KeralaLatest News

‘പല വിഗ്രഹങ്ങളും ഉടയും, പലരും തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും’; ആത്മകഥ പ്രസിദ്ധീകരിക്കാനൊരുങ്ങി സിസ്റ്റര്‍ ലൂസി കളപ്പുര

 

വയനാട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനും സഭയുടെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ പ്രതികരിച്ചതിന്റെയും പേരില്‍ പീഡനം നേരിടുന്ന സിസ്റ്റര്‍ ലൂസി കളപ്പുര, ആത്മകഥ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നു. ”ദൈവനാമത്തില്‍” എന്നാകും ആത്മകഥയുടെ പേര്. തനിക്കെതിരെ ഇപ്പോള്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കടക്കം പിന്നില്‍ സഭയും ഫ്രാന്‍സിസ്‌കന്‍ സന്യാസസമൂഹവുമുണ്ടെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞിരുന്നു.

ആത്മകഥാ പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി സിസ്റ്റര്‍ ലൂസി മഠത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഈ കയ്യെഴുത്തുപ്രതി മഠത്തിലെ മദര്‍ സുപ്പീരിയര്‍ ഉള്‍പ്പടെയുള്ളവര്‍ നശിപ്പിച്ചു കളയുമെന്ന ഭയം ഇവര്‍ക്കുണ്ടായിരുന്നു. അതിനാല്‍ തന്നെ ഇതിന്റെ മാനുസ്‌ക്രിപ്റ്റ് വാങ്ങാനാണ് പോയതെന്നും കൂടെ തന്റെ ഭാര്യ ബിന്ദു മില്‍ട്ടനും, യെസ് ന്യൂസിന്റെ വയനാട് ലേഖകന്‍ മഹേഷുമുണ്ടായിരുന്നെന്നും മാധ്യമപ്രവര്‍ത്തകന്‍ മില്‍ട്ടന്‍ ഫ്രാന്‍സിസ് വ്യക്തമാക്കിയിരുന്നു.

ALSO READ: മാധ്യമപ്രവര്‍ത്തകര്‍ മഠത്തിലെത്തിയ വീഡിയോ ഉപയോഗിച്ച്‌ അപവാദപ്രചരണം,ഫാ.നോബിള്‍ തോമസ് ഒന്നാം പ്രതി

”ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് ഇതിലുള്ളത്. സഭയുടെ പിആര്‍ഒയെ ഞാന്‍ വിളിച്ചിരുന്നു. അദ്ദേഹം പറയുന്നത്, നിങ്ങളുടെ സിസ്റ്റര്‍ കൊടുത്ത കേസ് പിന്‍വലിച്ചാല്‍ ഞാനീ ദൃശ്യങ്ങളും വീഡിയോയും പിന്‍വലിക്കാമെന്നാണ്. ഇതെന്ത് തരം നിലപാടാണ്? രൂപതയോടെ അറിവോടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. രൂപതയുടെ ബിഷപ്പ് പാലിക്കുന്ന മൗനത്തില്‍ ദുരൂഹതയുണ്ട്. ഞെട്ടിക്കുന്ന കാര്യങ്ങളുണ്ട് ഈ പുസ്തകത്തിലുള്ളത്. പല വിഗ്രഹങ്ങളും ഉടയും. പലരും തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും. അദ്ദേഹം എന്തിനാണ് ഫാദര്‍ നോബിളിനെ അഴിച്ചു വിട്ടിരിക്കുന്നത്? ഇതിനൊക്കെ മറുപടി പറയേണ്ടി വരും”, മില്‍ട്ടന്‍ ഫ്രാന്‍സിസ് പറയുന്നു.

സിസ്റ്റര്‍ ലൂസി കളപ്പുരയെ കാണാന്‍ എത്തിയ രണ്ടു പ്രദേശിക മാധ്യമ പ്രവര്‍ത്തകര്‍ കാരയ്ക്കാമല മഠത്തിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങളാണ് മാനന്തവാടി രൂപത പിആര്‍ഒയും വൈദികനുമായ ഫാദര്‍ നോബിള്‍ തോമസ് പാറക്കല്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.”ഒരു പൂട്ടിയിടല്‍ അപാരത” എന്നതടക്കമുള്ള പരിഹാസപരാമര്‍ശങ്ങളുള്ള വീഡിയോയില്‍ സിസ്റ്റര്‍ ലൂസി മഠത്തിന്റെ പിന്‍വാതിലിലൂടെ മഠത്തിനകത്തേയ്ക്ക് കയറി, തിരിച്ചിറങ്ങുന്ന ദൃശ്യങ്ങള്‍ വെവ്വേറെ കട്ട് ചെയ്താണ് പുറത്തുവിട്ടിരിക്കുന്നത്. എഡിറ്റ് ചെയ്ത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലാണ് ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിസ്റ്റര്‍ ലൂസിയെ കാണാനെത്തിയവരില്‍ ഒരാളുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നു. അവരുടെ ദൃശ്യങ്ങള്‍ കട്ട് ചെയ്ത് കളഞ്ഞ് പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു.

ALSO READ: സിസ്റ്റർ ലൂസിക്കെതിരായ അപവാദ പ്രചാരണം : 6പേർക്കെതിരെ കേസ് എടുത്തു

അതേസമയം, സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ അപവാദപ്രചാരണം നടത്തിയ മാനന്തവാടി രൂപതാ പിആര്‍ഒ ഫാദര്‍ നോബിളിനെ ഒന്നാം പ്രതിയാക്കി വെള്ളമുണ്ട പൊലീസ് കേസെടുത്തു. സിസ്റ്റര്‍ ലൂസി നല്‍കിയ പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അപവാദപ്രചാരണം നടത്തി, അപകീര്‍ത്തികരമായ വ്യാജപ്രചാരണം നടത്തി എന്നീ കുറ്റങ്ങളാണ് ഫാദര്‍. നോബിള്‍ പാറയ്ക്കലിനെതിരായി ചുമത്തിയിരിക്കുന്നത്. കേസില്‍ ആറ് പ്രതികളുണ്ട്. മദര്‍ സുപ്പീരിയറും പ്രതിപ്പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button