Latest NewsIndia

ഉറി, പത്താന്‍കോട്ട്, പുല്‍വാമ ആക്രമണങ്ങള്‍ നടന്നപ്പോള്‍ കാവല്‍ക്കാരന്‍ ഉറങ്ങുകയായിരുന്നോയെന്ന് ഒവൈസി

ന്യൂഡല്‍ഹി: മേം ഭീ ചൗക്കിദാര്‍ കാമ്പയിനെതിരെ രൂക്ഷ പരിഹാസവുമായി ഓള്‍ ഇന്ത്യ മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി അധ്യക്ഷന്‍ സുല്‍ത്താന്‍ അസദുദ്ദീന്‍ ഒവൈസി.നിങ്ങളുടെ മൂക്കിന് താഴെയാണ് പത്താന്‍കോട്ട് ആക്രമണവും ഉറി ആക്രമണവും പുല്‍വാമ ഭീകരാക്രമണവുമെല്ലാം നടന്നത്. നിങ്ങള്‍ എന്ത് തരം ചൗക്കിദാറാണ്? ഇന്ത്യയ്ക്ക് വേണ്ടത് സത്യസന്ധനായ ഒരു പ്രധാനമന്ത്രിയെയാണ്. അല്ലാതെ ഒരു കാവല്‍ക്കാരനെയല്ല ഒവൈസി പറഞ്ഞു.

സ്വാമി അസീമാനന്ദയെ പ്രധാനമന്ത്രി എന്തിനാണ് ഭയപ്പെടുന്നതെന്നും ഒവൈസി ചോദിച്ചു. ‘ നിങ്ങള്‍ ഒരു യഥാര്‍ത്ഥ ചൗക്കിദാര്‍ ആണെങ്കില്‍ സംത്‌ധോത സ്‌ഫോടനക്കേസില്‍ അസീമാനന്ദ അടക്കം നാല് പ്രതികളെ വെറുതെ വിട്ട കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകണമെന്നും ഒവൈസി ആവശ്യപ്പെട്ടു. ”നിങ്ങള്‍ എന്തിനാണ് അദ്ദേഹത്തെ ഭയക്കുന്നത്. ഒരു കാലത്ത് അദ്ദേഹം ആര്‍എസ്എസിന്റെ ഏറ്റവും അടുത്ത ആളായിരുന്നു ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം പിന്തുടര്‍ന്ന് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി ഇന്ത്യയുടെ സംയുക്തമായ ഒരു സംസ്‌കാരത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും ഒവൈസി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിന് പിന്നാലെ പാര്‍ലമെന്റില്‍ മോഡി നടത്തിയ ആദ്യപ്രസംഗം എനിക്ക് ഓര്‍മ്മയുണ്ട്. 1200 വര്‍ഷത്തെ പോരാട്ടത്തിന് ശേഷമാണ് നമുക്ക് അധികാരത്തിലെത്താന്‍ ആയതെന്ന് അദ്ദേഹം പറയുന്നുണ്ട്. ആ ഒരൊറ്റ പ്രസംഗത്തിലൂടെ തന്നെ 25-30 വര്‍ഷം ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം പിന്തുടര്‍ന്നു പോന്ന ഒരാള്‍ മാത്രമാണ് മോദിയെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. ആര്‍എസ്എസിന്റെ പുസ്തകങ്ങള്‍ വായിച്ചാല്‍ തന്നെ ഇന്ത്യയുടെ വൈവിധ്യപരമാര്‍ന്ന സംസ്‌കാരത്തിന് എതിരാണ് അവര്‍ എന്ന് നമുക്ക് മനസിലാകുമെന്നും ഒവൈസി പറഞ്ഞു.ചൗക്കിദാര്‍ ചോര്‍ ഹെ എന്ന രാഹുല്‍ ഗാന്ധിയുടെ മുദ്രാവാക്യത്തിനെതിരെയാണ് മേം ഭീ ചൗക്കീദാര്‍ എന്ന ക്യാംപയിനുമായി മോദി രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി ട്വിറ്ററില്‍ ചൗക്കിദാര്‍ നരേന്ദ്രമോഡിയെന്ന് പേരുമാറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button