Latest NewsNewsIndia

ജെ.എന്‍.യുവിലുണ്ടായ ആക്രമണം രാജ്യം നിയന്ത്രിക്കുന്ന ഫാസിസ്റ്റുകൾ വിദ്യാര്‍ഥികളുടെ ശബ്ദത്തെ ഭയക്കുന്നുവെന്നതിന്‍റെ തെളിവ് : വിമർശനവുമായി രാഹുല്‍ഗാന്ധി

ന്യൂ ഡൽഹി : ജവഹര്‍ലാൽ നെഹ്റു സ‍ര്‍വ്വകലാശാലയിൽ നടന്ന ആക്രമണത്തെ ശക്തമായി വിമർശിച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽഗാന്ധി. ജെ.എന്‍.യുവിൽ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും നേരെയുണ്ടായ ആക്രമണം ഞെട്ടിക്കുന്നതാണ്. രാജ്യം നിയന്ത്രിക്കുന്ന ഫാസിസ്റ്റുകൾ വിദ്യാര്‍ഥികളുടെ ശബ്ദത്തെ ഭയക്കുന്നുവെന്നതിന്‍റെ തെളിവാണിതെന്നും രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ പറഞ്ഞു.

നേരത്തെ സംഭവത്തെ അപലപിച്ച് കോൺഗ്രസും സിപിഎമ്മും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികൾക്കും അധ്യാപകര്‍ക്കും നേരെ ആക്രമണം നടത്തിയത് ഭരണകൂടവും എബിവിപിയും ചേര്‍ന്ന സഖ്യമാണെന്നു റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നതായി സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞു. ധികാരത്തിലുള്ളവര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ അക്രമമാണിതെന്നും ജെഎൻയു ഹിന്ദുത്വ രാഷ്ട്രീയത്തിന് നേരെ തീര്‍ക്കുന്ന പ്രതിരോധമാണ് അതിന് കാരണമെന്നും യെച്ചൂരി വിമർശിച്ചു.

മോദി സര്‍ക്കാരിന് ജെഎൻയുവിനോടുള്ള ശത്രുത പ്രശസ്തമാണെന്നായിരുന്നു കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുര്‍ജേവാല ട്വീറ്റ് ചെയ്തത്. ഇതൊരു സര്‍ക്കാര്‍ പിന്തുണയോടെ സംഘര്‍ഷമാണോയെന്നു രൺദീപ് ചോദിച്ചു. എബിവിപി ഗുണ്ടാസംഘം ക്യാംപസിനകത്ത് അക്രമം അഴിച്ചുവിട്ടപ്പോൾ ഡൽഹി പോലീസ് ഗേറ്റിന് പുറത്ത് കാവൽ നിൽക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അക്രമത്തിൽ പ്രതിഷേധിച്ച് ഡൽഹി പോലീസ് ആസ്ഥാനം വളയാൻ ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ആഹ്വാനം ചെയ്തു. ഇന്ന് രാത്രി തന്നെ ഇവര്‍ പൊലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്

50ഓളം അക്രമികൾ ഇപ്പോഴും സര്‍വ്വകലാശാലയ്ക്ക് അകത്ത് റോന്ത് ചുറ്റുകയാണ്. സ്ത്രീകളടക്കമാണ് അക്രമം അഴിച്ചുവിട്ടത്. ഇവരെ തടയാനോ തങ്ങളെ സഹായിക്കാനോ പോലീസ് ശ്രമിച്ചില്ലെന്നും, മാരകായുധങ്ങളുമായി എത്തിയത് എബിവിപി പ്രവര്‍ത്തകരും പുറത്തുനിന്നുള്ളവരുമാണെന്നും വിദ്യാര്‍ത്ഥികൾ ആരോപിച്ചു. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രികളിൽ എത്തിക്കാൻ ഡൽഹി സര്‍ക്കാര്‍ ആംബുലൻസുകൾ അയച്ചു. അധ്യാപകര്‍ നടത്തിയ പ്രതിഷേധ പരിപാടിക്കിടയിലായിരുന്നു സംഘടിത ആക്രമണമുണ്ടായത്. വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റ‍ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്മെന്റിലെ അധ്യാപിക പ്രൊഫ സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റു.ഐഷിയെ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി.

സബര്‍മതി ഹോസ്റ്റിലിനുള്ളിലും അക്രമി സംഘം കടന്നുകയറി ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. മാരകായുധങ്ങളുമായാണ് ഇവര്‍ ആക്രമിച്ചത്. ഹോസ്റ്റൽ അടിച്ചുതകര്‍ത്തു. ആക്രമണത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button