COVID 19KeralaLatest NewsNews

കേരളത്തിൽ കോവിഡ് മരണനിരക്ക് കുറവാണെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിൽ കോവിഡ് മൂലമുള്ള മരണനിരക്ക് കുറവാണെന്നും കോവിഡ് വ്യാപനം അതിന്റെ ഉച്ചസ്ഥായിയിലെത്തുന്ന സമയത്തും മരണ നിരക്ക് കുറയുന്നതായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
രോഗം ഉച്ചസ്ഥായിയിൽ എത്തുന്ന അവസ്ഥ പരമാവധി വൈകിപ്പിക്കുക എന്ന നയമാണ് സംസ്ഥാനം സ്വീകരിച്ചത്. അതിന്റെ ഒന്നാമത്തെ ഗുണഫലം ആരോഗ്യസംവിധാനങ്ങൾ ശാക്തീകരിക്കുന്നതിനാവശ്യമായ സമയം ലഭ്യമായി എന്നതാണ്. രോഗത്തെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞു. ജീവനുകൾ രക്ഷിക്കാൻ എന്തു ചെയ്യാം എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനും ശ്രമിച്ചു. അതിന്റെ ഭാഗമായി നമുക്ക് മരണങ്ങൾ വലിയ തോതിൽ തടയാൻ സാധിച്ചു. നമ്മുടെ രാജ്യത്ത് തന്നെ നിരവധി സംസ്ഥാനങ്ങളിൽ ഉണ്ടായ മരണങ്ങളുടെ കണക്കുകൾ നമ്മുടെ മുൻപിലുണ്ട്.
ലോകത്തെ മുഴുവനായി ഗ്രസിച്ച ഒരു മഹാമാരിയുടെ കാലത്ത് എത്ര ജീവനുകൾ രക്ഷിക്കാൻ സാധിച്ചു എന്നും അതിനായി എന്തൊക്കെ ചെയ്തു എന്നതുമാണ് പ്രധാനം. മനുഷ്യരുടെ ജീവൻ, ജീവിതോപാധികൾ ആരോഗ്യസംവിധാനങ്ങൾ എന്നീ മൂന്നു ഘടകങ്ങളെ ചേർത്തു നിർത്തിയും, അവയെ സംരക്ഷിച്ചും ശാക്തീകരിച്ചും മഹാമാരിയെ ചെറുക്കുക എന്ന ശാസ്ത്രീയമായ സമീപനമാണ് കേരളം സ്വീകരിച്ചത്. അതിന്റെ ഫലമായാണ് മറ്റു മിക്ക പ്രദേശങ്ങളേക്കാൾ മികച്ച രീതിയിൽ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ നമുക്ക് സാധിച്ചത്.

Also read : താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസി മലയാളിക്ക് കോവിഡ് സ്ഥിരീകരിച്ചു

