ArticleKeralaLatest News

പുതിയ അധ്യയനവര്‍ഷത്തില്‍ ഭയക്കണം മയക്കുമരുന്ന് മാഫിയകളെ ; ലഹരിമാഫിയ ലക്ഷ്യമിടുന്നത് വിദ്യാര്‍ത്ഥികളെ

മയക്കുമരുന്ന് മാഫിയകള്‍ സ്‌കൂള്‍ കുട്ടികളില്‍ സ്വാധീനം ചെലുത്തുന്നതും അതിന്റെ അനന്തരഫലവും വളരെ ശക്തമായി തന്നെ അവതരിപ്പിച്ച ചിത്രമായിരുന്നു നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു. ലഹരി ഉപയോഗത്തിനെതിരെ വളരെ നല്ല സന്ദേശമാണ് ചിത്രം നല്‍കിയത്. സ്വന്തം മാതാപിതാക്കളെ പോലും തിരിച്ചറിഞ്ഞ് പെരുമാറാന്‍ സാധിക്കാത്ത വിധത്തില് മാനസിക വൈകൃതമുണ്ടാക്കുന്ന ഈ ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ അടിമപ്പെടുന്നത് കൂടുകയാണ്. മയക്കുമരുന്ന് ഉപയോഗത്തിന് അടിമപ്പെടുന്നത് ഭൂരിപക്ഷവും കേരളത്തിന്റെ ഇളംതലമുറയാണ്. കുട്ടികള്‍ ചോദിക്കുന്ന പണം നല്കി അവരെ സ്വന്തം ഇഷ്ടങ്ങള്‍ക്ക് കയറൂരി വിടുന്ന മാതാപിതാക്കളും അല്ലാത്തവരും കരുതിയിരിക്കണം നിങ്ങളുടെ കുട്ടി സ്‌കൂള്‍ കോളേജ് പരിസരത്ത് വലവിരിച്ച് കാത്തിരിക്കുന്ന ലഹരിമാഫിയയുടെ ഇരയാകാതിരിക്കാന്‍.

  • ലക്ഷ്യം സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍

കേരളം മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും നാടായി മാറിക്കൊണ്ടിരിക്കുന്നു എന്ന് വര്‍ഷങ്ങളായി പറയുന്നുണ്ട്. എന്നാല്‍ ഇത് തടയാന്‍ ഒരു ശ്രമവും ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല കേരളത്തിലെ സ്‌കൂള്‍ കോളേജുകളെ ലക്ഷ്യമിട്ട് മയക്കുമരുന്നു മാഫിയ തഴച്ചുവളരുകയുമാണ്.എന്നാല്‍ കേരളജനത ഇപ്പോഴും ഈ വിഷയം വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. പൊതുസമൂഹത്തിന് ഭീഷണിയായി കൊണ്ടിരിക്കുന്ന ലഹരി ഉപഭോഗത്തിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും വാര്‍ത്താമാധ്യമങ്ങളും ഒരുപോലെ രംഗത്തെത്തേണ്ട സമയം അതിക്രമിച്ചെങ്കിലും നിസാരരവത്കരിച്ചും അവഗണിച്ചും ഈ ദുരന്തം കണ്ടില്ലെന്ന് നടിക്കുകയാണ് സംഘടനകളും അധികൃതരും.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ ചെറുപ്പക്കാരെ വരെ ലക്ഷ്യം വെച്ചാണ് ലഹരി മാഫിയകള്‍ പ്രവര്‍ത്തിക്കുന്നത്. ഇടുക്കി – എറണാകുളം പാതയില്‍ ബൈക്കിലും കാറിലുമായി കഞ്ചാവ് കടത്തിയതിന് നിരവധി വിദ്യാര്‍ത്ഥികളെ എക്സൈസ് പൊലീസ് അധികൃതര്‍ അടുത്തിടെ പിടികൂടിയിരുന്നു. ഇടുക്കിയില്‍ നിന്നും മറ്റും കൊണ്ടുവരുന്ന ലഹരി ഉല്‍പ്പന്നങ്ങള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറെ തമ്പടിച്ചിട്ടുള്ള പെരുമ്പാവൂര്‍ മേഖലയില്‍ ചില്ലറ വില്‍പ്പന നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കോതമംഗലം ലഹരിമരുന്ന് കടത്തല്‍ സംഘങ്ങളുടെ ഇടത്താവളമാണെന്ന റിപ്പോര്‍ട്ടും എക്സൈസ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വിനോദത്തിനും ആഘോഷത്തിനും ദു:ഖത്തിനും മാത്രമല്ല സാഹസികതയുടെയും ആകാംക്ഷയുടെയുമൊക്കെ പേരിലാണ് പലരും ലഹരിമരുന്നിന്റെ ഉപയോഗം തുടങ്ങുന്നത്.

