Latest NewsNews

കാസര്‍കോട് ഐസ് ക്രീം കഴിച്ച് 16 കാരി മരിച്ച സംഭവം കൊലപാതകം ; പ്രതി സഹോദരന്‍, മാതാപിതാക്കളുടെ നില ഗുരുതരാവസ്ഥയില്‍ തുടരുന്നു

കാസര്‍കോട്: കാസര്‍കോട് ഐസ് ക്രീം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചെന്ന് കരുതിയ ബ്‌ളാല്‍ അരിങ്കല്ലിലെ ഓലിക്കല്‍ ബെന്നി ബെസി ദമ്പതികളുടെ മകള്‍ പതിനാറുകാരി ആന്‍മേരിയുടേത് കൊലപാതകമെന്ന് പൊലീസ്. സഹോദരന്‍ ആല്‍ബിന്‍ ഐസ് ക്രീമില്‍ വിഷം കലര്‍ത്തി ആന്‍മേരിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. ഇരുപത്തിരണ്ടുകാരനായ ആല്‍ബില്‍ വെള്ളരിക്കുണ്ട് പൊലീസിന്റ കസ്റ്റഡിയിലാണ്. ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിച്ചില്ല. ആഗസ്റ്റ് അഞ്ചിനാണ് ആന്‍മേരി മരിച്ചത്. അച്ഛനും അമ്മയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അച്ഛന്‍ ബെന്നിയുടെ നില അതീവഗുരുതരമാണ്.

വീട്ടില്‍ തയ്യാറാക്കിയ ഐസ്‌ക്രീം അന്നുതന്നെ ആന്‍മേരിയും പിതാവ് ബെന്നിയും കഴിച്ചിരുന്നു. അന്ന് തന്നെ ആന്‍മേരിക്ക് ചര്‍ദിയും മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വെള്ളരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയും തേടിയിരുന്നു. മഞ്ഞപ്പിത്തമെന്ന സംശയത്തെ തുടര്‍ന്ന് ആന്‍ മേരിയ്ക്ക് പച്ചമരുന്ന് ചികില്‍സയും നടത്തിയിരുന്നു. ആഗസ്റ്റ് അഞ്ചിന് വൈകീട്ട് കൂടുതല്‍ അസ്വസ്ഥകള്‍ അനുഭവപ്പെട്ടതോടെ ചെറുപുഴയിലെ ആശുപത്രിയില്‍ കൊണ്ടു പോയി. അവിടെ വെച്ചാണ് കുട്ടി മരണപ്പെട്ടത്.

മകള്‍ മരിച്ചതിനു പിന്നാലെ ബെന്നിയെ (48) യെയും മാതാവ് ബെസിയെയും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളോടെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് സ്ഥിതി വഷളായതിനെ തുടര്‍ന്ന് ബെന്നിയെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് മൂവരും കഴിച്ച ഐസ്‌ക്രീമില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. എന്നാല്‍ സഹോദരന് ആല്‍ബിനും തനിക്കും ഭക്ഷ്യവിഷബാധയേറ്റതായി പറഞ്ഞെങ്കിലും മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇതാണ് കേസില്‍ നിര്‍ണായകമായത്.

കുടുബംത്തിലെ ഒരാള്‍ക്ക് മാത്രം ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നത് ഡോക്ടര്‍മാരില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് ആല്‍ബിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുട്ടിയെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി സഹോദരന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്. രഹസ്യ ബന്ധങ്ങള്‍ തുടരുന്നതിന് കുടുംബം തടസമെന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button