Latest NewsNewsPrathikarana VedhiWriters' Corner

സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായ കേരളവര്‍മയിലെ അധ്യാപികയ്ക്ക് പോലീസ് സ്റ്റേഷനില്‍ നിന്ന് കിട്ടിയ നീതി ഇതര രാഷ്ട്രീയ ചായ്‌വുള്ളവര്‍ക്ക് നല്‍കാത്ത മാന്യതയില്ലാത്ത സര്‍ക്കാര്‍ നിലപാടുകളെ കുറിച്ച്

അഞ്ജു പാര്‍വതി പ്രഭീഷ്

സൈബർ ബുള്ളിയിങ്ങ് എന്നത് ഒരു വിഭാഗക്കാർക്ക് മനോഹരമായ പ്രത്യയശാസ്ത്ര പ്രത്യാക്രമണമാകുന്നത് കാണുമ്പോൾ ചിലതെങ്കിലും പറയാതെ വയ്യ തന്നെ. വീണ്ടും സൈബർ ബുള്ളിയിങ് വാർത്തകളിലിടം നേടുന്നത് നിഷാ പുരുഷോത്തമനെതിരെ നടന്ന സൈബർ അറ്റാക്കുമായി ബന്ധപ്പെട്ടാണല്ലോ. വിനീത് എന്ന ദേശാഭിമാനി ലേഖകൻ പത്രപ്രവർത്തനം എന്ന തൊഴിലിടത്തിലെ തന്റെ സഹപ്രവർത്തകയ്ക്കെതിരെ നടത്തിയ ഒരു നെറികെട്ട വിമർശനത്തെ വെള്ളപ്പൂശാൻ ഒരു സംഘം സഖാക്കൾ രംഗത്തിറങ്ങിയത് കൊണ്ട് ചിലതെല്ലാം പാഞ്ഞേ തീരൂ!

നിങ്ങൾക്ക് ഒരു വാർത്തയെ വിമർശിക്കാം, അതിന്റെ ഉള്ളടക്കത്തെ ശക്തമായി വിമർശിക്കാം, വേണമെങ്കിൽ വാർത്ത പൂർണമായും തള്ളിക്കളയാം .അത് ജനാധിപത്യത്തിലൂന്നിയ സ്വാതന്ത്ര്യം! അത് തന്നെയാണ് സൈബറിടങ്ങളിൽ ഒരു വൃക്തിയിടുന്ന പോസ്റ്റിന്റെ കാര്യത്തിലുമുള്ളത്. എന്നാൽ വാർത്ത വായിക്കുന്നവരെയും ചോദ്യങ്ങൾ ചോദിക്കുന്നവരെയും സ്വന്തം അഭിപ്രായം സ്വന്തം വാളിൽ പതിപ്പിക്കുന്നവരെയും വ്യക്തിഹത്യ നടത്തി,അവരുടെ കുടുംബത്തിലുള്ളവരെ കൂടി വലിച്ചിഴച്ച് നടത്തുന്ന പ്രസ്‌താവനകളും വിമർശനങ്ങളും വെറും തോന്ന്യാസമാണ്.ഒപ്പം ജനാധിപത്യവിരുദ്ധവും. തരം താഴ്ചയുടെ അങ്ങേയറ്റത്തെ അരോചകമായ വേർഷനാണത്.

നിങ്ങൾക്ക് ഇഷ്ടമില്ലാത്ത വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്ന ചാനലുകളെ ബഹിഷ്കരിക്കാൻ അവകാശമുണ്ട്. ഇഷ്ടമില്ലാത്ത ചോദ്യം ചോദിക്കുന്ന അവതാരകരുളള ചാനൽഫ്ലോറുകൾ നിങ്ങളുടെ നേതാക്കൾ ബഹിഷ്കരിച്ചതു പോലെ .നിങ്ങൾക്ക് ഇഷ്ടമുള്ളതു മാത്രം വിളമ്പി തരാൻ പാകത്തിനു സ്വന്തമായി പത്രവും ചാനലും (കോടതിയും പോലീസ് സ്റ്റേഷനും ഭരണഘടനയും വനിതാകമ്മിഷനും) നിങ്ങൾക്കുണ്ടല്ലോ.അത് മാത്രമേ കാണൂവെന്ന് തീരുമാനിച്ചാൽ ചോദ്യംചെയ്യലും കാണണ്ടാ വിമർശിക്കാനും പോകേണ്ട. ഒപ്പം കൈരളിയൊക്കെ റേറ്റിംഗിൽ കുതിക്കുകയും ചെയ്യും. പക്ഷേ നിങ്ങൾക്ക് തന്നെയറിയാം പാർട്ടിയുടെ പത്രവും ചാനലും പറയുന്നത് ഭൂരിഭാഗവും കള്ളവും വാസ്തവവിരുദ്ധവുമാണെന്ന്. നിങ്ങളുടെ

മാധ്യമങ്ങളിൽ നിങ്ങൾക്ക് വിശ്വാസം ഇല്ലാത്തതു കൊണ്ടാണ് മനോരമ,മാതൃഭൂമി,ഏഷ്യാനെറ്റ് പോലുള്ള മെയിൻ സ്ട്രീം മീഡിയയെ നിങ്ങൾ ആശ്രയിക്കുന്നത്. എന്നിട്ട് ചോദ്യം ചോദിക്കുമ്പോൾ, അതിനു ഉത്തരമില്ലാതെ തേഞ്ഞൊട്ടുമ്പോൾ അത് ചോദിച്ചവരുടെ കുടുംബബന്ധത്തെ കയറി പിടിച്ചു കരിവാരി തേച്ചു ആക്രമണം നടത്തുന്നത് എത്ര മാത്രം അധ:പ്പതനമാണ് മനുഷ്യരേ! ഉത്തരം കിട്ടാതെ കൊഞ്ഞനം കുത്തിയത് കൊണ്ട് കാര്യമുണ്ടോ സഖാക്കളേ?

