Latest NewsIndiaNews

അയോദ്ധ്യയില്‍ അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലം ഏറ്റെടുക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്; ലക്‌നൗവില്‍ ചേര്‍ന്ന യോഗത്തിനു ശേഷം ബോര്‍ഡിന്റെ ഔദ്യോഗിക പ്രഖ്യാപനം പുറത്ത്

ലഖ്നൗ: അയോദ്ധ്യയില്‍ അനുവദിച്ച അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ വിധിയോടനുബന്ധിച്ച് ആണ് മുസ്ലീം ദേവാലയം പണിയാൻ സ്ഥലം അനുവദിച്ചത്. ലക്‌നൗവില്‍ ഇന്ന് ചേര്‍ന്ന യോഗത്തിനു ശേഷമാണ് ഇക്കാര്യത്തില്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്നും ഔദ്യോഗികമായ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ആറംഗ സമിതിയാണ് യോഗം ചേര്‍ന്നത്. ഇതില്‍ നാല് പേര്‍ ഭൂമി ഏറ്റെടുക്കുന്നതിനെ അനുകൂലിച്ചപ്പോള്‍ രണ്ട് പേര്‍ മാത്രമാണ് എതിര്‍ത്തത്.

സുപ്രീംകോടതിയുടെ 2019 നവംബര്‍ 9ലെ സുപ്രധാന വിധിക്കനുസരിച്ചാണ് കേന്ദ്ര സര്‍ക്കാറും ഉത്തര്‍പ്രദേശ് സര്‍ക്കാറും ഭൂമി ഏറ്റെടുത്ത് നല്‍കിയത്. അതേസമയം, മുസ്ലീം വ്യക്തിനിയമബോര്‍ഡ് നീതി കിട്ടിയില്ലെന്ന വാദത്തിലുറച്ചു നില്‍ക്കുകയാണ്. എന്നാല്‍ സ്ഥലം ഏറ്റെടുക്കുന്നതിനെ എതിര്‍ക്കുന്നത് കേസുമായി ബന്ധപ്പെടാതെ നിന്നവരാണെന്നും വഖഫ് ബോര്‍ഡ് വ്യക്തമാക്കി.

മസ്ജിദും ഇസ്ലാമിക പഠന ഗവേഷണ കേന്ദ്രവും നിര്‍ദ്ദിഷ്ട സ്ഥാനത്ത് നിര്‍മ്മിക്കുമെന്നും അതിനായി പ്രത്യേകം ഉപസമിതികള്‍ രൂപീകരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നും വഖഫ് ബോര്‍ഡ് നേരത്തെ തന്നെ അറിയിച്ചിരുന്നു. നിലവില്‍ കേന്ദ്രസര്‍ക്കാറിന്റെ നേതൃത്വത്തില്‍ അയോദ്ധ്യക്കടുത്ത് ധാനീപൂരിലാണ് മുസ്ലീം ദേവാലയ നിര്‍മ്മാണത്തിനായി സ്ഥലം അനുവദിച്ചിരിക്കുന്നത്. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ട്രസ്റ്റ് രൂപീകരിക്കപ്പെട്ട അതേ മാതൃകയില്‍ സുന്നി വഖഫ് ബോര്‍ഡും ട്രസ്റ്റ് രൂപീകരിച്ചിരുന്നു. ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ട്രസ്റ്റെന്ന പേരിലാണ് രൂപീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button