Latest NewsIndiaInternational

ഇന്ത്യന്‍ നീക്കത്തിനെതിരേ പാകിസ്‌താന്‍ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചേക്കും

ഇസ്ലാമാബാദ്‌: ജമ്മു കശ്‌മീരിലെ ഇന്ത്യന്‍ നീക്കത്തിനെതിരേ പാകിസ്‌താന്‍ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിക്കുമെന്നു സൂചന. സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളാനാണു പാകിസ്‌താന്റെ തീരുമാനമെന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. ജമ്മു കശ്‌മീര്‍ സംബന്ധിച്ച്‌ ഇന്ത്യന്‍ സുപ്രീം കോടതി വിധി പ്രഖ്യാപിക്കുന്നതിനു പിന്നാലെ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിക്കാനാണ്‌ ആലോചനയെന്നു പാക്‌ വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്‌തമാക്കി.

കശ്‌മീരിന്റെ പദവി സംബന്ധിച്ച്‌ ഇന്ത്യയുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ക്കു വഴങ്ങേണ്ടതില്ലെന്നതാണ്‌ പാക്‌ നേതൃത്വത്തിന്റെ പൊതു വികാരം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ഐക്യരാഷ്‌ട്ര സംഘടനാ സ്‌ഥിരാംഗങ്ങളോട്‌ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കി. വിദേശകാര്യമന്ത്രാലയമാണ്‌ വിദേശരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളോടു കാര്യങ്ങള്‍ വ്യക്‌തമാക്കിയത്‌. ജമ്മു കശ്‌മീരില്‍ സുസ്‌ഥിരഭരണം ഉറപ്പാക്കാനാണ്‌ നടപടിയെന്നാണു വിശദീകരണം.

അതേസമയം, കശ്‌മീരിനു പ്രത്യേക പദവി ഉറപ്പാക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തിനെതിരേ അധിനിവേശ കശ്‌മീര്‍ “പ്രസിഡന്റ്‌” സര്‍ദാര്‍ മസൂദ്‌ ഖാന്‍ രംഗത്തുവന്നു. നീക്കം ഡല്‍ഹിയിലെ ഭരണകൂടത്തിന്റെ തനി നിറം ലോകത്തിനു മുന്നില്‍ വെളിവാക്കിയെന്നു റേഡിയോ പാകിസ്‌താനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ തീരുമാനം കശ്‌മീര്‍ സംബന്ധിച്ച ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രമേയങ്ങളുടെ നഗ്നമായ ലംഘനമാണെന്നും രാജ്യാന്തര സമൂഹം പ്രതികരിക്കണമെന്നും ഖാന്‍ ആഹ്വാനം ചെയ്‌തു. പുതിയ സാഹചര്യത്തില്‍ പരമാവധി സംയമനം പാലിക്കാന്‍ ഇന്ത്യയും പാകിസ്‌താനും തയ്യാറാകണമെന്ന്‌ യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ്‌ അഭ്യര്‍ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button