Latest NewsKeralaNews

തെരുവിൽ പ്രതിഷ്ഠിക്കാൻ ഗുരുദേവൻ രക്തസാക്ഷിയല്ല, ദേവാത്മാവാണ്; സാംസ്കാരിക വകുപ്പിന്റെ നീക്കത്തിനെതിരെ തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം : തെരുവിൽ അലക്ഷ്യമായി പ്രതിഷ്ഠിക്കാൻ ശ്രീനാരായണ ഗുരുദേവൻ രക്തസാക്ഷിയല്ല ദേവാത്മാവാണെന്ന് എസ് എൻ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ പ്രതിമ തലസ്ഥാനത്ത് പ്രത്യേക മണ്ഡപത്തിൽ തന്നെ സ്ഥാപിക്കണമെന്നും തുഷാർ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സാംസ്കാരിക വകുപ്പിന്റെ നീക്കത്തിനെതിരെ തുഷാർ വെള്ളാപ്പള്ളി രംഗത്ത് വന്നത്.

Read also: തലസ്ഥാന നഗര വികസനം: ഇപ്പോഴല്ലെങ്കിൽ ഇനി എപ്പോൾ

തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ :-

രാഷ്ട്രീയ കൊലപാതകങ്ങളിൽ രക്തസാക്ഷിയായ വരെയും രാഷ്ട്രീയ പരമായി ഉന്നത സ്ഥാനം വഹിച്ച് പൊതുരംഗത്ത് ശോഭിച്ചവരെയും മഹാത്മാക്കളായി സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും സ്ഥാപിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങിനെ സ്ഥാപിക്കേണ്ട ഒന്നല്ല ശ്രീ നാരായണ ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠ.

ശ്രീനാരായണ ഗുരുദേവൻ എന്നത് പരബ്രഹ്മമൂർത്തിയാണ്. കുറച്ചു കൂടി വ്യക്തമാക്കിയാൽ ‘പ്രവാചക’ സങ്കൽപ്പം തന്നെ.ഗുരുവിന്റെ ജനനം ജയന്തിയായി ആഘോഷിച്ചും സ്വശരീരം വെടിഞ്ഞത് മഹാസമാധിയായും ആചരിച്ചുപോരുന്നവരാണ് ഇവിടുള്ള ഗുരുദേവഭക്തർ. ദേവി – ദേവതാ സങ്കല്പങ്ങൾ എല്ലാം തന്നെ ക്ഷേത്രങ്ങളിലെ ശ്രീ കോവിലിലോ പ്രത്യേകം മണ്ഡപങ്ങളിലോ പ്രതിഷ്ഠിച്ച് നിത്യാരാധന നടത്തിയാണ് ഭക്തർ പൂജിച്ച് പോരുന്നത്.

കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന ഗുരുദേവഭക്തരെ വിഷമത്തിലാക്കി കേരള സർക്കാർ തിരുവനന്തപുരത്ത് പൊതു മൈതാനത്ത് മണ്ഡപമില്ലാതെ ഗുരുദേവൻ്റെ വെങ്കലപ്രതിഷ്ഠ സ്ഥാപിക്കാനുള്ള തീരുമാനത്തെ ശക്തമായി എതിർക്കുന്നു.

പക്ഷികൾക്ക് കാഷ്ഠിക്കാനുള്ള ഒരിടമായിട്ട് ഗുരുദേവ പ്രതിഷ്ഠ നില്ക്കുന്നത് കണ്ടാൽ ഗുരുദേവഭക്തർ പൊറുക്കില്ല. കാനായി കലാകാരന്റെ സൃഷ്ടി പൂർണ്ണമായും മറ്റുള്ളവർക്ക് മനസ്സിലാക്കാൻ വേണ്ടി ഗുരുദേവനെ വെയിലും മഴയും പൊടിയും കൊണ്ട് വെറുമൊരു പീഠത്തിൽ സർക്കാർ സ്ഥാപിക്കാൻ ശ്രമിക്കുന്നത് വളരെ വേദനാജനകമാണ്.

ശ്രീ നാരായണ ഗുരുദേവ പ്രതിഷ്ഠയുടെ മാഹാത്മ്യത്തെ കുറിച്ച് സർക്കാരിനും ഭരിക്കുന്നവർക്കും അറിവില്ലായെങ്കിൽ ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ശിവഗിരി മഠവുമായി ബന്ധപ്പെടുക. ഗുരുഭക്തരുടെ ആത്മീയ കേന്ദ്രമായ ശിവഗിരിയിലെ മുഖ്യ സന്യാസി ശ്രേഷ്ഠരുമായി സംവദിക്കുക.
അവരായിരിക്കണം ഇക്കാര്യത്തിലെ അവസാന വാക്ക്.അല്ലാതെ ശില്പിയും സർക്കാർ ഉദ്യോഗസ്ഥരും ആകരുത്. പ്രതിഷേധം നാളെകളിൽ കനക്കും.

സാംസ്കാരിക വകുപ്പിന് കീഴിൽ മ്യൂസിയം പൊലീസ് സ്റ്റേഷനടുത്ത് ജലഅതോറിറ്റി വക 20സെന്റ് ഭൂമിയിൽ മണ്ഡപത്തിന് പകരം, പത്തടി ഉയരമുള്ള പീഠത്തിൽ വെങ്കല പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെയാണ് ഇപ്പോൾ  വ്യാപക പ്രതിഷേധം ഉയരുന്നത്. തലസ്ഥാനത്ത് പ്രത്യേക മണ്ഡപത്തിൽ തന്നെ പ്രതിമ സ്ഥാപിക്കുന്നതാണ് ഉചിതമെന്ന് സന്യാസിമാരും സാംസ്‌കാരിക നായകരും നേരത്തെ ഉന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button