Latest NewsIndia

പശുക്കടത്തിന്റെ പേരില്‍ എന്‍.എസ്.എ: ഉത്തരവാദികള്‍ കോണ്‍ഗ്രസ് നേതൃത്വമെന്ന് പോപുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി•കശാപ്പും കാലിക്കടത്തും ആരോപിച്ച് മുസ്‌ലിം യുവാക്കളുടെ മേല്‍ എന്‍.എസ്.എ(നാഷണല്‍ സെക്യൂരിറ്റി ആക്റ്റ് ) ചുമത്തിയ മധ്യപ്രദേശ് കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ നടപടിയില്‍ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യാ ദേശീയ സെക്രട്ടേറിയറ്റ് യോഗം കടുത്ത നിരാശയും പ്രതിഷേധവും രേഖപ്പെടുത്തി.

പശു രാഷ്ട്രീയം ഹിന്ദുവികാരത്തെ മുതലെടുക്കാനുള്ള സംഘ്പരിവാര്‍ ആയുധമാണ്. പശുവിന്റെ പേരിലുള്ള ഭീകരതക്ക് വഴിയൊരുക്കിയത് ഈ രാഷ്ട്രീയമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി മുസ്ലിംകളെയാണ് സംഘപരിവാര പശുസംരക്ഷകര്‍ അടിച്ചു കൊലപ്പെടുത്തിയത്. ബീഫ് കൈവശം വച്ചുവന്നുവെന്നും കടത്തിയെന്നുമുള്ള വെറും ആരോപണങ്ങളുടെ പേരില്‍ പോലും, അതിന്റെ വസ്തുത ബോധ്യപ്പെടും മുമ്പ് ആരെയും പൊതുസ്ഥലങ്ങളില്‍ വച്ച് തല്ലിക്കൊല്ലാവുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. പശുവിന്റെ പേരിലുള്ള നിരവധി ആള്‍ക്കൂട്ട കൊലകള്‍ക്കാണ് മധ്യപ്രദേശ് സമീപകാലത്ത് സാക്ഷിയായത്. മധ്യപ്രദേശിലെ മുസ്ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു കോണ്‍ഗ്രസ്സിന്റെ വിജയം. കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഇത്തരം നിയമവിരുദ്ധ അക്രമങ്ങള്‍ക്കും പശു സംരക്ഷണത്തിന്റെ പേരിലുള്ള സംഘപരിവാര്‍ ആള്‍ക്കൂട്ട കൊലകള്‍ക്കും അറുതിയാകുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ ഗോരക്ഷകരുടെ അജണ്ട നടപ്പാക്കുന്ന നിലപാടാണ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പശുകടത്തും കശാപ്പും ദേശ സുരക്ഷാ നിയമവുമായി ബന്ധപ്പെടുത്തിയതിലൂടെ ആര്‍എസ്എസ് പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ ദേശീയതയാണ് കമല്‍നാഥ് നേതൃത്വം നല്‍കുന്ന മധ്യപ്രദേശ് കോണ്‍ഗ്രസ്സ് സര്‍ക്കാരും ഉയര്‍ത്തിപ്പിടിക്കുന്നത്. മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരേ ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ രംഗത്തെത്തിയിട്ടും മുഖ്യമന്ത്രിയെ തിരുത്തുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടിരിക്കുന്നു. ഇത്തരം ദുഷ്പ്രവൃത്തികളില്‍ നിന്ന് മധ്യപ്രദേശ് സര്‍ക്കാരിനെ തടയാത്തപക്ഷം ആസന്നമായ പൊതുതിരഞ്ഞെടുപ്പില്‍ മുസ്‌ലിംകളും മറ്റ് മതന്യൂനപക്ഷങ്ങളും കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ അകലുമെന്ന് സെക്രട്ടേറിയറ്റ് യോഗം മുന്നറിയിപ്പു നല്‍കി.

അധികാര ദുര്‍വിനിയോഗം നടത്തി മുസഫര്‍നഗര്‍ കലാപ കേസ് അട്ടിമറിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മറ്റൊരു പ്രമേയത്തില്‍ പറഞ്ഞു. മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട 131 കേസുകള്‍ യു.പിയിലെ യോഗി സര്‍ക്കാര്‍ പിന്‍വലിക്കാനുള്ള നീക്കം നടത്തുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. നിരപരാധികളായ നിരവധി മുസ്ലിംകളെ ക്രൂരമായി കൊലപ്പെടുത്തിയ, യുവതികളെ ബലാല്‍സംഗം ചെയ്ത, വീടുകള്‍ക്ക് തീവെച്ച കേസുകളാണ് ഇവ. പ്രാദേശിക ബി.ജെ.പി നേതാക്കള്‍ പ്രതികളായ കൊലപാതകക്കേസുകളടക്കമാണ് പിന്‍വലിക്കുന്നത്. മതവും രാഷ്ട്രീയവും നോക്കി കുറ്റവാളികളെ വെറുതെ വിടുന്നതും ശിക്ഷിക്കുന്നതും തികഞ്ഞ വിവേചനമാണ്. യു.പി സര്‍ക്കാരിനു കീഴില്‍ നിയമസമാധാനം ഈ നിലയില്‍ തകരുന്നതിന് നീതിപീഠം തടയിടുമെന്ന് സെക്രട്ടേറിയറ്റ് യോഗം പ്രതീക്ഷപ്രകടിപ്പിച്ചു.

ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. എം മുഹമ്മദ് അലി ജിന്ന, ഒഎംഎ സലാം, കെ എം ഷെരീഫ്, അബുല്‍ വാഹിദ് സേട്ട്, ഇ എം അബ്ദുല്‍ റഹിമാന്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button