മെയ് മാസത്തിൽ മരണ നിരക്ക് 0.77 ശതമാനമുണ്ടായിരുന്നത്, ജൂൺ മാസത്തിൽ 0.45 ശതമാനമായി കുറഞ്ഞു. ആഗസ്റ്റ് മാസത്തിൽ അത് 0.4 ശതമാനമാവുകയും സെപ്റ്റംബറിൽ 0.38 ശതമാനമായി വീണ്ടും കുറയുകയും ചെയ്തു. ഒക്ടോബർ മാസത്തിൽ ഇതുവരെയുള്ള മരണ നിരക്ക് 0.28 ശതമാനമാണ്. ഈ ഘട്ടത്തിലും നമുക്ക് മരണനിരക്ക് കുറച്ചു കൊണ്ടുവരാൻ സാധിക്കുന്നു എന്നത് അഭിമാനാർഹമായ നേട്ടമാണ്. ഇതുകൊണ്ടൊക്കെയാണ് കേരളത്തിന്റെ ആരോഗ്യമേഖല അന്തർദേശീയ തലത്തിൽ പോലും അംഗീകരിക്കപ്പെടുന്നത്. രാജ്യത്ത് ഏറ്റവും ആദ്യം കോവിഡ് പ്രോട്ടോക്കോൾ ഉണ്ടാക്കിയ സ്ഥലമാണ് കേരളം.  ചൈനയിൽ നിന്നും തുടക്കത്തിൽ ലോകത്തിന്റെ പല ഭാഗത്തും രോഗം പടർന്നു പിടിച്ചപ്പോഴും, ഉയർന്ന ജനസാന്ദ്രതയുണ്ടായിട്ടും കേരളത്തിന് അത് ആ ഘട്ടത്തിൽ തടയാൻ സാധിച്ചു. ആരേക്കാളും മുൻപ് സാമൂഹിക നിയന്ത്രണങ്ങളും, പൊതുബോധവൽക്കരണവും നമ്മൾ നടപ്പിലാക്കി. ഇറ്റലിയിൽ നിന്നും രണ്ടാംഘട്ടം രോഗം സംസ്ഥാന എത്തുകയും പലരേയും ബാധിക്കുകയും ചെയ്ത അവസരത്തിൽ മാർച്ച് 15ന് അകം തന്നെ നമ്മൾ ബ്രേയ്ക്ക് ദ ചെയിൻ ക്യാമ്പയിൻ കൊണ്ടുവന്നു. ലോക്ഡൗൺ രാജ്യത്ത് ആദ്യം നടപ്പിലാക്കിയതും ഇവിടെയാണ്. കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഓണാവധിക്കാലത്ത് വളരെയേറെ ഇളവുകൾ അനുവദിച്ചിരുന്നു എന്ന തരത്തിലുള്ള പ്രചാരണം വാസ്തവവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് ഉത്സവകാലത്ത് അനുവദിക്കുന്നപോലെ വളരെ ചെറിയ ഇളവുകൾ മാത്രമാണ് ഓണക്കാലത്ത് നൽകിയിരുന്നത്. ഓണത്തിരക്ക് നിയന്ത്രിക്കുന്നതിന് നിരവധി മാർനിർദ്ദേശങ്ങൾ ഓണത്തിന് മുമ്പുതന്നെ പൊലീസ് പുറപ്പെടുവിച്ചിരുന്നു.
പൊതുസ്ഥലങ്ങളിൽ ഓണാഘോഷം അനുവദിക്കുന്നതല്ലെന്നും ഓണസദ്യയുടെയും മറ്റും പേരിൽ കൂട്ടംകൂടാനും പൊതുപരിപാടികൾ നടത്താനും അനുവദിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. അത്യാവശ്യമില്ലാത്ത യാത്രകൾ ഓണക്കാലത്ത് ഒഴിവാക്കണമെന്നും കണ്ടയ്ൻമെൻറ് സോണിലെ നിയന്ത്രണങ്ങൾ മാറ്റില്ലെന്നും അറിയിച്ചിരുന്നു. കടകളുടെ വലിപ്പമനുസരിച്ച് വേണം ഉപഭോക്താക്കളെ പ്രവേശിപ്പിക്കാനെന്നുംഅനുമതി നൽകാവുന്ന ആൾക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ കടയുടെ പുറത്ത് പ്രദർശിപ്പിക്കണമെന്നും നിർദ്ദേശിച്ചിരുന്നു.

ഓണാവധി സമയത്തും നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് പോലീസ് ജാഗ്രത പാലിച്ചിരുന്നുവെന്ന് ആ സമയത്തെ കേസുകളുടെയും അറസ്റ്റുകളുടെയും സംബന്ധിച്ച കണക്കുകളിൽ വ്യക്തമാകും. രോഗപ്രതിരോധത്തിനാവശ്യമായ നടപടികൾ മാത്രമല്ല, അതുകൊണ്ടുണ്ടാകുന്ന സാമൂഹ്യപ്രശ്നങ്ങളും സർക്കാർ പരമാവധി ഫലപ്രദമായി തന്നെ നേരിട്ടു. ക്ഷേമപെൻഷനുകളും ഭക്ഷ്യധാന്യങ്ങളും സാധാരണക്കാരായ മനുഷ്യരുടെ കൈകളിൽ എത്തിച്ചു. ഇത്തരം ക്രിയാത്മകവും ശ്രദ്ധാപൂർവ്വവുമായ ഇടപെടലുകളുടെ ഫലമായി മെയ് മാസത്തിൽ പുതിയ കേസുകൾ ഇല്ലാത്ത സ്ഥിതി വിശേഷം വരെയുണ്ടായി.
രോഗപ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ചിലർ പരസ്യമായി രംഗത്തിറങ്ങിയതിന്റെ പ്രത്യാഘാതമാണ് രോഗവ്യാപനം വർധിക്കാൻ കാരണം.
ജനങ്ങളാകെ ഒറ്റക്കെട്ടായി ജാഗ്രതയോടെ ഇടപെടുകയും ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ ജനകീയമായി പ്രവർത്തിക്കുകയും ലക്ഷക്കണക്കിന് ആരോഗ്യപ്രവർത്തകർ ത്യാഗനിർഭരമായി രംഗത്തിറങ്ങുകയും ചെയ്തു കൊണ്ടാണ് കോവിഡ് പ്രതിരോധം വിജയത്തിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button