Latest NewsIndiaNews

ആക്രി പെറുക്കാനെന്ന വ്യാജേന വീടുകളിലെത്തി നിരീക്ഷിക്കും, രാത്രി മാരകായുധങ്ങളുമായെത്തി മോഷണം; വന്‍ കൊള്ളസംഘം പിടിയിലായതിങ്ങനെ

കൊച്ചി: സിനിമ സ്‌റ്റൈലില്‍ കവര്‍ച്ച നടത്തിയിരുന്ന സംഘം പോലീസ് പിടിയില്‍. രാത്രി മാരകായുധങ്ങളുമായെത്തി കൊച്ചിയിലെ രണ്ട് വീട്ടുകാരെ രാത്രിയില്‍ ബന്ധികളാക്കി കവര്‍ച്ച നടത്തിയ കേസിലാണ് ഇവര്‍ പിടിയിലായത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്. 12 അംഗ സംഘത്തില്‍പ്പട്ട ബംഗ്ലാദേശ് സ്വദേശികളായ മാണിക്(35),ആലംഗീര്‍(റഫീഖ്-33) എന്നിവരാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ സ്ഥിര താമസമാക്കിയ പ്രതികള്‍ കൊച്ചിയിലെത്തിയ ശേഷം ആക്രിക്കച്ചവടം നടത്തുന്ന വ്യാജേനയാണ് കവര്‍ച്ച നടത്തിയിരുന്നത്. പകല്‍ ആക്രി പെറുക്കാനെന്ന വ്യാജേന വീടുകളില്‍ എത്തി കറങ്ങി നടന്ന് വീട് മാര്‍ക്ക് ചെയ്യും. രാത്രിയില്‍ തോക്ക് അടക്കമുള്ള മാരകായുധങ്ങളുമായെത്തിയാണ് കവര്‍ച്ച നടത്തിയിരുന്നത്.

എറണാകുളം ലിസി ആശുപത്രി റോഡിനു സമീപമുള്ള ഇല്ലി മൂട്ടില്‍ വീട്, തൃപ്പൂണിത്തുറ എരൂരിലെ വീട് എന്നിവടങ്ങളില്‍ കവര്‍ച്ച നടത്തിയ 12 അംഗ സംഘത്തില്‍പ്പട്ടവരാണ് പിടിയിലായത്. എറണാകുളം നോര്‍ത്ത് പോലിസ് എസ് ഐ മൊയ്തീന്‍, എഎസ് ഐ റഫീഖ്, സീനിയര്‍ സിപിഒ ജയരാജ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

2017 ഡിസംബര്‍ 15 ന് പുലര്‍ച്ചെ 3.30 ഓടെ കലൂര്‍ ലിസി ആശുപത്രി റോഡിലുള്ള ഇല്ലിമൂട്ടില്‍ വീട്ടിലെത്തിയ 12 അംഗ സംഘം മുന്‍വശം വീടിന്റെ ജനലിന്റെ ഗ്രില്ല് തകര്‍ത്ത് അകത്തു കയറി വൃദ്ധ ദമ്പതികളെ ആക്രമിച്ചും തോക്കു ചൂണ്ടി ഭീഷണിപെടുത്തി കെട്ടിയിട്ട ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെടുത്ത് രക്ഷപെടുകയായിരുന്നു. അക്രമികളെക്കുറിച്ച് പോലീസിന് യാതൊരു വിവരവും ലഭ്യമായിരുന്നില്ല. കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി ഡല്‍ഹി സീമാപുരിയില്‍ താമസമാക്കിയവരാണ് പ്രതികള്‍. അഞ്ചു കോടിയിലധികം മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികളെ പിന്തുടര്‍ന്ന് ഡല്‍ഹിയിലും ബംഗാളിലും എത്തിയെങ്കിലും പോലിസിനെ കബളിപ്പിച്ച് ഇവര്‍ ബംഗ്ലാദേശിലേക്ക് മുങ്ങിയിരുന്നു.

അനധികൃത മാര്‍ഗങ്ങളിലൂടെ അതിര്‍ത്തി കടന്നെത്തിയ സംഘം ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളിലും ഹൈദരാബാദ്, ബാംഗ്ലൂര്‍, കണ്ണൂര്‍ എന്നിവടങ്ങളിലും ഇതേരീതിയില്‍ കവര്‍ച്ച നടത്തിയതായാണ് പോലീസ് പറയുന്നത്. ഡല്‍ഹി പോലിസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ സംഘത്തിലുണ്ടായിരുന്ന ആറു പേരെ പിന്നീട് പിടികൂടി. ഞാറയ്ക്കല്‍ ഓച്ചന്‍തുരുത്ത് ഭാഗത്ത് പഴയ സാധനങ്ങള്‍ ശേഖരിച്ചു വില്‍പന നടത്തുന്നതിനായി വീട് വാടകയ്ക്ക് എടുത്ത ശേഷമാണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്.

സംഘത്തിലെ പ്രധാനിയായ നസീര്‍ഖാന്‍ എന്നു വിളിക്കുന്ന നൂര്‍ഖാനെ പിടികൂടിയിട്ടില്ല. ഇയാള്‍ ബംഗ്ലാദേശില്‍ ഒളിവില്‍ കഴിയുകയാണ്. ആക്രി സാധനങ്ങള്‍ പെറുക്കാന്‍ എന്ന വ്യാജേന സഞ്ചരിച്ചാണ് എറണാകുളത്തും തൃപ്പൂണിത്തുറയിലും വീടുകള്‍ ഇവര്‍ കവര്‍ച്ചയ്ക്കായി കണ്ടെത്തിയത്. തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി അര്‍ധ രാത്രിയില്‍ സ്ഥലത്തെത്തുന്ന സംഘം വീടിന്റെ ജനല്‍ ഗ്രില്‍ ഇളക്കിമാറ്റിയ ശേഷം വീട്ടുകാരെ കെട്ടിയിട്ട് വീട് കൊള്ളയടിക്കുകയായിരുന്നു പതിവ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button