  • അടിമകളാകുന്നവര്‍ കുറ്റകൃത്യങ്ങളിലേക്ക്

തങ്ങള്‍ എന്തിനും പോന്നവരാണെന്ന് തെളിയിക്കാന്‍ മയക്കുമരുന്ന് നല്ലൊരു മാര്‍ഗമെന്നാണ് കുട്ടികള്‍ പ്രത്യേകിച്ചും കൗമാരക്കാര്‍ ചിന്തിക്കുന്നതെന്ന് മനശാസ്ത്രഞ്ജര് അഭിപ്രായപ്പെടുന്നു. മയക്കുമരുന്നുകളില്‍ അടങ്ങിയിരിക്കുന്ന രാസപദാര്ത്ഥങ്ങള്‍ തലച്ചോറില് കടന്നുചെന്ന് ഒരു വ്യക്തിയെ മറ്റൊരു മായികലോകത്തേക്ക് നയിക്കുകയാണ് ചെയ്യുന്നത്. പിന്നീട് ഇത് നാഡീകോശങ്ങളിലേക്ക് കടന്ന് വീണ്ടും ഉപയോഗിക്കാനുള്ള പ്രേരണ ഇവരിലുണ്ടാക്കുന്നു. ഇതാണ് ഇവര് മയക്കുമരുന്നിന് അടിമകളാക്കുന്നത്. തുടര്ന്ന് ലഹരിയുടെ കാണാക്കയങ്ങളിലേക്ക് മുങ്ങിത്താഴാന് പണം കണ്ടെത്തുന്നതിനായി എന്തും ചെയ്യാന് മടിക്കാത്തവരായി ഇവര്‍ മാറുന്നു. വന്‍ തുക മുടക്കിയാലെ ചെറിയ അളവില്‍ മയക്കുമരുന്നുകള്‍ സ്വന്തമാക്കാനാവു.പണമില്ലാത്ത അവസരത്തില്‍ ,മരുന്ന് ,കിട്ടാന്‍ ഉപഭോക്താക്കള്‍ എന്തിനും തയ്യാവുന്ന മാനസികാവസ്ഥയിലേക്ക് എത്തിച്ചേരുന്നത് മയക്കുമരുന്ന് മാഫിയ വേണ്ടവണ്ണം പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങളില്‍ നിന്നും വ്യക്തമായിട്ടുള്ളത്. ഇങ്ങനെ കുട്ടികളെ കുറ്റകൃത്യങ്ങള്‍ക്ക് വരെ ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്.

  • ഏറ്റവും വിനാശകാരിയും ഇവിടെ സുലഭം

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും വിനാശകാരിയുമായ മയക്കുമരുന്നായ മാക്സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്ന ടോപ് വേരിയന്റ് മെഥിലിന്‍ ഡയോക്സി മെറ്റാ ആംഫിറ്റമിനാണ് അടുത്തിടെ കൊച്ചിയില്‍ പിടികൂടിയത്. ഈ ഇനത്തില്‍പ്പെട്ട വെറും 10 ഗ്രാം മയക്ക് മരുന്ന് പോലും കൈവശം വെക്കുന്നത് 20 വര്‍ഷം വരെ കഠിന തടവ് അടങ്ങിയ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. ഭൂമിയിലെ ഏറ്റവും വിഷമുള്ള മാക്സ് ജെല്ലി ഫിഷിന്റെ പ്രതീകാത്മകമായാണ് ഈ രാസലഹരി മാക്സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്നത്. യുവതലമുറയിലാണ് ഇത്തരത്തിലുള്ള മയക്കുമരുന്നിന് കൂടുതല്‍ ആവശ്യക്കാരുള്ളതെന്ന് മയക്കുമരുന്നെത്തിച്ച പ്രതി തുറന്നു സമ്മതിക്കുകയും ചെയ്തു. ആലുവ,കോതമംഗലം ഭാഗങ്ങളിലാണ് ഈ മയക്കുമരുന്നിന്റെ ഇടപാട് ഇയാള്‍ നടത്തിയിരുന്നത്.

  • വഴിമുട്ടിക്കുന്ന അന്വേഷണങ്ങള്‍

ആരാണ് മയക്കുമരുന്ന് മാഫിയയുടെ പിന്നിലെന്ന് ചിന്തിക്കാന്‍ ആരും തയ്യാറാകുന്നില്ല. മയക്കുമരുന്നിന് പിന്നിലെ ഉന്നതതലബന്ധം അന്വേഷണസംഘത്തിന് ബോധ്യപ്പെടാഞ്ഞിട്ടല്ല. അവരെ തൊടാന്‍ പൊലീസിനും കഴിയുന്നില്ലെന്നു വേണം മനസ്സിലാക്കാന്‍. ലാഘവത്തോടെ തന്നെയാണ് ഇത്തരം കേസുകള് ഇപ്പോഴും കേരളത്തില് കൈകാര്യം ചെയ്യുന്നവെന്നതാണ് സത്യം. സര്ക്കാര് ഈ വിഷയത്തില് ഉണര്ന്ന് പ്രവര്ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശക്തമായ ബോധവല്ക്കരണങ്ങളും നടപടികളും എടുത്തില്ലെങ്കില് ഭാവി തലമുറ ലഹരിക്കടിമകളാകുമെന്നത് ഉറപ്പുള്ള കാര്യമാണ്. വിദ്യാഭ്യാസത്തിനായി മാതാപിതാക്കള് പറഞ്ഞയക്കുന്ന വിദ്യാര്ത്ഥികള് മയക്കുമരുന്നിന് വേണ്ടി സാമ്പത്തികപ്രശ്‌നങ്ങള് സൃഷ്ടിച്ച്, ആരോഗ്യം നഷ്ടപ്പെട്ട്, ക്രമിനല് കുറ്റവാളികളായി മാറുന്നതിന്റെ നേര്ക്കാഴ്ചയാണ് നാര്‌ക്കോട്ടിക് സംഘവും പൊലീസും പുറത്തുവിടുന്ന ഓരോ കണക്കുകളും. സാക്ഷരകേരളം നാളെ മയക്കുമരുന്നു കേസുകളില് റെക്കോര്ഡ് സൃഷ്ടിക്കാതിരിക്കണമെങ്കില് ഭരണാധികാരികളും മറ്റ് സംഘടനകളും ഒന്നടങ്കം ശ്രമിക്കേണ്ടിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button