Latest NewsNewsIndia

ആള്‍മാറാട്ടം നടത്തി സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിനേടി, നടത്തിയത് ആയിരത്തിലധികം ശസ്ത്രക്രിയകള്‍; ഒടുവില്‍ വ്യാജ ഡോക്ടര്‍ പിടിയിലായതിങ്ങനെ

മീററ്റ്: തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിക്കുന്നുണ്ടെന്ന ഡോക്ടറുടെ പരാതി ഒടുവില്‍ അയാള്‍ക്കുതന്നെ പാരയായി. പോലീസ് നടത്തിയ അന്വേഷണത്തില്‍ വര്‍ഷങ്ങളായി ഇയാള്‍ നടത്തിയിരുന്ന വന്‍ തട്ടിപ്പാണ് പൊളിഞ്ഞത്.ഒരാള്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്ത് 40 ലക്ഷം രൂപ തട്ടാന്‍ ശ്രമിക്കുന്നുണ്ടെന്ന പരാതിയുമായാണ് ഡോ. ആര്‍ രാജേഷ് ദേവ്ബന്ദ് പോലീസിനെ സമീപിക്കുന്നത്. കേസില്‍ അന്വേഷണം നടത്തിയ പോലീസ് ഞെട്ടി. സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നേടുകയും ആയിരത്തിലേറെ ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്ത രാജേഷ് ഡോക്ടറല്ല. കഴിഞ്ഞ 10 വര്‍ഷമായി ഇയാള്‍ തട്ടിപ്പ് നടത്തി വരികയായിരുന്നു. ആള്‍മാറാട്ടം നടത്തിയാണ് ഡോ. രാജേഷ് എന്ന പേരില്‍ ഓംപാല്‍(50) സര്‍ക്കാര്‍ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിനേടുന്നത്. പിന്നീട് വിശ്വസ്തനും എല്ലാവര്‍ക്കും പ്രിയപ്പെട്ടവനുമായി ഇയാള്‍ മാറി.

മൈസൂരു സര്‍വകലാശാലയില്‍ നിന്ന് എംബിബിഎസ് ബിരുദമെടുത്ത ആര്‍ രാജേഷ് എന്നയാളുടെ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം നടത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. യഥാര്‍ത്ഥ രാജേഷ് ഇപ്പോള്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. സര്‍ട്ടിഫിക്കറ്റിലെ ഫോട്ടോ മാറ്റിയായിരുന്നു തട്ടിപ്പ്. മംഗലാപുരത്തെ എയര്‍ഫോഴ്‌സ് ബേസ് ആശുപത്രിയില്‍ പാരാമെഡിക്കല്‍ ഡിപ്പാര്‍ട്ടമെന്റില്‍ ജോലി ചെയ്ത പരിചയം മാത്രമാണ് ഓം പാലിനുള്ളത്. 2000ത്തില്‍ ആ ജോലിയില്‍ നിന്നും വിരമിച്ചു. ഇതിന് ശേഷമാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയത്. എയര്‍ഫോഴ്‌സില്‍നിന്ന് പെന്‍ഷന്‍ ഉള്‍പ്പെടെയുളള ആനുകൂല്യങ്ങളും ഇയാള്‍ വാങ്ങുന്നുണ്ട്.

ഉത്തര്‍പ്രദേശില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്ത വ്യാജരേഖകളും ഇയാള്‍ തയ്യാറാക്കി. കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിച്ചപ്പോള്‍ ഓംപാലും കയറിക്കൂടി. പിന്നീട് കഴിഞ്ഞ 10 വര്‍ഷത്തോളമായി ദേവ്ബന്ദ് സിഎച്ച്‌സിയില്‍ ജോലി ചെയ്ത് വരികയാണ്. പ്രദേശവാസികള്‍ക്കും ഇയാള്‍ പ്രിയപ്പെട്ടവനായിരുന്നുവെന്ന് പോലീസ് പറയുന്നു.

സ്വന്തം പരാതിയാണ് ഓംപാലിനെ കുടുക്കിയത്. തന്നെ മറ്റൊരാള്‍ ബ്ലാക്ക് മെയില്‍ ചെയ്ത് 40 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ഇയാള്‍ പോലീസില്‍ പരാതി നല്‍കി. പരാതി ഓം പാലിന് തന്നെ തിരിച്ചടിയാകുകയായിരുന്നു. പരാതിയില്‍ അന്വേഷിച്ച പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന സത്യങ്ങളായിരുന്നു. ആള്‍മാറാട്ടം നടത്തി ഇത്രയും കാലം സര്‍ക്കാര്‍ ഡോക്ടറായി വിലസിയ ഓംപാല്‍ താന്‍ പിടിയിലാകുമെന്ന കാര്യം ചിന്തിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button