KeralaLatest News

പ്രളയ ദുരിതാശ്വാസസനിധി; വരവു ചെലവു കണക്കുകള്‍ വെളിപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രളയത്തിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു 4,106.38 കോടി രൂപ ലഭിച്ചുവെന്നും അതില്‍ 2,041.34 കോടി രൂപ ചെലവഴിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മത്സ്യത്തൊഴിലാളി ഭവന നിര്‍മാണത്തിനുള്‍പ്പെടെ ബാക്കിയുള്ള തുക ചെലവഴിക്കും. പ്രളയഘട്ടത്തില്‍ 5 ലക്ഷത്തിലേറെ പേരെയാണു രക്ഷപ്പെടുത്തിയത്. 6,92,966 കുടുംബങ്ങള്‍ക്കു 10,000 രൂപ വീതം അടിയന്തര സഹായം നല്‍കി.

16,954 കിലോമീറ്റര്‍ റോഡിന്റെ കേടുപാടു തീര്‍ത്തു. 25.6 ലക്ഷം വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ചു. പൂര്‍ണമായി തകര്‍ന്ന 15,521 വീടുകളുടെ പുനര്‍നിര്‍മാണം നടക്കുന്നു.
അതിജീവനത്തിന്റെയും മുന്നേറ്റത്തിന്റെയും നിശ്ചയദാര്‍ഢ്യമായാണു റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഏറ്റെടുത്തത്. കേരളത്തിനുണ്ടായ നഷ്ടം (31,000 കോടി രൂപ), ആഭ്യന്തര വരുമാനത്തിന്റെ 4 ശതമാനത്തോളം വരും.

കോവളത്തു നടന്ന വികസന പങ്കാളികളുടെ സംഗമത്തില്‍ ലോക ബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളും ഏജന്‍സികളും വിവിധ മേഖലകളിലെ സാമ്പത്തിക,സാങ്കേതിക വിദഗ്ധരും പങ്കാളികളായി. ലോകബാങ്ക് ഇതിനകം 50 കോടി ഡോളറിന്റെ (ഏതാണ്ട് 3500 കോടി രൂപ) ഡവലപ്‌മെന്റ് പോളിസി ലോണ്‍ അനുവദിച്ചിട്ടുണ്ട്. ആദ്യ ഗഡുവായി 25 കോടി ഡോളറാണു ലഭിക്കുക. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ ലോക ബാങ്ക് വികസന പങ്കാളിയാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button