Latest NewsKeralaNews

പ്രണയബന്ധം: യുവതിയെ വീട്ടുകാര്‍ മാനസിക കേന്ദ്രത്തിലാക്കി: ഒടുവില്‍ പോലീസെത്തി മോചിപ്പിച്ചു: കോടതി ഇടപെടലില്‍ പ്രണയസാഫല്യം

പെരിന്തല്‍മണ്ണ•പെരിന്തല്‍മണ്ണ ചെറുകരയില്‍ പ്രണയത്തിന്റെ പേരില്‍ യുവതിയ്ക്ക് ദുരഭിമാന പീഡനം. ചെറുകര മലര്‍റോഡ്‌ സ്വദേശിനിയും ബി.ഡി.എസ് വിദ്യാര്‍ത്ഥിയുമായ 27 കാരിയെയാണ് പിതാവും സഹോദരനും ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ഇടുക്കി-എറണാകുളം ജില്ലകളിലെ വിവിധ മാനസിക കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചത്.

മുക്കത്തെ സ്വകാര്യ ദന്തല്‍ കോളേജില്‍ ബി.ഡി.എസിന് പഠിക്കുന്ന സാബിക്ക പെണ്‍കുട്ടി ഏഴുവര്‍ഷമായി തൃശൂര്‍ വരന്തരപ്പള്ളി സ്വദേശിയായ ഗഫൂര്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവിന് സാമ്പത്തിക ശേഷിയില്ലെന്നും സൗന്ദര്യം കുറവാണെന്നും പറഞ്ഞാണ് വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തിരുന്നത്.

യുവാവിനൊപ്പം താമസിച്ചുവന്നിരുന്ന യുവതി സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതയാകാന്‍ അപേക്ഷ നല്‍കിയപ്പോള്‍, പാണക്കാട് തങ്ങളുടെ സാന്നിധ്യത്തില്‍ വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് തന്ത്രപൂര്‍വ്വം പെണ്‍കുട്ടിയെ വീട്ടുകാര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. നവംബര്‍ 5 മുതല്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ഗഫൂര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും പിതാവ് യുവതിയെ ഹാജരാക്കാന്‍ തയ്യാറായില്ല. എന്നാല്‍ അന്വേഷണത്തില്‍ യുവതി കൂത്താട്ടുകുളത്തെ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ ഉണ്ടെന്ന് കണ്ടെത്തുകയും പോലീസെത്തി മോചിപ്പിക്കുയും ചെയ്തതോടെയാണ്‌ പീഡനം പുറംലോകം അറിയുന്നത്.

കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ ഗഫൂറിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും പെണ്‍കുട്ടിയെ പാര്‍പ്പിച്ച മാനസികാരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെയും പെരിന്തല്‍മണ്ണ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഡി.വൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button