ദുബായ്: മുന്‍ വിദേശകാര്യ മന്ത്രിയും ബിജെപി നേതാവുമായിരുന്ന സുഷമാ സ്വരാജിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ഗള്‍ഫിലെ പ്രവാസികള്‍. തങ്ങളുടെ പ്രയാസങ്ങളിലും പ്രതിസന്ധികളിലുമെല്ലാം കൂടെ നിന്ന പ്രിയപ്പെട്ട ഭരണാധികാരിയെയാണ് നഷ്ടപ്പെട്ടതെന്ന് പ്രവാസികള്‍ പറഞ്ഞു. വിദേശരാജ്യങ്ങളില്‍ സഞ്ചരിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രങ്ങള്‍ക്ക് അടിസ്ഥാനമിട്ടതും ഒരുപരിധിവരെ സുഷമാ സ്വരാജ് തന്നെയായിരുന്നു എന്ന് പറയാം. അറബ് നേതാക്കളെല്ലാം ഏറെ ആദരവോടെയാണ് സുഷമയെ എതിരേറ്റതും.
ALSO READ:‘നിങ്ങളുടെ വിയോഗം തീരാ നഷ്ടമാണ്, ആത്മശാന്തി നേരുന്നു പ്രിയ സഹോദരി’ : പ്രണാമം അർപ്പിച്ച് ബഹറിൻ
വിദേശകാര്യ മന്ത്രിയായിരിക്കെ കഴിഞ്ഞ അഞ്ചുവര്‍ഷം പ്രവാസികളുടെ, വിശേഷിച്ച് ഗള്‍ഫ്-അറബ് രാജ്യങ്ങളിലുള്ളവരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും ഏറെ താത്പര്യത്തോടെയാണ് സുഷമാ സ്വരാജ് കൈകാര്യം ചെയ്തത്. ഒരു ട്വിറ്റര്‍ സന്ദേശം പോലും തനിക്ക് നടപടിയെടുക്കാനുള്ള നിവേദനമായി അവര്‍ സ്വീകരിച്ചു. അങ്ങനെ പ്രവാസികള്‍ക്ക് ഏറെ പ്രിയങ്കരിയായ വിദേശകാര്യമന്ത്രിയായി മാറുകയായിരുന്നു സുഷമാ സ്വരാജ്.
ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ നാളുകളില്‍ ഇറാഖിലും ലിബിയയിലും കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്സുമാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ സുഷമ സ്വരാജ് വഹിച്ച പങ്ക് എടുത്തു പറയേണ്ടതാണ്. ശമ്പളവും ഭക്ഷണവും ഇല്ലാതെ യു.എ.ഇ കടലില്‍ ഉടമകള്‍ ഉപേക്ഷിച്ച കപ്പലുകളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ രക്ഷിച്ച് അവര്‍ക്ക് സുരക്ഷിതമായ രീതിയിലുള്ള പുനരധിവാസം ഉറപ്പിക്കാന്‍ സുഷമ വലിയ ഇടപെടലുകളാണ് നടത്തിയത്. ഇക്കാരണങ്ങളാല്‍ തന്നെയാണ് രാഷ്ട്രീയപരമായ എതിര്‍പ്പുകള്‍ക്കപ്പുറം എല്ലാവരും സുഷമയെ എതിരേറ്റിരുന്നത്.
Post Your Comments