Latest NewsNewsIndia

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊന്നു, മൃതദേഹം കണ്ടെത്തിയത് വെള്ളമില്ലാത്ത കുളത്തില്‍ നിന്ന്

ലക്‌നൗ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി കഴുത്തറുത്ത നിലയില്‍ ഗ്രാമത്തില്‍ നിന്ന് 200 മീറ്റര്‍ അകലെയുള്ള വെള്ളമില്ലാത്ത കുളത്തിലാണു പതിനേഴുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലെ ഗ്രാമത്തിന് സമീപമാണ് സംഭവം. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ കൊന്നതെന്നും കഴുത്തിന് മുറിവുണ്ടെന്നും പോലീസ് പറഞ്ഞു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും സാധ്യമായ എല്ലാ ശ്രമങ്ങളും ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഉടന്‍ തന്നെ ഒരു വഴിത്തിരിവ് ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും ഖേരി പോലീസ് മേധാവി സതേന്ദര്‍ കുമാര്‍ പറഞ്ഞു.

സ്‌കോളര്‍ഷിപ്പ് അപേക്ഷ പൂരിപ്പിച്ച് നല്‍കാന്‍ തിങ്കളാഴ്ച രാവിലെ 8.30 ന് അയല്‍ പട്ടണത്തിലേക്ക് പോയ പെണ്‍കുട്ടി രാത്രി ഏറെ വൈകിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. എന്താണ് പറയേണ്ടതെന്നും ആരെയാണ് സംശയിക്കേണ്ടതെന്നും തനിക്കറിയില്ലെന്നും തിങ്കളാഴ്ച രാവിലെ 8.30 ഓടെ അവള്‍ വീട്ടില്‍ നിന്നും പുറപ്പെട്ടതാണെന്നും തങ്ങള്‍ ആരെയും സംശയിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ അമ്മാവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ഈ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ടാമത്തെ കുട്ടിയാണ് ബലാത്സംഗത്തിനിരയായി മരിക്കുന്നത്. ഓഗസ്റ്റ് 15 ന് 13 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. പ്രതികളിലൊരാളുടെ കരിമ്പിന്‍ വയലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിന്നുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തു.

മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നും അവളുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും നാവ് മുറിച്ചുമാറ്റിയിരുന്നുവെന്ന് പിതാവ് ആരോപിച്ചു. എന്നാല്‍ പിറ്റേ ദിവസം കഴിഞ്ഞ് പുറത്തിറക്കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവളുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തതായോ നാവ് മുറിച്ചതായോ കാണിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തില്‍ ബലാത്സംഗം, കഴുത്ത് ഞെരിച്ച് കൊല്ലല്‍ എന്നിവ പരാമര്‍ശിച്ചതായി പോലീസ് പറഞ്ഞു.

‘അവളുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തിട്ടില്ല, നാവ് മുറിച്ചിട്ടില്ല. അവകാശവാദം ശരിയല്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത് നിര്‍ദ്ദേശിക്കാന്‍ ഒന്നുമില്ല. മൂര്‍ച്ചയുള്ള കരിമ്പ് ഇലകള്‍ കാരണം കണ്ണുകള്‍ക്ക് സമീപം പോറലുകള്‍ ഉണ്ടായിരുന്നു, എന്ന് സതേന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. ഓഗസ്റ്റ് 14 ന് ഉച്ചയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. ലഖ്നൗവില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമത്തിലാണ് സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button