മീഡിയ എപ്പോഴും ജനാധിപത്യ രാജ്യത്തു anti establishment ആയിരുക്കുക തന്നെയല്ലേ വേണ്ടത്? ഒരർത്ഥത്തിൽ മാധ്യമങ്ങൾ എന്നും പ്രതിപക്ഷത്താകുന്നതാണ് ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും. പക്ഷേ അതോടൊപ്പം ഭരണപക്ഷം ചെയ്യുന്ന ജനഹിത-ജനപക്ഷ നടപടികൾ കണ്ടില്ലെന്നു നടിക്കാനും പാടില്ല. ജനാധിപത്യത്തിന്റെ നാലാം തൂൺ ആയി മാധ്യമങ്ങൾ നില്ക്കുമ്പോൾ ചിലപ്പോഴെങ്കിലും ചിലർക്കൊക്കെ വാർത്തകൾ കുത്തിമുറിവേല്ക്കുന്നുണ്ട്. Bitter truth നെ അംഗീകരിക്കാതെ തരമില്ല.

രാഷ്ട്രീയപാർട്ടികൾ പ്രതിരോധത്തിൽ ആകുമ്പോൾ മാത്രം മാധ്യമങ്ങളുടെ കക്ഷിരാഷ്ട്രീയവൽക്കരണത്തെ കുറ്റപ്പെടുത്തുന്നതിൽ എന്ത് അർത്ഥമാണുള്ളത് സഖാക്കളേ? മുഖ്യധാരാ ദൃശ്യമാധ്യമപ്രവർത്തകരായ വീണാ ജോർജ്ജും നികേഷും സ്റ്റുഡിയോ ഫ്ലോറിൽ നിന്നും നേരെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങുന്ന അശ്ളീല കാഴ്ച കണ്ടവരാണ് നമ്മൾ മലയാളികൾ. അവരെ രാഷ്ട്രീയഗോദയിൽ ഇറക്കിവിട്ടവരാണ് നിങ്ങൾ. ഒരു തെറ്റായ മാതൃക സമൂഹത്തിനു നല്കിയശേഷം പിന്നീട് ഇന്ന് ഏതെങ്കിലും ചാനലിന്റെ പ്രബല മുഖങ്ങൾ വ്യക്തമായ രാഷ്ട്രീയചായ്‌വുള്ള നിലപാട് എടുക്കുമ്പോൾ അവർക്കു രാഷ്ട്രീയലക്ഷ്യങ്ങൾ ഉണ്ടെന്നു ആരോപിക്കുന്നത് ബാലിശമല്ലേ.

ചാനല്‍ ഡിബേറ്റുകളില്‍ ഇന്ന ചോദ്യം മാത്രമെ ചോദിക്കാവൂ എന്നതാണെങ്കിൽ പിന്നെ സംവാദങ്ങളുടെ പ്രസക്തി എന്താണ്? നിങ്ങൾ പ്രതീക്ഷിക്കുന്ന വൺ സൈഡഡ് ആശയസംവാദം ഐ മീൻ കുമാരപിള്ള മോഡൽ സംവാദത്തിന് കൈരളി ഒഴികെയുള്ള ചാനൽ ഫ്ലോറുകൾ അല്ല ഉപാധി. പിന്നെ സൈബറിടങ്ങളിലെ കമ്മി വേട്ടകൾക്ക് നിഷ മാത്രമല്ല ഇര. അത് ചോദ്യംചോദിക്കുന്ന വാർത്താ അവതാരകർ മുതൽ സ്വന്തം നിലപാട് ഉറക്കെപ്പറയുന്ന അഹാനയിലും സ്വന്തം വിശ്വാസത്തെ ഉറക്കെ അടയാളപ്പെടുത്തുന്ന ലക്ഷ്മിപ്രിയയിലും വരെ എത്തിനില്ക്കുന്നു.

NB: സൈബറാക്രമണങ്ങൾക്ക് ഇരയായ കേരളവർമ്മയിലെ അദ്ധ്യാപികയ്ക്ക് പോലീസ് സ്റ്റേഷനിൽ നിന്നു കിട്ടിയ നീതി എന്തുകൊണ്ട് ഇതരരാഷ്ട്രീയചായ്വുള്ളവർക്ക് കിട്ടുന്നില്ലായെന്നതും ഒരു ചോദ്യമായി അവശേഷിക്കുന്നു. മറ്റൊന്ന് കൂടി; വ്യക്തമായ രാഷ്ട്രീയചായ്വോടെ എതിർപ്പാർട്ടിക്കാരെ പരസ്യമായി അപമാനിക്കാനും 33 ശതമാനത്തെ വെടിവച്ചുകൊല്ലാൻ ആഹ്വാനം ചെയ്യാനും ഒന്നും ഷാനിയും നിഷയും ലക്ഷ്മിപ്രിയയും അഹാനയൊന്നും പറഞ്ഞിട്ടില്ല; എഴുതിയിട്ടുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button