുഖ്യമന്ത്രിയും നിയമസഭാ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവിനോട് സുപ്രീംകോടതി. . നിയമസഭാ പ്രതിപക്ഷ നേതാവിനായി അനുവദിച്ചിരിക്കുന്ന ബംഗ്ലാവിലേക്ക് മാറണമെന്നും സുപ്രീംകോടതി യാദവിന് നിര്‍ദേശം നല്‍കി.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് പാട്‌ന ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള തേജസ്വിയുടെ ഹര്‍ജി തള്ളിയത്. മാത്രമല്ല ബംഗ്ലാവ് ഒഴിയാതെ കോടതി വിധി ചോദ്യം ചെയ്തതിന് രാഷ്ട്രീയ ജനതാദള്‍ നേതാവായ യാദവില്‍ നിന്ന് അമ്പതിനായിരം രൂപ പിഴയായി ഈടാക്കാനും കോടതി വിധിച്ചു.

നിലവിലെ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡിക്കായി യാദവ് താമസിക്കുന്ന ബംഗ്ലാവ് ഒഴിഞ്ഞു കൊടുക്കണമെന്ന് ബീഹാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് യാദവ് പാട്‌ന ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളപ്പെട്ടു. ഇതിനെതിരെ അപ്പീലുമായാണ് തേജസ്വി യാദവ് സുപ്രീംകോടതിയെ സമീപിച്ചത്.

രാജ്ഭവനും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്കും തൊട്ടുത്തായുള്ള ദേശ് രത്‌ന മാര്‍ഗ് ബംഗ്ലാവ് അഞ്ച് 2015 ലാണ് യാദവ് ഉപമുഖ്യമന്ത്രിയായിരുന്നപ്പോള്‍ അനുവദിച്ചത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിന് അധികാരം നഷ്ടമായി. എന്‍ഡിഎ സഖ്യത്തില്‍ നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രിയാകുകയായിരുന്നു. നിയമസഭ പ്രതിപക്ഷ നേതാവായ യാദവ് പഴയ ബംഗ്ലാവ് ഒഴിയാന്‍ കൂട്ടാക്കാതെ വന്നതോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉത്തരവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button