Latest NewsUAENewsGulf

ലവ് ജിഹാദ് ആരോപണം നിഷേധിച്ച് മലയാളി പെണ്‍കുട്ടി; ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥിനിയെ കാണാതായതിനെ തുടര്‍ന്നുണ്ടായ ‘ലൗ ജിഹാദ്’ ആരോപണം നിഷേധിച്ച് പെണ്‍കുട്ടി രംഗത്ത്. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ അബൂദബിയിലേക്ക് പോയതെന്നും ഇസ്ലാം സ്വീകരിച്ചതെന്നും സിയാനി ബെന്നി വ്യക്തമാക്കി. ഇത് വിശദമാക്കി രാഷ്ട്രപതി, പ്രധാനമന്ത്രി, അഭ്യന്തര മന്ത്രി, ന്യൂനപക്ഷ കമ്മീഷന്‍, കേരള മുഖ്യമന്ത്രി, ഡിജിപി തുടങ്ങിയവര്‍ക്ക് സിയാനി കത്തെഴുതി. അബുദാബിയിലെ ഇന്ത്യന്‍ എംബസി അധികൃതരെയും ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അബുദാബിയില്‍ ജോലിക്കാരനായ മുസ്ലീം യുവാവുമായി താന്‍ പ്രണയത്തിലായിരുന്നെന്നും ഈ യുവാവിനെ വിവാഹം കഴിക്കുവാനായാണ് താന്‍ യുഎഇയിലെത്തി മതം മാറിയതെന്നും സിയാനി പറഞ്ഞു.

ക്രിസ്ത്യന്‍ മത വിശ്വാസിയായ പെണ്‍കുട്ടിയെ മതം മാറ്റിയതിന് പിന്നില്‍ ലവ് ജിഹാദാണ് എന്നായിരുന്നു ആരോപണം. ഡല്‍ഹി സര്‍വ്വകലാശാലയിലെ ജീസസ് ആന്റ് മേരി കോളേജിലെ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. രണ്ടാഴ്ച മുമ്പാണ് ഇവര്‍ അബുദാബിയിലേക്ക് പോയത്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയതായി ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടിയെ വിദേശത്തേക്ക് കടത്താന്‍ ശ്രമം നടക്കുന്നതായും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, വാര്‍ത്തകള്‍ നിഷേധിച്ച പെണ്‍കുട്ടി താന്‍ ഇസ്ലാം മതം സ്വീകരിച്ചതായി അറിയിക്കുകയായിരുന്നു. ഒരു വ്യക്തിയുടെയോ മതത്തിന്റെയോ സമ്മര്‍ദ്ദത്തിലല്ല താന്‍ ഇസ്ലാം മതം സ്വീകരിച്ചതെന്നും കഴിഞ്ഞ ഒന്‍പതുമാസമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് അബുദാബിയിലെത്തിയതെന്നും പെണ്‍കുട്ടി. പറഞ്ഞു. മതം മാറിയശേഷം ഐഷ എന്ന പേര് സ്വീകരിച്ചതായും സിയാനി പറഞ്ഞു.

പെണ്‍കുട്ടി അബുദാബിയിലേക്ക് പോയ സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് കുര്യനടക്കം ഉന്നതര്‍ ഇടപെട്ടിരുന്നു. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ജോര്‍ജ്ജ് കുര്യന്‍ ആഭ്യന്തര മന്ത്രി അമിത്ഷാക്ക് കത്തെഴുതുകയും ചെയ്തു. ദേശീയതലത്തില്‍ തന്നെ ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. പെണ്‍കുട്ടി അബുദബിയിലേക്ക് പോയതിനെ തുടര്‍ന്ന് ലൗ ജിഹാദ് ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടിയെ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് ഇരയാക്കിയെന്ന തരത്തില്‍ മലയാള പത്രങ്ങളിലും റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്നതാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

തന്നെ ആരും മതപരിവര്‍ത്തനത്തിന് ഇരയാക്കിയിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് അബൂദബിയിലേക്ക് വന്നതെന്നും പെണ്‍കുട്ടി തന്നെ വ്യക്തമാക്കി. പ്രണയിക്കുന്ന ആളെ വിവാഹം കഴിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും പെണ്‍കുട്ടി ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രായപൂര്‍ത്തിയായതിനാല്‍ പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഇക്കാര്യം ഉദ്യോഹസ്ഥര്‍ സിയാനിയുടെ വീട്ടുകാരെയും അറിയിച്ചിട്ടുണ്ട്. അബുദാബിയിലെത്തിയ രക്ഷിതാക്കള്‍ പെണ്‍കുട്ടിയുമായി സംസാരിച്ചു. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല അബൂദബിയില്‍ വന്നതെന്നും മറ്റ് രാജ്യങ്ങളിലേക്ക് പോകാനും താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിവാഹത്തിന്റെ ആവശ്യാര്‍ഥമാണ് എംബസിയെ സമീപിച്ചതെന്നും സിയാനി പറഞ്ഞു.

സെപ്തംബര്‍ പതിനെട്ടിനാണ് സിയാനി അവസാനമായി ക്ലാസില്‍ പങ്കെടുത്തത്. ഡല്‍ഹിയില്‍ നിന്നും ആരും അറിയാതെയാണ് അബുദാബിയില്‍ എത്തിയത്. മകളെ കാണാതില്ലാതായതോടെ മാതാപിതാക്കള്‍ കേസ് നല്‍കുകയായിരുന്നു. സെപ്തംബര്‍ 22നാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സിയാനിയെ പോലീസ് തിരിച്ചറിയുന്നത്. സിയാനിയുടെ മുറിയില്‍ നടത്തിയ തിരച്ചിലില്‍ പ്രാര്‍ത്ഥനാ പുസ്തകങ്ങളും അറബിയില്‍ എഴുതിയിരുന്ന ചില പേപ്പറുകളും കണ്ടെടുത്തിരുന്നു. ഇതോടെയാണ് ലവ് ജിഹാദാണെന്ന സംശയം ബലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button